ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തമിഴ്‌നാട് യൂണിറ്റ് രൂപീകരിക്കുന്നു; മെയ് 17-ന് പ്രഖ്യാപനമുണ്ടാകും

ഏകദേശം 1.4 ദശലക്ഷം നായർ സമുദായാംഗങ്ങൾ അടങ്ങുന്ന ഗണ്യമായ ന്യൂനപക്ഷ ജനസംഖ്യയുള്ള തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ ഒരു മതേതര പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP) ശ്രമിക്കുന്നു. നിലവിൽ കേന്ദ്രം ഭരിക്കുന്ന NDA യുടെ ഒരു ഘടക കക്ഷിയാണ് DSJP. 140 എൻ‌എസ്‌എസ് കരയോഗങ്ങളുള്ള കന്യാകുമാരി ജില്ലയിൽ, തമിഴ്നാട് ഡി‌എസ്‌ജെ‌പി യൂണിറ്റിന്റെ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനായി മെയ് 17 ന് ഒരു യോഗം ചേരാൻ അവിടത്തെ സമുദായ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിൽ നായന്മാർ ഉൾപ്പടെ ഉയർന്ന ജാതി സമൂഹത്തിൽപ്പെട്ട ഏകദേശം നാല് ലക്ഷത്തോളം പേരുണ്ട്.

മന്നത്ത് ആചാര്യന്റെ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതേതര പാർട്ടിയായ ഡി‌എസ്‌ജെ‌പി തമിഴ്‌നാട്ടിൽ രൂപീകരിക്കുമ്പോള്‍, നായർ സമൂഹത്തിന്റെ പ്രധാന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർന്ന ജാതിയിലെ ദരിദ്രർക്ക് നൽകിയ 10 ശതമാനം സംവരണമാണ്. കേരളം ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതി തമിഴ്‌നാട്ടിൽ തടഞ്ഞത് അപലപനീയമാണെന്ന് ഡിഎസ്ജെപി പ്രസിഡന്റ് കെഎസ്ആർ മേനോൻ പറഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിക്കെതിരെ വാളെടുത്ത് കുണ്ടറ വിളംബരം ആദ്യമായി പ്രഖ്യാപിക്കുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ധീരനായ വേലുത്തമ്പി ദളവയുടെ വീട് ദേശീയ സ്മാരകമാക്കി മാറ്റുക എന്നതാണ് തമിഴ്‌നാട് എൻഎസ്എസിന്റെ മറ്റൊരു പ്രധാന ആവശ്യം. ഈ രണ്ട് കാര്യങ്ങൾക്കും തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയുടെ സഹായം തേടുമെന്ന് പാർട്ടി പ്രസിഡന്റ് പറഞ്ഞു. തമിഴ്‌നാട്ടിൽ ഉന്നത ജാതിക്കാർക്ക് സ്വന്തമായി രാഷ്ട്രീയ സാന്നിധ്യമില്ലാത്തതിനാൽ അവർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണെന്ന് കൽക്കുളം താലൂക്ക് എൻഎസ്എസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രമൗലി അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ വിഭാഗമാണെങ്കിലും തമിഴ്നാട്ടില്‍ നേരിടുന്ന കടുത്ത അവഗണനയ്ക്കെതിരെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കൂട്ടായ തീരുമാനമെടുത്തതായി പുലിയൂർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് രാജശേഖരൻ തമ്പി, കുഴിത്തുറ ടൗൺ എൻഎസ്എസ് സെക്രട്ടറി ആർ ശ്രീകുമാർ, തിരുനൈനാർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് ശ്രീകുമാർ, എൻഎസ്എസ് വനിതാ വിഭാഗം കൺവീനർ ആർ ശ്രീലത എന്നിവർ പറഞ്ഞു.

2.75 ലക്ഷത്തോളം നായന്മാർ വസിക്കുന്ന കന്യാകുമാരി ജില്ല, 1956-ലെ സംസ്ഥാന പുനഃസംഘടന വരെ തിരുവിതാംകൂർ രാജ്യത്തിൻ്റെ ഭാഗമായിരുന്നു. ഏറ്റവും കൂടുതൽ നായന്മാരുള്ളത് വിളവൻകോട്, കൽക്കുളം താലൂക്കുകളിലാണ്. സമീപത്തെ തിരുനൽവേലിയിലെ ചെങ്കോട്ടയിലും, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും സമൂഹത്തിന് ശക്തമായ സാന്നിധ്യമുണ്ട്.

ചങ്ങനാശ്ശേരിയിലെ എൻ.എസ്.എസിന്റെ നിയന്ത്രണത്തിലല്ലാത്തതിനാൽ, മറ്റ് സംസ്ഥാനങ്ങളിലെ കരയോഗങ്ങളെപ്പോലെ തമിഴ്‌നാട്ടിലെ കരയോഗങ്ങൾക്കും അവരുടേതായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ കഴിയും. കന്യാകുമാരി ജില്ലയിലെ 9 മണ്ഡലങ്ങളിലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നതിൽ നായർ സമുദായത്തിന് നിർണായക സ്വാധീനമുണ്ട്.

Leave a Comment

More News