തിരുവനന്തപുരം: നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ മുൻഗാമി പിണറായി വിജയനെ ഇന്ന് (മെയ് 15 വെള്ളിയാഴ്ച) അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടു.
പുതിയ ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി, രാഷ്ട്രീയ പ്രവർത്തനത്തിൽ മാർഗദർശികളായ നേതാക്കളെ നേരിൽ കാണാനാണ് അദ്ദേഹം രാവിലെ യാത്രകൾ ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി അദ്ദേഹം ആദ്യം എത്തിയത് രാഷ്ട്രീയ ഗുരുവായ ജി കാർത്തികേയൻ്റെ വസതിയിലാണ്. അവിടെയെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച നിയുക്ത മുഖ്യമന്ത്രി, ജി കാർത്തികേയൻ്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു.
തുടർന്ന് അദ്ദേഹം മുതിർന്ന നേതാവ് അടൂർ പ്രകാശിനെ സന്ദർശിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ ഭരണത്തിൻ്റെ മുന്നൊരുക്കങ്ങളും ഇരുവരും ചർച്ച ചെയ്‌തു. പിന്നീട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിൽ കണ്ട് സംസാരിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തുകയെന്ന ജനാധിപത്യ മര്യാദയുടെ ഭാഗമായാണ് സന്ദർശനം. ഭരണകാര്യങ്ങളിൽ പ്രതിപക്ഷത്തിൻ്റെ ക്രിയാത്മക പിന്തുണ വി ഡി സതീശൻ അഭ്യർഥിച്ചു.
എല്ലാ നേതാക്കളുടെയും മാർഗനിർദേശങ്ങൾ ഉൾക്കൊണ്ട് കൂട്ടായ പ്രവർത്തനത്തിലൂടെ ഭരണത്തിൽ മുന്നോട്ട് പോകാനാണ് നിയുക്ത മുഖ്യമന്ത്രിയുടെ തീരുമാനം.
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി സതീശനെ എ.ഐ.സി.സി നാമനിർദ്ദേശം ചെയ്തതിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം തുടർന്നു.
മെയ് 4 ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള പത്ത് ദിവസത്തോളം നീണ്ടുനിന്ന നാടകീയതയ്ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ടുകൊണ്ട്, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) വ്യാഴാഴ്ച (മെയ് 14, 2026) കോൺഗ്രസ് നേതാവ് വിഡി സതീശനെ കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു .
പ്രഖ്യാപനത്തോടെ, കോൺഗ്രസ് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിലേക്ക് കടക്കും, ഉന്നത നേതാക്കൾ സ്ഥാനത്തിനായി പരസ്പരം മത്സരിച്ചതിനെത്തുടർന്ന് ദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടും.
