‘ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുക’: ബന്ധം മെച്ചപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ഫാറൂഖ് അബ്ദുള്ള ഉൾപ്പടെ നൂറിലധികം നേതാക്കൾ പ്രധാനമന്ത്രി മോദിക്കും ഷഹബാസ് ഷെരീഫിനും കത്തയച്ചു

ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം നിരന്തരം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ബന്ധം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് ഇരു രാജ്യങ്ങളിലെയും നൂറിലധികം പൗരന്മാർ പ്രധാനമന്ത്രി മോദിക്കും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും കത്തെഴുതി.

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്താനും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ആഹ്വാനങ്ങൾ വീണ്ടും ഉയർന്നുവന്നു. ചർച്ചകൾ ആരംഭിച്ച് സാധാരണ ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു രാജ്യങ്ങളിലെയും നൂറിലധികം പ്രമുഖ പൗരന്മാരും ആക്ടിവിസ്റ്റുകളും നേതാക്കളും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക്കിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും തുറന്ന കത്ത് അയച്ചു.

ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള നിരന്തരമായ ശത്രുത സാധാരണക്കാരെ, പ്രത്യേകിച്ച് യുവാക്കളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് കത്തിൽ പറയുന്നു. പിരിമുറുക്കമുള്ള അന്തരീക്ഷം തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം, സാംസ്കാരിക വിനിമയം എന്നിവയ്ക്കുള്ള അവസരങ്ങളെ പരിമിതപ്പെടുത്തുന്നു. ബന്ധം സാധാരണ നിലയിലാക്കുന്നതിന് ഇരു സർക്കാരുകളും ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്ന് ഒപ്പിട്ടവർ അഭ്യർത്ഥിക്കുന്നു.

ന്യൂഡൽഹിയിലും ഇസ്ലാമാബാദിലും ഹൈക്കമ്മീഷണർമാരെ വീണ്ടും നിയമിക്കുക, സാധാരണ വിസ സേവനങ്ങൾ പുനരാരംഭിക്കുക, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുക, ജനങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തുറന്ന കത്ത്. മതപരമായ തീർത്ഥാടനങ്ങൾ, സാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസ വിനിമയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാനും കത്തില്‍ നിർദ്ദേശിക്കുന്നു.

സെന്റർ ഫോർ പീസ് ആൻഡ് പ്രോഗ്രസ് പുറത്തിറക്കിയ ഈ തുറന്ന കത്തിൽ ഇന്ത്യയിൽ നിന്നും പാക്കിസ്താനിൽ നിന്നുമുള്ള ആകെ 117 വ്യക്തികൾ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഈ സംരംഭത്തെ പിന്തുണയ്ക്കുന്നവരിൽ നാഷണൽ കോൺഫറൻസ് മേധാവി ഡോ. ഫാറൂഖ് അബ്ദുള്ള, പിഡിപി മേധാവി മെഹബൂബ മുഫ്തി, ആർജെഡി എംപി മനോജ് ഝാ, എജെയുപി നേതാവ് ഹുമയൂൺ കബീർ, മറ്റ് പ്രമുഖർ എന്നിവരും ഉൾപ്പെടുന്നു.

ചര്‍ച്ചകളിലൂടെ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് യോജിച്ചതും സുസ്ഥിരവുമായ ശ്രമങ്ങൾ നടത്തണമെന്ന് കത്തിൽ ഇരു പ്രധാനമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നു. സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് മികച്ച ഭാവിയും വികസനത്തിനുള്ള കൂടുതൽ അവസരങ്ങളും നൽകുമെന്ന് ഒപ്പിട്ടവർ വിശ്വസിക്കുന്നു.

Leave a Comment

More News