ഉക്രെയിന്‍ – പോളണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമെന്ന് റിപ്പോര്‍ട്ട്

യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഉക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ പോളിഷ് അതിർത്തിയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായതായി റിപ്പോർട്ട്. വിദ്യാർഥികൾ ഉൾപ്പെട്ട സംഘത്തെ പോളണ്ട് അതിർത്തിയിൽ വച്ച് ഉക്രെയ്ൻ സൈന്യം തടഞ്ഞുവെച്ചതായാണ് റിപ്പോർട്ട്. ഉക്രേനിയൻ സൈനികർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതിർത്തി കടക്കാൻ ശ്രമിച്ച മറ്റു രാജ്യക്കാര്‍ക്കെതിരെ ലാത്തിച്ചാർജ് നടത്തിയതായി ഇവിടെയുള്ള വിദ്യാർഥികൾ പറഞ്ഞു.

പോളിഷ് അതിര്‍ത്തിയില്‍ വിദേശികളെ ഉക്രൈൻ സൈന്യം തടയുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും പോളിഷ് അതിർത്തിയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന ഉക്രൈന്‍ പൗരന്‍മാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സൈന്യം അതിര്‍ത്തികടക്കാന്‍ അനുവദിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പുരുഷന്‍മാരെ കടത്തിവിടുന്നില്ല.

ഫീല്‍ഡ് വച്ച് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു മലയാളി വിദ്യാര്‍ത്ഥിയുടെ കൈക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മണിക്കൂറുകളായി ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ആരംഭിക്കാതെ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുകയാണ് എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആയിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിയത്. മതിയായ വാഹന സൗകര്യങ്ങള്‍ പോലുമില്ലാതെ പലരും നടന്നാണ് അതിര്‍ത്തിയിലെത്തിയത്.

Print Friendly, PDF & Email

Leave a Comment

More News