പോലീസ് മേധാവിയുടെ പേരില്‍ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 14 ലക്ഷം

 തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ പേരിലും ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്. അനില്‍ കാന്തിറെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപ തട്ടി. ഉത്തരേന്ത്യന്‍ ഹൈടെക്ക് ലോബിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയ്ക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. ഡി.ജി.പി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തും മുന്‍പ് പണം അടയ്ക്കണമെന്നും അല്ലെങ്കില്‍ കേസെടുക്കുമെന്നായിരുന്നു സന്ദേശം.

സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്‌സ്ആപ്പ് സന്ദേശമെത്തി. ഡിജിപിയുടേത് എന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും അറിയിച്ചു. സംശയം തീക്കാന്‍ അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ഡല്‍ഹിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്റെ വലയില്‍ കുരുങ്ങി.

പണം നഷ്ടമായെന്ന് അറിഞ്ഞതോടെ അധ്യാപിക സൈബര്‍ സെല്ലിന് പരാതി നല്‍കി. ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘമാണ് ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞ പോലീസ്, നമ്പര്‍ പിന്തുടര്‍ന്ന് ഇവരെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണത്തിനായി പോലീസ് ഉത്തരേന്ത്യയിലേക്ക് പോയി.

Print Friendly, PDF & Email

Leave a Comment

More News