കെറെയിലിന്റെ പേരില്‍ നടക്കാന്‍ പോകുന്നത് രാജ്യം ഇതുവരെ കാണാത്ത അഴിമതിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍

കോട്ടയം: കെറെയിലിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത് രാജ്യം ഇതുവരെ കാണാത്ത അഴിമതിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ റെയിൽ പദ്ധതി ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരങ്ങൾക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യും. പ്രതിഷേധത്തിനിടെ സംഘർഷം നടന്ന കോട്ടയം മാടപ്പളളി സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

സമരത്തെ അടിച്ചമർത്താനുള്ള ഒരു നീക്കവും നടക്കാന്‍ പോകുന്നില്ല. പോലീസിനെ കൊണ്ട് സമരത്തെ അടിച്ചമർത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. “ഇന്നലെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ പൊലീസ് മനപൂര്‍വം നടത്തിയതാണ്. സമരം സമാധാനപരമായിരുന്നു. കല്ലിടാന്‍ വന്നവരോട് സങ്കടം പറഞ്ഞ സ്‌ത്രീകളെ പൊലീസ് അടിച്ചമര്‍ത്തുകയായിരുന്നു. ബംഗാളിലെ നന്ദിഗ്രാമില്‍ സംഭവിച്ചതു തന്നെയാണ് ഇവിടെയും നടക്കുന്നത്. കേരളം മുഴുവന്‍ പാരിസ്ഥിതികമായി തകരാന്‍ പോകുകയാണ്,” സതീശന്‍ പറഞ്ഞു.

ജപ്പാനില്‍ പദ്ധതിക്ക് മിച്ചം വന്ന ഉപകരണങ്ങളാണ് ഇവിടേക്ക് എത്തിക്കുന്നത്. ഒരു അനുമതിയോ സര്‍വേയോ പഠനമോ നടത്തുന്നതിനു മുന്‍പ് സ്ഥലം ഏറ്റെടുക്കില്ലെന്ന് കോടതിയില്‍ അറിയിച്ച സര്‍ക്കാരാണ് കല്ലിടല്‍ നടത്തുന്നത്. പദ്ധതിയുടെ പേരില്‍ 2 ലക്ഷം കോടി രൂപ ലോണ്‍ എടുക്കാന്‍ വേണ്ടിയുള്ള വന്‍ അഴിമതിയിലേക്കാണ് പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് മാടപ്പള്ളിയിലെത്തിയത്. അമ്മയെ വലിച്ചിഴച്ച പൊലീസിനെ തടയാന്‍ ശ്രമിച്ച കുഞ്ഞിനെ ഷാള്‍ അണിയിച്ച്‌ പ്രതിപക്ഷ നേതാവ് ആദരിച്ചു. പൊലീസ് നടപടിയില്‍ പരിക്കേറ്റവരെയും നേതാക്കള്‍ കണ്ടു.

Print Friendly, PDF & Email

Leave a Comment

More News