കുവൈറ്റില്‍ ഒഴിഞ്ഞു കിടക്കുന്ന ഫ്ളാറ്റുകളുടെ എണ്ണത്തില്‍ വര്‍ധന

കുവൈറ്റ് സിറ്റി : രാജ്യത്ത് നിരവധി അപ്പാര്‍ട്ടുമെന്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

രാജ്യത്ത് ആകെ 3,96,000 അപ്പാര്‍ട്ടുമെന്റുകളാണുള്ളത് . ഇതില്‍ ശരാശരി താമസ നിരക്ക് 84.6 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളില്‍ വിദേശികള്‍ താമസിക്കുന്നത് സാല്‍മിയയിലാണ്. ഹവല്ലി രണ്ടാം സ്ഥാനത്തും അബാസിയ മുന്നാം സ്ഥാനത്തുമാണ്. മഹ്ബൂലയില്‍ 799 കെട്ടിടങ്ങളിലും മംഗഫഫില്‍ 743 കെട്ടിടങ്ങളിലും ഫഹാഹീല്‍ 578 കെട്ടിടങ്ങളിലും ജബ്രിയയില്‍ 511 കെട്ടിടങ്ങളിലും ജഹ്റയില്‍ 439 പ്രോപ്പര്‍ട്ടികളിലുമായാണ് വിദേശികള്‍ താമസിക്കുന്നത്.

അപ്പാര്‍ട്ടുമെന്റുകളുടെ ശരാശരി പ്രതിമാസ വാടകയുടെ കാര്യത്തില്‍ 1081 ദിനാര്‍ ഈടാക്കുന്ന ദസ്മാനാണ് മുന്നില്‍. അല്‍ ഷാബില്‍ 512 ദിനാറും ഷാര്‍ഖില്‍ 464 ദിനാറും ജബ്രിയയില്‍ 352 ദിനാറും സബാഹ് അല്‍ സലേം 338 ദിനാറും സാല്‍മിയയില്‍ 327 ദിനാറുമാണ് പ്രതിമാസ വാടക ഈടാക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ വാടകയുള്ള പ്രദേശങ്ങളില്‍ ശരാശരി 210 ദിനാറുമായി അബാസിയയും ഖൈത്താനും ഒന്നാം സ്ഥാനത്തെത്തി. 240 ദിനാറുമായി അബു ഹലീഫയും 244 ദിനാറുമായി ഫര്‍വാനിയയും തൊട്ടു പിന്നിലുണ്ട്.

വിദേശികളുടെ കൊഴിഞ്ഞുപോക്കും കൂടിയ വാടകയുമാണ് അപ്പാര്‍ട്ടുമെന്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ പ്രധാന കാരണം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു നിരവധി വിദേശികള്‍ കുടുംബത്തെ നാട്ടിലേക്ക് അയച്ച് ബാച്ചിലര്‍ മുറികളിലേക്ക് മാറിയതും ഈ രംഗത്ത് പ്രതിസന്ധി വര്‍ധിപ്പിച്ചു. കോവിഡ് മഹാമാരി അപ്പാര്‍ട്ടുമെന്റുകളുടെ വാടകയില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫഹാഹീല്‍, ജലീബ് അല്‍ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാല്‍മിയ, ഖൈത്താന്‍ എന്നിവിടങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന ഫ്‌ലാറ്റുകള്‍ നിരവധിയാണ്. ഇവിടങ്ങളില്‍ വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോര്‍ഡുകള്‍ തൂക്കിയിട്ടിരിക്കുന്നതും കാണാം.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News