നഗരത്തിലെ ഏറ്റവും വലിയ പാര്‍ക്കിംഗ് സമുച്ചയങ്ങളില്‍ ഒന്നായി യു എസ് ടി തിരുവനന്തപുരം കാമ്പസിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം

• പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ആകെ വിസ്തീര്‍ണം 6.18 ലക്ഷം ചതുരശ്ര അടിയാണ്. 4 തലങ്ങളിലായി ഒരേ സമയം 1800 ഫോര്‍വീലറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും.
• രണ്ടാം ഘട്ടത്തില്‍ 5 നിലകള്‍ കൂടി ചേര്‍ത്ത് 4000 കാറുകള്‍ ഉള്‍ക്കൊള്ളാനും പദ്ധതിയുണ്ട്. ഒരു പക്ഷെ കേരളത്തിലെ ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനമായി ഇത് മാറും.

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി തങ്ങളുടെ ജീവനക്കാര്‍ക്കായി തിരുവനന്തപുരം കാമ്പസില്‍ പുതിയ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനം (എം.എല്‍.സി.പി) തുറന്നു. മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനത്തിന് 1800 ഫോര്‍ വീലറുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. തിരുവനന്തപുരം നഗരത്തിലേയും യു.എസ്.ടിയുടേയും ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനങ്ങളില്‍ ഒന്നാണിത്.

സ്ഥലം വികസിപ്പിച്ചത് അടക്കം 34 മാസം കൊണ്ടാണ് എം.എല്‍.സി.പിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. രണ്ടു ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന എം.എല്‍.സി.പി പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. രണ്ടാം ഘട്ട വികസനത്തില്‍ അഞ്ച് നിലകള്‍ കൂടി ഉള്‍പ്പെടുത്തി നാലായിരം കാറുകള്‍ പാര്‍ക്ക് ചെയ്യാനുളള സംവിധാനങ്ങളാണ് യു.എസ്.ടി ലക്ഷ്യമിടുന്നത്.

മഹാമാരിയുടെ വെല്ലുവിളികള്‍ മാറി ജീവനക്കാരെല്ലാം ക്രമേണ ഓഫീസിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ അവരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ടാണ് ഇത്തരം ഒരു പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയിരിക്കുന്നതെന്ന് യു.എസ്.ടി തിരുവനന്തപുരം സെന്റര്‍ ഹെഡ് ശില്‍പ്പാ മേനോന്‍ പറഞ്ഞു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കോവിഡ് കാലഘട്ടത്തിലും 34 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. 1800 ഓളം ഫോര്‍വീലറുകളെ ഉല്‍ക്കൊള്ളാനുള്ള വലിപ്പവും ശേഷിയും കൊണ്ട് യു.എസ്.ടിയുടെ പാര്‍ക്കിംഗ് സംവിധാനം നഗരത്തിന്റെ അഭിമാനസ്തംഭമായി മാറുമെന്നും ശില്‍പ്പാ മേനോന്‍ വിശ്വാസം പ്രകടിപ്പിച്ചു.

ഭാവിയില്‍ നാലായിരം കാറുകള്‍ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ അഞ്ച് നിലകള്‍ കൂടി നിര്‍മ്മിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും ഇതോടെ സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ പാര്‍ക്കിംഗ് കേന്ദ്രമായി ഇത് മാറുമെന്നും ശില്‍പ്പാ മേനോന്‍ അറിയിച്ചു. കമ്പനിയുടെ സുസ്ഥിര സംരംഭത്തിനും കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തി എം.എല്‍.സി.പിയുടെ മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടനത്തിന് തയ്യാറായ എം.എല്‍.സി.പിയുടെ ഒന്നാം ഘട്ടം 6.18 ലക്ഷം ചതുരശ്രയടി സ്ഥലത്തും, ഓരോ നിലയിലും 1.25 ലക്ഷം ചതുരശ്രയടി സ്ഥലത്തുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് നിലകളിലും നാല് എലിവേറ്ററുകളും ആറ് ഫയര്‍ എസ്‌കേപ്പ് എക്സിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

യു.എസ്.ടി കാമ്പസിലെ പുതിയ മള്‍ട്ടി ലവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത കാലഘട്ടത്തിന് അനുസൃതമായി ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിട്ടാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത് എന്നതാണ്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി 75 ചാര്‍ജ്ജിംഗ് ബേയ്കളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷിതവും സുഖകരവുമായ ഡ്രൈവിംഗ് മനസില്‍ കണ്ടാണ് ഡ്രൈവ് വേകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വണ്‍വേ ഡ്രൈവുകള്‍ക്ക് പ്രവേശന കവാടത്തില്‍ 9 മീററര്‍ വീതിയും എന്‍ട്രി പോയിന്റിന് ശേഷം 6 മീറ്റര്‍ വീതിയുമുണ്ട്.

പദ്ധതിക്ക് പച്ചിലച്ചാര്‍ത്ത് ഒരുക്കിക്കൊണ്ട് യു.എസ്.ടിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ പാര്‍ക്കിംഗ് സംവിധാനത്തിന് ചുറ്റും മിയാവാക്കി വനവും സൃഷ്ടിച്ചിട്ടുണ്ട്. ആയിരത്തോളം ഫലവൃക്ഷങ്ങളും തേക്കുമരങ്ങളും ഇവിടെ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News