ഹവീല്‍ദാര്‍മാരുടെ മരണം: പന്നിക്കെണിയൊരുക്കിയ വയര്‍ കണ്ടെടുത്തു; കെണി വെച്ച സുരേഷിനെ ഇന്ന് (ശനിയാഴ്ച) കോടതിയില്‍ ഹാജരാക്കും

പാലക്കാട്: ഹവിൽദാർമാരെ കൊലപ്പെടുത്തിയ പന്നിക്കെണി തയ്യാറാക്കാൻ സുരേഷ് ഉപയോഗിച്ച ഇലക്ട്രിക് വയർ മുട്ടിക്കുളങ്ങര കെഎപി-2 ബറ്റാലിയൻ ക്യാമ്പിനുള്ളിലെ കുളത്തിൽ കണ്ടെത്തി. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് വയര്‍ കണ്ടെത്തിയത്. സുരേഷ് പന്നി കെണി സ്ഥാപിച്ച സ്ഥലത്ത് പോലീസ് പരിശോധന നടത്തി.

കെണി സ്ഥാപിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് വയറിന്റെ ഒരു ഭാഗം സുരേഷിന്റെ വീടിന്റെ വിറകുപുരയിൽ നിന്ന് കണ്ടെത്തി. മറ്റൊരു കഷണം പോലീസ് ക്യാമ്പിലെ കുളത്തിന് സമീപം കണ്ടെത്തി. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഉന്തുവണ്ടിയും സുരേഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

പൊലീസുകാരുടെ മരണശേഷം വയറും കമ്പിയും മതിലിന് പുറത്ത് നിന്ന് കുളത്തേക്ക് എറിയുകയായിരുന്നുവെന്ന് സുരേഷ് തെളിവെടുപ്പിനിടെ സമ്മതിച്ചു. പിന്നീട് മൃതദേഹങ്ങൾ കൊണ്ടിട്ട പാടങ്ങളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സുരേഷിനെ ശനിയാഴ്‌ച (21.05.22) കോടതിയിൽ ഹാജരാക്കും.

സുരേഷ്‌ മുമ്പും പ്രതി: രണ്ട് പൊലീസുകാരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞത് അന്വേഷണ സംഘത്തിനും നേട്ടമായി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാടത്ത് നിന്ന് മാറ്റുമ്പോഴേക്കും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രദേശത്ത് മുമ്പും പന്നിയെ പിടികൂടിയ ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

മുമ്പ് ഇത്തരത്തിൽ ഒരു കേസിൽ ഉൾപ്പെട്ട സുരേഷിലേക്ക് അന്വേഷണം എത്തിയതും അങ്ങനെയാണ്. ഹവിൽദാർമാരുടെ മരണശേഷം വീട്ടിൽ നിന്ന് മാറി നിന്ന സുരേഷിനെ വിളിച്ച് വരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യത്തെ ചോദ്യം ചെയ്യലിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചു.

ഹവിൽദാർമാരുടെ മരണത്തിൽ അറസ്റ്റിലായ സുരേഷ് മുമ്പും പന്നിയെ കെണിവച്ച് പിടിച്ച കേസിൽ പ്രതിയാണ്. 2016ൽ വീടിനോട് അടുത്തുള്ള മോട്ടോർ ഷെഡിൽ നിന്ന് വൈദ്യുതി ഉപയോ​ഗിച്ച് പന്നിയെ പിടികൂടുകയായിരുന്നു. സുരേഷും രണ്ട് സുഹൃത്തുക്കളും ചേർന്നായിരുന്നു പന്നിയെ കൊന്നത്. കേസിൽ മൂന്ന് പേരെയും വനംവകുപ്പ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു. കേസ് നിലവിൽ വിചാരണ നടക്കുകയാണ്. അതിനിടയിലാണ് വീണ്ടും പന്നിക്കെണിയൊരുക്കിയത്.

സുരേഷ് സ്ഥിരമായി ഇത്തരത്തില്‍ കെണി വെച്ച് പന്നികളെ പിടിക്കാറുണ്ടെന്ന് വനപാലകർ പറയുന്നു. പ്രദേശത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നത് തടയാനായി വനംവകുപ്പും നിരീക്ഷണം തുടങ്ങിയിരുന്നു. അതിനിടെയാണ് ദാരുണമായ രണ്ട് മരണങ്ങൾ ഉണ്ടായത്.

Print Friendly, PDF & Email

Leave a Comment

More News