മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) ഇന്ന് (ഞായറാഴ്ച) രാവിലെ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആര്യാടൻ.

നിലമ്പൂരുകാര്‍ ‘കുഞ്ഞാക്ക’ എന്ന് വിളിക്കുന്ന ആര്യാടൻ എട്ട് തവണ കേരള നിയമസഭയിൽ നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഏറനാട്ടിൽ കോൺഗ്രസിന്റെ അമരക്കാരനായിരുന്നു ആര്യാടൻ.

2011 മുതൽ 2016 വരെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) മന്ത്രിസഭയിൽ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ആര്യാടൻ.

1980 ജനുവരി മുതൽ 1981 ഒക്ടോബർ വരെ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പ് മന്ത്രിയായിരുന്നു.

1995 ഏപ്രിൽ മുതൽ 1996 മെയ് വരെ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴിൽ, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകരുടെ പോലും ആരാധനാ പാത്രമായിരുന്നു ആര്യാടൻ. പക്ഷേ, ആര്യാടനെ സിപിഎം എക്കാലത്തും ശത്രുപക്ഷത്ത് തന്നെയായിരുന്നു കണ്ടിരുന്നത്. അതിന് പ്രധാനകാരണം മുൻ നിലമ്പൂർ എം എൽ എ ആയിരുന്ന കെ. കുഞ്ഞാലിയെ വധിച്ചതിൽ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നു എന്ന ആരോപണമാണ്. ഈ കൊലക്കേസിൽ നിന്നും ആര്യാടനെ രക്ഷിക്കാൻ ഇന്ദിരാഗാന്ധി ഉൾപ്പെടെ ശ്രമിച്ചതായി പറയപ്പെടുന്നു.

കുഞ്ഞാലി വധക്കേസിൽ ആര്യാടനായിരുന്നു ഒന്നാം പ്രതി. പിന്നീട് കോടതി ആര്യാടനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. ആര്യാടനാണ് തന്നെ വെടിവെച്ചതെന്ന് കുഞ്ഞാലി പൊലീസിന് മൊഴി നൽകിയിരുന്നു. കുഞ്ഞാലിയെ വെടിവെച്ചു കൊന്നത് കോൺഗ്രസ് അനുഭാവിയായിരുന്ന ഗോപാലനാണെന്ന് ആര്യാടൻ മുഹമ്മദ് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തിയിരുന്നു.

താനാണ് വെടിവെച്ചതെന്ന് പിന്നീട് ഗോപാലൻ തന്നോട് പറഞ്ഞിരുന്നതായും ആര്യാടൻ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി വധത്തിന് ശേഷം ഗോപാലൻ സജീവ കോൺഗ്രസ് പ്രവർത്തകനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ചുള്ളിയോട് അന്ന് രാവിലെമുതൽ സംഘർഷം ആരംഭിച്ചിരുന്നു. ഞാൻ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവർത്തകരുമായി സംസാരിക്കുമ്പോൾ പുറത്ത് ഞങ്ങളുടെയും പ്രവർത്തകർ സംഘടിച്ചുതുടങ്ങി. ഇതിൽ ഒരുസംഘം ഓഫീസിനുതാഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നിൽപ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തിൽ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാൻ കോണിപ്പടിയിൽ എത്തിയപ്പോൾ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്. തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോൾ ഞാൻ അറിയുന്നില്ല. ചുള്ളിയോട്ടെ പത്തായത്തിങ്കൽ ഗോപാലൻ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്.”

“ഗോപാലൻ അന്ന് ഞങ്ങളുടെ പ്രവർത്തകനായിരുന്നില്ല. അനുഭാവി മാത്രമായിരുന്നു. എസ്റ്റേറ്റിലെ ട്രാക്ടർ ഡ്രൈവറായ ഗോപാലനും കുഞ്ഞാലിയും തമ്മിൽ ഒരിക്കൽ റോഡിൽവെച്ച് തർക്കമുണ്ടായിരുന്നു. ട്രാക്ടർ ഓടിച്ചുപോവുമ്പോൾ കുഞ്ഞാലിയുടെ ജീപ്പിൽ തട്ടിയെന്നതിന്റെ പേരിൽ ജീപ്പിൽനിന്നിറങ്ങിയ കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്ത്തി. ഇത് നാട്ടുകാരെല്ലാം കണ്ട സംഭവമാണ്. ഈ വിരോധം ഗോപാലന്റെ മനസ്സിലുണ്ട്. വെടിവെച്ച ഉടനെ ഗോപാലനും സംഘവും കെട്ടിടത്തിനുപിറകിലെ വയലിലൂടെ ഓടിരക്ഷപ്പെട്ടു. ഇതാണ് സത്യത്തിൽ സംഭവിച്ചത്,” എന്നാണ് ആര്യാടൻ്റേതായി മാധ്യമങ്ങളിൽ വന്ന വെളിപ്പെടുത്തൽ.

അദ്ദേഹത്തിന് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ നടക്കും. ആര്യാടൻ മുക്കട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Print Friendly, PDF & Email

Leave a Comment

More News