“തകഴി റെയിൽവേ ക്രോസിൽ മേൽപാലം നിർമ്മിക്കണം”: എടത്വാ വികസന സമിതി നില്പ് സമരം നടത്തി

എടത്വ: തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ  തകഴി റെയിൽവേ ഗേറ്റിന് സമീപം  നിൽപ്പ് സമരം നടത്തി.സമിതി സീനിയർ വൈസ് പ്രസിഡൻ്റ്  ജോർജ്ജു് തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു.പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം  ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി  അഡ്വ.പി.കെ സദാനന്ദൻ മുഖ്യ സന്ദേശം നല്കി.
രക്ഷാധികാരി  കുഞ്ഞുമോൻ പട്ടത്താനം,വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ കമ്മിറ്റി സെക്രട്ടറി ഫിലിപ്പ് ചെറിയാൻ വില്ലേജ്മാൾ, സമിതി,വൈസ് പ്രസിഡൻ്റ്മാരായ അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ് കുമാർ,സൗഹൃദ വേദി  കോർഡിനേറ്റർ സാം വി.മാത്യൂ,അജി കോശി,ജോർജ്കുട്ടി തോട്ടുകടവിൽ , പി.വി.എൻ മേനോൻ,ബാബു കണ്ണന്തറ,എ.ജെ.കുഞ്ഞുമോൻ,ജോർജ്ക്കുട്ടി പുഞ്ചായിൽ, ഷാജി ആനന്ദാലയം, ജനറൽ സെക്രട്ടറി  ഡോ.ജോൺസൺ വി.ഇടിക്കുള,എന്നിവർ പ്രസംഗിച്ചു.
നില്പ് സമരം നടത്തുന്നതിനിടയിലും എറണാകുളം ഭാഗത്തേക്ക് ട്രെയിൻ പോകുന്നതിന് ഗേറ്റ് അടച്ചിട്ടതു മൂലം നിരവധി വാഹനങ്ങളുടെ നിര ഇരു വശങ്ങളിലും ഉണ്ടാകുകയും യാത്രികരായ പലരും വാഹനത്തിൽ നിന്നും ഇറങ്ങി സംഘാടകരെ അഭിനന്ദിച്ചു.

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.30 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്. ’ലെവൽ ക്രോസ് മുക്ത കേരളം’ പദ്ധതിയിലൂടെ തകഴിയിൽ ലെവൽക്രോസ് ഒഴിവാക്കി മേൽപാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിന്​ സമീപത്തെ റെയിൽ​വെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞുകിടക്കുന്നത്​ മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്.അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്. അഗ്നി രക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപെടുന്നു. പുറക്കാട് സ്മ്യതി വനത്തിലെ പുൽത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോൾ അഗ്നി രക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കിൽ കിടക്കേണ്ടി വന്നു.

ചില മാസങ്ങൾക്ക് മുമ്പ് തകഴി റെയില്‍വേ ഗേറ്റില്‍ വലിയ ക്രെയിനുമായി എത്തിയ ലോറി റെയില്‍വേ ക്രോസ് ബാറിലിടിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഗേറ്റ്  അടച്ചിട്ടാണ് അറ്റകുറ്റ പണി നടത്തിയത്. അത്യാസന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഗതാഗത കുരുക്കിൽ പെടുന്നത് നിത്യസംഭവമാണ്.

ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്ത് ഇതിലെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുണ്ടാകുന്ന യാത്രക്ലേശം പരിഹരിക്കാൻ തകഴിയിൽ മേൽപാലം പണിയാൻ നടപടി ഉണ്ടാകണമെന്നാണ്   ആവശ്യപെട്ട് അധികൃതർക്ക് നിവേദനം നല്കാനും എടത്വ വികസന സമിതി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

Print Friendly, PDF & Email

Leave a Comment