നെഹ്റു ട്രോഫിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ; പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നാലാം കിരീടം; ചമ്പക്കുളം ചുണ്ടന് രണ്ടാം സ്ഥാനം

ആലപ്പുഴ: കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. 5 ഹീറ്റ്സുകളിൽ മികച്ച സമയം കണ്ടെത്തിയ 4 ചുണ്ടൻ വള്ളങ്ങളെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടൻ ഒന്നാമതെത്തിയത്. വീയപുരം ചുണ്ടനായി പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് തുഴഞ്ഞത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം നേടിയത്. നടുഭാ​ഗം മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ നിലവിലെ ചാമ്പ്യൻമാരായ കാട്ടിൽ തെക്കേതിൽ നാലാം സ്ഥാനത്തെത്തി. ഒന്നാം ലൂസേഴ്‌സ് ഫൈനലിൽ വിജയം സ്വന്തമാക്കിയത് നിരണം ചുണ്ടനാണ്. രണ്ടാം ലൂസേഴ്‌സ് ഫൈനലിൽ ആനാരി ചുണ്ടനും മൂന്നാം ലൂസേഴ്‌സ് ഫൈനലിൽ ജവഹർ തായങ്കരിയും വിജയം കൊയ്‌തു.

തുടക്കം മുതൽ വ്യക്തമായ കുതിപ്പോടെയാണ് വീയപുരം കുതിച്ചത്. വീയപുരം, നടുഭാഗം, കാട്ടില്‍ തെക്കേതില്‍, ചമ്പക്കുളം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അഞ്ച് ഹീറ്റ്‌സുകളിലായി നടത്തിയ പോരാട്ടത്തിലാണ് നാല് ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലേക്ക് കടന്നത്. ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരമാണ്. 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്‌തത്. പിന്നാലെ ആയിരുന്നു ഫൈനലിലെ അവരുടെ മുന്നേറ്റം. വിനോദ് പവിത്രനാണ് ടീമിന്‍റെ പരിശീലകന്‍. അലന്‍ മൂന്നുതെക്കല്‍ ക്യാപ്റ്റനും മനോജ് പത്തുതെങ്ങുങ്കല്‍ ലീഡിങ് ക്യാപ്റ്റനുമാണ്. വി ജയപ്രസാദ് (പ്രസിഡന്‍റ്), എ സുനീര്‍ (സെക്രട്ടറി) എന്നിവരാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ അമരക്കാർ.

അതേസമയം ആദ്യ ഹീറ്റ്‌സില്‍ വീയപുരം, വെള്ളംകുളങ്ങര, ചെറുതന, ശ്രീമഹാദേവന്‍ ചുണ്ടനുകളാണ് അണിനിരന്നത്. വീയപുരമാണ് ഒന്നാം സ്ഥാനത്തേക്ക് ആദ്യം തുഴഞ്ഞെത്തിയത്. രണ്ടാം ഹീറ്റ്‌സില്‍ ദേവസ്, നടുഭാഗം, സെന്‍റ് ജോര്‍ജ്, ചമ്പക്കുളം ചുണ്ടനുകൾ മാറ്റുരച്ചപ്പോൾ യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ഒന്നാമതെത്തി. മൂന്നാം ഹീറ്റ്‌സില്‍ മത്സരിച്ചത് കരുവാറ്റ, ശ്രീവിനായകന്‍, പായിപ്പാടന്‍, മഹാദേവികാട് കാട്ടില്‍തെക്കേതില്‍, ആയപറമ്പ് പാണ്ടി ചുണ്ടനുകളാണ്. കാട്ടില്‍ തെക്കേതിലാണ് മൂന്നാം ഹീറ്റ്‌സ് സ്വന്തമാക്കിയത്. പൊലീസ് ബോട്ട് ക്ലബാണ് കാട്ടില്‍ തെക്കേതിലിനായി അണിനിരന്നത്. നാലാം ഹീറ്റ്‌സില്‍ സെന്‍റ് പയസ് ടെന്‍ത്, ആനാരി, തലവടി, ജവഹര്‍ തായങ്കരി ചുണ്ടനുകളാണ് ഏറ്റുമുട്ടിയത്. ഇതിൽ തലവടി ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടനാണ് ഒന്നാം സ്ഥാനത്തെത്തിയത്. മൂന്നാം ട്രാക്കില്‍ ആയിരുന്നു തലവടി ചുണ്ടൻ മത്സരിച്ചത്.

കാരിച്ചാല്‍, ആലപ്പാടന്‍ പുത്തന്‍, നിരണം എന്നി മൂന്ന് ചുണ്ടനുകളാണ് അഞ്ചാം ഹീറ്റ്‌സില്‍ മത്സരിച്ചത്. ഇതില്‍ നിരണം ചുണ്ടൻ ഒന്നാമതായി മത്സരം പൂർത്തിയാക്കി. ഫോട്ടോ ഫിനിഷിലാണ് അവസാന ഹീറ്റ്‌സില്‍ വിജയിയെ കണ്ടെത്തിയത്. 15 തവണ ചാമ്പ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടനെ പിന്നിലാക്കി ആയിരുന്നു നിരണം ചുണ്ടന്‍റെ രാജകീയ ജയം.

Print Friendly, PDF & Email

Leave a Comment

More News