അനിയന്ത്രിത ഇറക്കുമതി റബര്‍ വിപണി തകര്‍ക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: അനിയന്ത്രിതമായ ഇറക്കുമതിയിലൂടെ വ്യവസായികള്‍ ആഭ്യന്തര റബര്‍വിപണി ബോധപൂര്‍വ്വം തകര്‍ക്കുകയാണെന്നും റബര്‍ബോര്‍ഡും കേന്ദ്രസര്‍ക്കാരും വിപണി ഇടപെടലുകള്‍ നടത്താതെ ഒളിച്ചോടുന്നുവെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ ആരോപിച്ചു.

1947 ലെ റബര്‍ നിയമമാണ് ഇപ്പോഴും നടപ്പിലുള്ളത്. ഈ നിയമമനുസരിച്ച് റബര്‍ ബോര്‍ഡിന് വിപണിയുടെ തകര്‍ച്ചയില്‍ ഇടപെടല്‍ നടത്താം. ഇതിന് ശ്രമിക്കാതെ വ്യവസായികള്‍ക്കായി ഒത്താശ ചെയ്തത് വിപണിയില്‍ വിലയിടിച്ച് കര്‍ഷകനെ ദ്രോഹിക്കുന്ന റബര്‍ ബോര്‍ഡ് സമീപനം കര്‍ഷകരെ റബര്‍കൃഷി ഉപേക്ഷിക്കുന്നതിന് നിര്‍ബന്ധിതരാക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളൊഴികെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കുള്ള നാമമാത്ര റബര്‍കൃഷി വ്യാപനം ഉയര്‍ത്തിക്കാട്ടുന്നത് വിലയിടിക്കുവാനുള്ള തന്ത്രമാണ്. വടക്കേ ഇന്ത്യന്‍ വ്യവസായികള്‍ ഗുണനിലവാരം കുറഞ്ഞ അസംസ്‌കൃത റബര്‍ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യുന്നതും കേരളത്തിൽ വിലയിടിവിന് കാരണമാണ്. കേരളത്തില്‍  റബ്ബർ ഉല്പാദനം കുറഞ്ഞിട്ടും സമീപകാലത്തെ വലിയ വിലയിടിവ് നേരിടുകയാണ് റബര്‍ കര്‍ഷകര്‍.

സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതാപദ്ധതിയും ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കപ്പുറം നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ 500 കോടി പ്രഖ്യാപനത്തില്‍ 32.5 കോടി മാത്രം നല്‍കി. ഈ വര്‍ഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിലെ 600 കോടിയില്‍ 5 മാസങ്ങള്‍ പിന്നിടുമ്പോഴും ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും വി.സി. സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News