സ്ഫോടനത്തില്‍ ആദ്യം മരിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി; ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന കുട്ടിയും മരിച്ചു

എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കണ്‍‌വന്‍ഷന്‍ ഹാളില്‍ ഉണ്ടായ സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചത്. ലയോണയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ലയോണ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഖമുൾപ്പെടെ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാൻ പ്രയാസമായിരുന്നു. കൈയിലെ മോതിരം കണ്ട് ബന്ധുവാണ് ലയോണയെ തിരിച്ചറിഞ്ഞത്. കൺവെൻഷനിൽ പങ്കെടുക്കാൻ ഒറ്റയ്ക്കാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ലയോണയുടെ മകൾ വിദേശത്താണ്. അവർ ഇന്ന് നാട്ടിലെത്തും. അതിന് ശേഷം മൃതദേഹം വിട്ടുനൽകും.

അതേസമയം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 12 വയസ്സുള്ള കുട്ടിയും മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്ക് ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ ആയിരുന്നു ലിബിന. രാത്രി ഒന്നരയോടെയായിരുന്നു ലിബിനയുടെ മരണം സംഭവിച്ചത്. ഇന്നലെ രാത്രി തൊടുപുഴ സ്വദേശിനിയും മരിച്ചിരുന്നു.

സ്‌ഫോടനത്തിൽ പരിക്കേറ്റ 16 പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. സ്‌ഫോടനത്തിൽ 50 ലധികം പേർക്കായിരുന്നു പരിക്കേറ്റത്.

Print Friendly, PDF & Email

Leave a Comment

More News