അനീഷക്കും ബിനീഷക്കും ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി ഉറങ്ങാം;ഫൊക്കാനയുടെ സഹായത്തോടെ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ നിര്‍‌വ്വഹിച്ചു

അമ്പലത്തിൻകര സ്വദേശികളും സഹോദരികളുമായ അനീഷയുടെയും ബിനീഷയുടെയും അമ്മ ടെൽമ മൂന്നു വർഷം മുന്നേ മരണപ്പെട്ടു. അച്ഛൻ ബിനു പ്രായത്തിന്റെ അവശതകൾ മറന്ന് കുട്ടികൾക്കായി ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നു. കോളേജിൽ ചേർന്നു പഠിക്കുവാൻ സാമ്പത്തികം ഇല്ലാത്തതിനാൽ ബിനീഷ ഡിസ്റ്റൻസ് ആയി വീട്ടിലിരുന്നാണ് പഠിക്കുന്നത്. അനീഷ മെഡിക്കൽ എൻട്രൻസിൽ ചേരുവാൻ കഴിയാത്തതിനാൽ അടുത്ത വീട്ടിലെ കുട്ടിയുടെ പുസ്തകങ്ങൾ വാങ്ങി വീട്ടിലിരുന്ന് പഠിക്കുന്നു. ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ മേൽക്കൂരയും മഴ നനഞ്ഞ് അടർന്ന് വീഴാറായ തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു ചെറിയ കൂരയിലാണ് അവർ കഴിഞ്ഞിരുന്നത്. ഇനി അവർക്ക് ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള സ്വന്തം വീട്ടിലിരുന്ന് പഠിക്കാം.

അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിലാണ് ഈ സഹോദരിമാരുടെ വീട് നിർമിച്ചത്. ആകെ ചെലവായ എട്ടര ലക്ഷം രൂപയിൽ നാലര ലക്ഷം രൂപ ഫൊക്കാന നൽകി. ബാക്കി തുക സിപിഐഎം പ്രവർത്തകർ സ്വന്തം നിലയിലും റോട്ടറി ക്ലബ്ബിന്റെയും സുമനസുകളുടെയും നാട്ടുകാരുടെയും സഹായത്തോടെയുമാണ് കണ്ടെത്തിയത്.

അമ്പലത്തിൻകരയിലെ സിപിഐഎം പ്രവർത്തകരാണ് അനീഷയുടെയും ബിനീഷയുടെയും ദുരിതം എന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. ഇത്‌ ഞാൻ ഫൊക്കാനയുടെ അധ്യക്ഷൻ ഡോ. ബാബു സ്റ്റീഫനോട് പറയുകയും അദ്ദേഹം സഹായിക്കാമെന്ന് ഏൽക്കുകയും ചെയ്യുകയായിരുന്നു. നിർമാണം പൂർത്തിയാക്കി കൈമാറിയ 2 വീടുകൾ ഉൾപ്പെടെ ആകെ 9 വീടുകൾ ആണ് ഫൊക്കാന കഴക്കൂട്ടം മണ്ഡലത്തിൽ നിർമിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News