ആറളത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റുന്നതിനുള്ള പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു; സോളാര്‍ ആന മതില്‍ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കും: മന്ത്രി

കണ്ണൂര്‍: ആറളത്തെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിന് ശേഷം വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ പത്രസമ്മേളനത്തിൽ ആറളത്തെ കുറ്റിക്കാടുകൾ വെട്ടിമാറ്റുന്നതിനായി 50 പ്രദേശവാസികളെ ഉൾപ്പെടുത്തി 10 ദിവസത്തെ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ഇതിനായി വിനിയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ആറളത്ത് അഞ്ച് കിലോമീറ്റർ നീളമുള്ള സോളാർ ആന മതില്‍ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തും ആറളം ഗ്രാമപ്പഞ്ചായത്തും സംയുക്തമായി 36 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ആന മതില്‍ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി, അഡ്വ. സണ്ണി ജോസഫ് എംഎൽഎയും ജില്ലാ കളക്ടറും മാർച്ച് 7 വെള്ളിയാഴ്ച സ്ഥലപരിശോധന നടത്തും. തുടർന്ന്, ആന മതില്‍ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ഒരു യോഗം ചേരും. മറ്റ് ഏതെങ്കിലും പ്രദേശങ്ങൾ ദുരന്തം അനുഭവിക്കുന്നുണ്ടോ എന്നും പരിശോധിക്കും.

ആറളത്തുനിന്ന് തുരത്തുന്ന മൃഗങ്ങൾ അയ്യംകുന്ന് പഞ്ചായത്ത് പരിധിയിലേക്ക് കടന്നുവരുന്നതിൽ അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ആശങ്ക അറിയിച്ചു. അയ്യംകുന്നിലും ജാഗ്രതയോടുകൂടിയ പ്രവർത്തനം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥർ രാപകലില്ലാതെ സുരക്ഷയൊരുക്കുവാനുള്ള പ്രവർത്തനങ്ങൾ ഒരുക്കുകയാണെന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.

വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് മാത്രം പ്രശ്നം പൂർണതോതിൽ പരിഹരിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. അതിനാൽ ഈ പ്രദേശങ്ങളിൽ 24 മണിക്കൂറും പട്രോളിങ് നടത്തുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ എം.എൽ.എ കൺവീനറായി ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉൾപ്പെടുന്ന മോണിറ്ററിങ് സമിതി രൂപീകരിച്ചിട്ടുണ്ട്.

കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിക്കാനിടയായ സാഹചര്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് ചൂണ്ടിക്കാട്ടി. അവിടെ വനംവകുപ്പിന്റെ സ്‌ക്വാഡ് പരിശോധന നടത്തും. ആറളത്തെ പോലെ ജനകീയ പിന്തുണയോട് കൂടിയ മാർഗങ്ങൾ ആവിഷ്‌കരിച്ചാൽ മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂവെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളും ഉദ്യോഗസ്ഥരും ഭരണകൂടവും ഒരുമിച്ച് നിന്നാൽ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകൂ. പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കും. ഇതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട ഉത്തരവുകളും സഹായങ്ങളും കാലതാമസമില്ലാതെ നൽകും. ആറളത്ത് ജനങ്ങളുടെ പ്രയാസങ്ങളോട് അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചുകൊണ്ട് തന്നെ ഇപ്പോൾ നടത്തി വരുന്ന രാപകൽ സമരങ്ങളിൽ നിന്ന് പിന്മാറമെന്ന് യോഗം ആവശ്യപ്പെട്ടു.

സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി രാജേഷ്, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, റൂറൽ ജില്ലാ പൊലീസ് മേധാവി അനുജ് പലിവാൽ, വനംകുപ്പ് ഉത്തരമേഖല സി.സി.എഫ് കെ.സി ദീപ, ഡി.എഫ്.ഒ എസ് വൈശാഖ്, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത്, വിവിധ തദ്ദേശസ്വയം ഭരണസ്ഥാനങ്ങളുടെ സെക്രട്ടറിമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News