പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടിയ ആറു വയസ്സുകാരനെ കൊലപ്പെടുത്തി; തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിക്കു നേരെ ജനരോഷം

തൃശൂർ: മാളയിൽ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോജോയുമായി പോലീസ് തെളിവെടുപ്പ് നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ ഒരുക്കിയിരുന്നു. ജോജോയെ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കിയതിനു പിന്നാലെ നാട്ടുകാരുടെ പ്രതിഷേധവും കൈയ്യേറ്റ ശ്രമവും നടന്നു.

കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും കുതറിയോടാന്‍ ശ്രമിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. നാടിനെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം കഴിഞ്ഞ ദിവസമാണ് നടന്നത്. ആറു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ഇയാൾ കുട്ടി എതിർത്തപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. 20 വയസ്സുള്ള ജോജോയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയാണെന്നും റിപ്പോർട്ടുണ്ട്.

അടുത്തിടെയാണ് ഇയാൾ ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ജോജോയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടി കുളത്തിൽ ഉണ്ടെന്ന് ജോജോ പറഞ്ഞു. ഈ സമയം കുട്ടിയെ കാണാതായിട്ട് മൂന്ന് മണിക്കൂർ പിന്നിട്ടിരുന്നു. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Print Friendly, PDF & Email

Leave a Comment

More News