ന്യൂയോർക്ക് : കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാനയുടെ സുഹൃത്തും വഴികാട്ടിയുമായ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി പ്രവാസ ലോകത്തും കേരളത്തിലും വലിയ ജനമുന്നേറ്റമാണ് വി.ഡി. ക്ക് വേണ്ടി ജനങ്ങൾ നടത്തിയത്.
നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെയും വസ്തുതകൾ അണിനിരത്തിക്കൊണ്ട് സംവാദങ്ങൾ നടത്തിയും കൃത്യമായി കാര്യങ്ങൾ തുറന്നുപറഞ്ഞ് എതിരാളികളുമായി പോരാടിയും അതേസമയം കേരളാ ജനതയെ ഒന്നാകെ കൂടെനിർത്തുബോഴും ജാതി മത രഷ്‌ട്രീയത്തിനു എതിരെ സംസാരിച്ചു ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളാ രാഷ്ട്രീയത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമായിരിക്കുകയാണ്.
പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് വി.ഡി. സതീശന് എല്ലാ ആശംസകളും ഫൊക്കാനയുടെ പേരിൽ നേരുന്നതായി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷർ ജോയി ചാക്കപ്പനും അറിയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാമെടുത്ത് പോരാടിയ പടനായകൻ തന്നെ ഇനിയങ്ങോട്ട് കേരളത്തെ നയിക്കും എന്നത് പ്രവാസലോകത്തെ മലയാളികളിൽ മിക്കവരും ആഹ്ളാദത്തിൽ ആണ് . എംഎൽഎമാരുടെ ഭൂരിപക്ഷവും, ഗ്രൂപ്പ് സമവാക്യങ്ങളും, സീനിയോറിറ്റി പരിഗണനകൾക്കുമെല്ലാമപ്പുറം പൊതുവികാരവും , സൈബറിടങ്ങളിലും അതിശക്തമായ വികാരമാണ് സതീശനായി ഉയർന്നത്. അത് കാണാതിരിക്കാനാവില്ലെന്നും തെളിയിച്ച ഈ കാഴ്ച, ജനവികാരത്തോട് യോജിച്ചുപോകുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ബോധ്യപ്പെടുത്തുന്നത്കൂടിയാണ് .
അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തന്നെ ഫൊക്കാന കലഹാരി കൺവെൻഷനിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അങ്ങനെ ഫൊക്കാന ഈ കൺവെൻഷനിൽ കേരളാ മുഖ്യമന്ത്രിയുടെ സാനിധ്യം ഉറപ്പാണ്.
ജനവികാരം അറിഞ്ഞു പ്രവർത്തിക്കാൻ കഴിഞ്ഞതാണ് വി.ഡി. സതീശന് ഉണ്ടായ വിജയം. കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഫൊക്കാനയുടെ ആശംസകൾ നേരുന്നതിനോടൊപ്പം കേരളാ ജനതയെ ഒന്നാകെ കൂടെനിർത്തി ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി , നാഷണൽ കമ്മിറ്റി , ട്രസ്റ്റീ ബോർഡ് എന്നിവർ അറിയിച്ചു.
