അമേരിക്കയിൽ 28 വർഷമായി നിയമപരമായി താമസിക്കുന്ന ജമൈക്കൻ സ്വദേശിയായ ഡേട്ടൺ ആന്ദ്രെ ലിൻഡ്സെ എന്ന ഗ്രീൻ കാർഡ് ഉടമയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) തടങ്കലിലാക്കി. ജമൈക്കയിൽ നിന്ന് അവധിക്കാലം കഴിഞ്ഞ് ഷിക്കാഗോ ഓഹെയർ എയർപോർട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇയാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
പഴയ ചില ചെറിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് ലിൻഡ്സെയെ തടവിലാക്കിയിരിക്കുന്നത്. ഇതിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകർ ഫെഡറൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന് കീഴിൽ യുഎസിൽ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിന്റെയും ഗ്രീൻ കാർഡ് ഉള്ളവരെപ്പോലും വ്യാപകമായി തടങ്കലിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
