ന്യൂയോര്‍ക്കില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു

ന്യൂയോര്‍ക്ക്: ക്വീന്‍സില്‍ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സംശയിക്കുന്ന ഒരാളെ ചെയ്തതായി ക്വീന്‍സ് പോലിസ് അറിയിച്ചു. ഒര്‍സൊല്യ ഗാലിനെ (51) എന്ന വീട്ടമ്മയെയാണ് വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. 58 കുത്തുകളാണ് ഇവരുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഈ കേസില്‍ സംശയിക്കുന്ന ഡേവിഡ് ബൊണോലയെ (44) യെയാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഏപ്രില്‍ 21 വ്യാഴാഴ്ചയാണ് അറസ്റ്റ്. കുറ്റം സമ്മതിച്ച ഡേവിഡിനെതിരെ കൊലക്കുറ്റത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷമായി രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡേവിഡ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.40 നാണ് വീട്ടിലെത്തിയത്.

ഈ സമയം ഒര്‍സൊല്യയും 13 വയസ്സുള്ള മകനും വീടിന്റെ ഒന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്നു. ഭര്‍ത്താവും മൂത്തമകനും കോളജ് അഡ്മിഷനുവേണ്ടി വെസ്റ്റ് കോസ്റ്റിലായിരുന്നു. വീട്ടിലെത്തിയ ഡേവിഡും ഒര്‍സൊല്യയും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്തു വീട്ടമ്മയെ കഴുത്തിലും വയറിലും ശരീരഭാഗങ്ങളിലും 58 തവണ കുത്തുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.

തുടര്‍ന്നു മകന്റെ ഹോക്കിസ്റ്റിക്കിന്റെ ബാഗില്‍ ശരീരം വച്ചു കെട്ടി അതുമായി പുലര്‍ച്ച നാലു മണിയോടെ ഡേവിഡിന്റെ മൂന്നു മൈല്‍ അകലെയുള്ള വീട്ടിലേക്കു പോയി. പോകുന്ന വഴിയില്‍ പ്രതി ധരിച്ചിരുന്ന ജാക്കറ്റ് ഉപേക്ഷിക്കുകയും ശരീരം ഡംപ്സ്റ്ററില്‍ നിക്ഷേപിക്കുകയും ചെയ്തു. ശനിയാഴ്ച ഇയാള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൈക്കേറ്റ മുറിവുകള്‍ വച്ചു കെട്ടുന്നതിനു പോയിരുന്നു.

വീടിനു സമീപത്തുള്ള സിസിവി ക്യാമറയില്‍ ഡേവിഡിന്റെ ചിത്രം പതിഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ പൊലിസിന് സൂചന ലഭിച്ചിരുന്നെങ്കിലും വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒര്‍സൊല്യയുടെ വീട്ടിലെ ചില അറ്റകുറ്റ പണികള്‍ക്കായി രണ്ടു വര്‍ഷം മുന്‍പു ഡേവിഡ് എത്തിയിരുന്നു. അതിനുശേഷമാണു ഇരുവരും ബന്ധം സ്ഥാപിച്ചത്. ഇതേക്കുറിച്ച് ഭര്‍ത്താവിനറിയില്ലായിരുന്നുവെന്നാണു പൊലിസ് പറയുന്നത്.

സംഭവത്തില്‍ 13 വയസ്സുള്ള മകനെ പൊലിസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇരുപതാം വയസ്സില്‍ മെക്‌സിക്കോയില്‍ നിന്നു യുഎസില്‍ എത്തിയ ആളാണു ഡേവിഡ്.

Print Friendly, PDF & Email

Leave a Comment

More News