വരുന്നൂ ആനകള്‍ക്കും ഒരു ആശുപത്രി!!

തിരുവനന്തപുരം: ആനകൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി വരുന്നു. കേരളത്തിലെ ഏക ആന പുനരധിവാസ കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായ കോട്ടൂർ കാപ്പുകാട്ടിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി സ്ഥാപിക്കുന്നത്. ആനകളുടെ പുനരധിവാസത്തിനായി കിടത്തി ചികിത്സിക്കാനുള്ള വാർഡ്, ലബോറട്ടറി, ഓപ്പറേഷൻ തിയേറ്റർ, ഇണചേരൽ സൗകര്യങ്ങൾ, എക്‌സ്‌റേ, സ്‌കാനിംഗ്, പിസിആർ ലാബ് സൗകര്യങ്ങളും ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അടുത്തുനിന്നു കാണാനുള്ള സൗകര്യവും ഈ ആശുപത്രി/ പാർക്കിലുണ്ടാകും.

വെറ്ററിനറി ഡോക്ടർ ഉൾപ്പെടെ മൂന്ന് സേവനങ്ങളാണ് നിലവിൽ ഉള്ളത്. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി ആശുപത്രി ഉടൻ പൂര്‍ണ്ണ സജ്ജമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യഘട്ടത്തിൽ പാർക്കിലെ ആനകൾക്ക് മാത്രമായിരിക്കും ചികിത്സ. നാട്ടാനകളുടെ ചികിത്സയ്ക്കും പിന്നീട് സൗകര്യമൊരുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രമേണ, നാടൻ പരിഹാരങ്ങൾ ലഭ്യമാക്കും.

2008ലാണ് അഗസ്ത്യവനത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. നെയ്യാർ ജലാശയത്തിനടുത്തുള്ള വനമേഖലയിൽ 175 ഹെക്‌ടർ സ്ഥലത്ത് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. കാട്ടിൽ കൂട്ടം തെറ്റി വരുന്ന കുട്ടി ആനകൾ, ജനവാസ മേഖലകളിലിറങ്ങി സ്ഥിരമായി നാശം വരുത്തുന്ന കാട്ടാനകൾ, ആനക്യാമ്പുകളിലെ പ്രായം ചെന്ന ആനകൾ, മനുഷ്യന്റെ ക്രൂരതക്ക് ഇരയാകുന്ന നാട്ടാനകൾ എന്നിവയാണ് ഇപ്പോൾ ഇവിടുള്ളത്.

ചികിത്സയ്‌ക്ക് പുറമെ ആനകള്‍ ചെരിഞ്ഞാല്‍ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനും ശരീരം മറവ് ചെയ്യുന്നതിനുമുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ആനയുടെ ഉല്‍പ്പത്തി മുതലുള്ള ചരിത്രം വിവരിക്കുന്ന മ്യൂസിയത്തിന്‍റെ നിർമാണവും പുരോഗമിക്കുകയാണ്. അതിനൊപ്പം ആനസവാരി, ബോട്ടിങ്, ട്രക്കിങ് തുടങ്ങിയ സൗകര്യങ്ങളും തിരുവനന്തപുരം ജില്ലയില്‍ ഉൾപ്പെടുന്ന ആന പുനരധിവാസ കേന്ദ്രത്തില്‍ ഒരുക്കുന്നുണ്ട്.

ചങ്ങലയില്ലാതെ പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ആനകളെ പാർപ്പിക്കുക. 24 മണിക്കൂറും ജല ലഭ്യത ഉറപ്പാക്കാനുള്ള സൗകര്യവും ഉണ്ടാകും. വിവിധ പ്രായത്തിലുള്ള 16 ആനകളാണ് നിലവിൽ പുനരധിവാസ കേന്ദ്രത്തിലുള്ളത്. 50 ആനകളെ ഉൾക്കൊള്ളുന്ന കേന്ദ്രം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്.

Print Friendly, PDF & Email

Leave a Comment

More News