അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്കുള്ളിൽ ജങ്ക് ഫുഡും പഞ്ചസാര പാനീയങ്ങളും പൂർണ്ണമായും നിരോധിച്ചു. കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. പുതിയ നിയമങ്ങൾ അനുസരിച്ച്, സ്കൂൾ കാന്റീനുകളിൽ പോഷകസമൃദ്ധമായ ഭക്ഷണം മാത്രമേ ലഭ്യമാകൂ, പുറത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നത് നിരോധിക്കും. ഇന്ന് മുതല്‍ (2026 ഫെബ്രുവരി 8 ) ഈ നിയമം കർശനമായി നടപ്പിലാക്കി.
വിദ്യാഭ്യാസ മന്ത്രാലയവും ADEK യും ചേർന്ന് സ്കൂളുകളിൽ ഇനി ലഭ്യമാകാത്ത ഭക്ഷണ സാധനങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, രണ്ട് മിനിറ്റ് നൂഡിൽസ്, ബർഗറുകൾ, ഡോനട്ട്സ്, ചോക്ലേറ്റ് എന്നിവ ഉൾപ്പെടുന്നു. ചിപ്സും വറുത്ത ഭക്ഷണങ്ങളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. അലർജി ഒഴിവാക്കാൻ പല സ്കൂളുകളും നിലക്കടലയും കശുവണ്ടിയും നിരോധിച്ചിട്ടുണ്ട്. സ്കൂൾ സമയത്ത് ആപ്പുകൾ വഴി (തലബത്ത് അല്ലെങ്കിൽ ഡെലിവറൂ പോലുള്ളവ) പുറത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്യാന്‍ പാടില്ല.
ഈ പുതിയ നിയന്ത്രണങ്ങൾ പാലിക്കാത്ത ഏതൊരു സ്കൂളിനും 150,000 ദിർഹം (AED) വരെ പിഴ ചുമത്താം. കാന്റീനിന്റെ ലൈസൻസും റദ്ദാക്കപ്പെടാം. 2026 ജനുവരി 1 മുതൽ പഞ്ചസാര കൂടുതലുള്ള പാനീയങ്ങളുടെ നികുതിയും സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്ക് വീട്ടിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണം മാത്രമേ നൽകൂ എന്ന കരാറിൽ മാതാപിതാക്കൾ ഇപ്പോൾ സ്കൂളുമായി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍, കാന്റീനിലെ ആരോഗ്യകരമായ സാൻഡ്വിച്ചുകളുടെയും സലാഡുകളുടെയും വില അൽപ്പം കൂടുതലാണെന്ന് വിമര്‍ശനവുമുണ്ട്.
