
പരപ്പനങ്ങാടി: വ്യാജ കേസുകളിൽ കുടുക്കി മുസ്‌ലിം യുവാക്കളെ ഭരണകൂടം വേട്ടയാടുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി മുഹമ്മദ് വേളം. ബംഗളൂരു സ്‌ഫോടനക്കേസിൽ ഭരണകൂടം അറസ്റ്റ് ചെയ്ത പരപ്പനങ്ങാടി സ്വദേശി സകരിയ വിചാരണ തടവുകാരനായി 17 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ “സകരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ: അനീതിയുടെ തടവറകൾക്കെതിരെ” എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2009 ഫെബ്രുവരി 5 നാണു തിരൂരിലെ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെ, ചോദ്യം ചെയ്യാനെന്ന വ്യാജേന പോലീസ് വിളിച്ചിറക്കി കൊണ്ടുപോകുമ്പോൾ പരപ്പനങ്ങാടി സകരിയ്യക്ക് പ്രായം വെറും 19 വയസ്സായിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വസന്തകാലത്തെയാണ് വിചാരണ പോലും പൂർത്തിയാക്കാതെ വംശീയ ഭരണകൂടം കെട്ടിച്ചമച്ച കേസിൽ തകർത്തു കളഞ്ഞത്. സകരിയ ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ നീളുന്ന നീറുന്ന ഒരു ചോദ്യചിഹ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
UAPA എന്ന കരിനിയമത്തിന്റെ മറവിൽ ഭരണകൂടം നടത്തുന്ന വംശീയ-ഭീകര വേട്ടയ്ക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. സകരിയയുടെ കേസ് നടത്താൻ രാജ്യത്തെ ഏറ്റവും പ്രമുഖരായ അഭിഭാഷകരെ അണിനിരത്തുന്നതിലും, ജയിലിന്റെ ഏകാന്തതയിൽ അവനെ നിരന്തരം സന്ദർശിച്ച് ആത്മവിശ്വാസം പകരുന്നതിലും കഴിഞ്ഞ കാലമത്രയും സോളിഡാരിറ്റി മുൻനിരയിലുണ്ടെന്ന് . സകരിയ്യയെ പോലെ വിചാരണ തുടങ്ങുക പോലും ചെയ്യാതെ ജയിലറകളിൽ യൗവനം എരിഞ്ഞുതീരുന്ന അനേകം യുവാക്കളുണ്ട്. അവർ ഓരോരുത്തർക്കും വേണ്ടി നിയമപരമായും രാഷ്ട്രീയമായും സോളിഡാരിറ്റി പോരാട്ടം തുടരുകയാണ്. ഒരൊറ്റ മനുഷ്യൻ പോലും അന്യായമായി തടവറകളിൽ കിടക്കരുത് എന്ന രാഷ്ട്രീയ ബോധ്യമാണ് സോളിഡാരിറ്റിയെ നയിക്കുന്നതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക പ്രവർത്തകരായ എം ജിഷ, റാസിഖ് റഹീം, സകരിയ ആക്ഷൻ കമ്മിറ്റിയംഗം മുജീബ്, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് ഉളിയിൽ, ഷബീർ കൊടുവള്ളി, വി.പി.എ ശാക്കിർ, സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു.
പൊതുസമ്മേളനത്തിനു മുമ്പായി പരപ്പനങ്ങാടി നഗരത്തിൽ നടന്ന യുവജന റാലിയിൽ നൂറു കണക്കിന് യുവാക്കൾ പങ്കെടുത്തു.
