ന്യൂയോർക് : കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് സി.ഡി.സി ആക്ടിങ് ഡയറക്ടർ ജയ് ഭട്ടാചാര്യ അറിയിച്ചു. സി.എൻ.എൻ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് കോവിഡ് പോലെ ഭയപ്പെടേണ്ട സാഹചര്യമല്ലെന്നും പഴയ പ്രോട്ടോക്കോളുകൾ വഴി വൈറസിനെ പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കപ്പലിലുണ്ടായിരുന്ന 17 അമേരിക്കൻ യാത്രക്കാരെ നെബ്രാസ്കയിലെ ക്വാറൻ്റൈൻ യൂണിറ്റിലേക്ക് മാറ്റും. എന്നാൽ ഇവരെ നിർബന്ധിതമായി തടഞ്ഞുവെക്കില്ലെന്നും ആരോഗ്യപരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുമായും (WHO) സ്പെയിനിലെ ആരോഗ്യ ഏജൻസികളുമായും ചേർന്ന് യുഎസ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.
നേരത്തെ വൈറസ് ബാധയിൽ മൂന്ന് പേർ മരിച്ചിരുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്രക്കാർ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുകയാണ്.
