വിഷുപൂജയ്ക്കായി ശബരിമല നട തുറന്നു

ശബരിമല: മേടമാസ-വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. തിങ്കളാഴ്ച രാവിലെ മുതല്‍ നട അടയ്ക്കുന്ന 18 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകും. ഇത്തവണ മേടം രണ്ടായ 15-ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.

നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവന്‍ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്‍ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല. അസൗകര്യമറിയിച്ച് അവര്‍ അന്വേഷണോദ്യോ?ഗസ്ഥര്‍ക്ക് കത്ത് നല്‍കി. മറ്റൊരു ദിവസം ചോദ്യംചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്. കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യംചെയ്യലിന് വിളിച്ചത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് ചില സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതികൂടിയായ ദിലീപിന്റെയടക്കം ശബ്ദരേഖകള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് നിലവില്‍ അന്വേഷണ സംഘം. ഇതേ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു. ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരും

കൊച്ചി: എറണാകും അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് അതിരുപത വക്താവ് ഫാ. മാത്യൂ കിലുക്കന്‍. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, പ്രസന്നപുരം, തോട്ടുവ, മറ്റൂര്‍, യൂണിവേഴ്‌സിറ്റി പള്ളികളില്‍ ഇന്ന് ഏകീകൃത കുര്‍ബാന നടന്നു. കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 6.45 ന് ശേഷം ഇന്നു നടന്ന കുര്‍ബാനകളും തുടര്‍ന്നുള്ള ദിവസങ്ങളിലും ജനാഭിമുഖമായിരിക്കുമെന്ന് പി.ആര്‍.ഒ പത്രക്കുറിപ്പില്‍ പറയുന്നു.

ഇപ്പോഴും കോണ്‍ഗ്രസുകാരന്‍, കണ്ണൂരില്‍പോയത് സുധാകരന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട്- കെ.വി. തോമസ്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് വിലക്ക് ലംഘിച്ച് കണ്ണൂരിലേക്ക് പോയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. എന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണെന്നും കെ.വി. തോമസ് തിരുവനന്തപുരത്ത് പറഞ്ഞു. ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാവുന്നില്ല. കെ.റെയിലിന് കൈപൊക്കിയ ആളല്ല ഞാന്‍. എന്നാല്‍ അന്ധമായി ഒന്നിനേയും എതിര്‍ക്കാന്‍ പാടില്ല. ഭരിക്കുന്നത് ആരെന്ന് നോക്കി വികസനത്തെ തടയുന്നത് ശരിയല്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി. ഇതിനിടെ സെമിനാറില്‍ പങ്കെടുത്തതില്‍ കെ.വി തോമസിനെതിരേ നടപടിയെടുക്കണമെന്ന് കെ.പി.സി.സി സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച നോട്ടീസ് അയച്ച് കെ.വി തോമസിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആലിയ-രൺബീറിന്റെ റിസപ്ഷൻ: ക്ഷണക്കത്ത് ഉടൻ വിതരണം ചെയ്യും; ഹണിമൂൺ റദ്ദാക്കി!

ആലിയ ഭട്ടും രൺബീർ കപൂറും ഇപ്പോൾ വിവാഹ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. വിവാഹ ചടങ്ങുകൾക്ക് ശേഷം, ഈ ബോളിവുഡ് ദമ്പതികൾ മുംബൈയിലെ താജ് ഹോട്ടലിൽ ഗംഭീര റിസപ്ഷൻ സംഘടിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്ത. നിരവധി ബോളിവുഡ് സെലിബ്രിറ്റികളെ റിസപ്ഷനിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, വിവാഹത്തിൽ ഇൻഡസ്‌ട്രിയിൽ നിന്ന് അധികമാരും പങ്കെടുക്കില്ല, കുറച്ച് വിശിഷ്ടാതിഥികൾ മാത്രമേ ഉണ്ടാകൂ. അതേ സമയം, നിരവധി ബോളിവുഡ് താരങ്ങൾ റിസപ്ഷനിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഇതിനിടയിലാണ് ആലിയയുടെ സഹോദരൻ രാഹുൽ ഭട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. “വിവാഹ സമയത്ത് ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം കുറവായിരിക്കും. വളരെ അടുപ്പമുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും വിവാഹ ചടങ്ങ്. ഒരുപാട് വലിയ വ്യക്തികൾ വരുന്നില്ല. കുടുംബവും സുഹൃത്തുക്കളും ഉണ്ടാകും. ദമ്പതികൾ ഇതുവരെ ആർക്കും ഔപചാരിക ക്ഷണം അയച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു. അതേസമയം, റിസപ്ഷനിൽ പങ്കെടുക്കുന്ന അതിഥികളുടെ ലിസ്റ്റില്‍ നിരവധി വലിയ താരങ്ങളുടെയും ദമ്പതികളുടെയും…

എറണാകുളത്ത് പോലീസ് കാവലില്‍ കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഓശാന ശുശ്രൂഷ; വിട്ടുനിന്ന് പ്രതിഷേധിച്ച് മാര്‍ കരിയില്‍; അതിരൂപതയിലെ മറ്റു പള്ളികളില്‍ ജനാഭിമുഖം തുടരുന്നു

കൊച്ചി: ഓശാന നാളില്‍ പോലീസിന്റെ സംരക്ഷണത്തില്‍ എറണാകുളം അങ്കമാലി അതിരുപത ബസലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുര്‍ബാന. അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം സായുധസേനയടക്കം വന്‍ പോലീസ് സന്നാഹമാണ് ബസലിക്ക പള്ളിയില്‍ തമ്പടിച്ചിരുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അതിരുപതാംഗങ്ങളായ വിശ്വാസികളും വൈദികരും പള്ളിയില്‍ നിന്ന് ഒഴിഞ്ഞുനിന്നു. അതിരൂപതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലും ചടങ്ങില്‍ സംബന്ധിച്ചില്ല. കര്‍ദിനാളിന്റെ സര്‍ക്കുലര്‍ അതിരൂപതയിലെ ബഹുഭുരിപക്ഷം പള്ളികളും തള്ളി. ആറ് പള്ളികളില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന നടന്നത്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമായിരുന്നു ദേവാലയത്തിനകത്തും പുറത്തും പൊലീസ് അകമ്പടിയോടെയാണ് കര്‍ദിനാള്‍ ദേവാലയത്തിലേക്കെത്തിയത്. ആചാരമനുസരിച്ച് ദേവാലയ മുറ്റത്താണ് ഓശാന ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പ്രദിക്ഷണമായി ദേവാലയത്തിനകത്തേക്ക്. ഏകീകൃത രീതി പ്രകാരം വിശ്വാസപ്രമാണം വരെ ജനാഭിമുഖ…

ഹിമാചൽ പ്രദേശിൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടും: നദ്ദ

ഷിംല: ഹിമാചൽ പ്രദേശിൽ ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ പ്രഖ്യാപിച്ചു. മാത്രമല്ല ടിക്കറ്റ് വിതരണത്തിൽ ഏതൊക്കെ സ്ഥാനാർത്ഥികൾക്ക് വിജയിക്കാമെന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹിമാചലില്‍ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ജെപി നദ്ദ പറഞ്ഞു. നേരത്തെ ഷിംലയിലെ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ, ഈ പ്രശ്നം പരിഹരിച്ച്, ഷിംലയിലെ റോഡുകൾ വീതികൂട്ടുന്നു. ഏപ്രിൽ ആറിനാണ് ബിജെപി മഹാസമ്പർക്ക് അഭിയാൻ ആരംഭിച്ചതെന്നും ഇത് പാർട്ടി പ്രവർത്തകരുമായി ചർച്ച ചെയ്യുമെന്നും നദ്ദ പറഞ്ഞു. ജൂൺ 25 നും 30 നും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുമെന്ന് നദ്ദ പറഞ്ഞു. ഈ റാലിയിൽ ഒരു ലക്ഷത്തിലധികം യുവ പ്രവർത്തകർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷിംലയിലെ…

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മിതവാദി മുസ്ലിം നേതാവെന്ന ദേശീയശ്രദ്ധ നേടിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആകെയുള്ളൊരു ഇടത് സര്‍ക്കാരുമായി ഏറ്റുമുട്ടി, ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാന്‍ രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ആഗസ്റ്റിലാവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ലോക്സഭാ, രാജ്യസഭാ അംഗങ്ങളടങ്ങിയ ഇലക്ട്രല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ആനുപാതിക പ്രാതിനിധ്യ നിയമപ്രകാരം കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ട് സമ്പ്രദായത്തിലാണ് തിരഞ്ഞെടുപ്പ്. എത്രയും സ്ഥാനാര്‍ത്ഥികളുണ്ടോ അത്രയും വോട്ട് മുന്‍ഗണനാക്രമത്തില്‍ രേഖപ്പെടുത്തണം. സാധുവായ വോട്ടിന്റെ പകുതിയിലധികം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി ജയിക്കും. ബി.ജെ.പിക്ക് ലോക്സഭയില്‍ 301ഉം രാജ്യസഭയില്‍ 101ഉം അംഗങ്ങളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 1241 നിയമസഭാംഗങ്ങളുമുണ്ട്. സഖ്യകക്ഷികള്‍ക്കെല്ലാം കൂടി ലോക്സഭയില്‍…

ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തുമെന്ന് സൂചന

കണ്ണൂര്‍: ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തുമെന്ന് സൂചന. എ. വിജയരാഘവന്‍ സി.പി.എം പോളിറ്റ് ബ്യൂറോയിലെത്തിയതോടെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ആരെത്തുമെന്നുള്ള ചര്‍ച്ച സജീവമായി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഇ.പി ജയരാജന്‍ ഈ സ്ഥാനത്തെത്തുമെന്നാണ് സൂചന. നേരത്തെ ഇ.പിയെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിണണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാമചന്ദ്രന്‍ പിള്ളക്ക് പകരക്കാരനായി എ. വിജയരാഘവനെയാണ് പാര്‍ട്ടി നിയോഗിച്ചത്. ഇതോടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇ.പിയെ പരിഗണിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. ഇ.പി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരികെയെത്തില്ലെന്ന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. 1997ല്‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011-ലും 2016-ലും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.  

വ്യാഴാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൊച്ചി : വ്യാഴാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍- ഞായറാഴ്ച- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ബുധനാഴ്ച- പത്തനംതിട്ട, ഇടുക്കി വ്യാഴാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.