ഏതെങ്കിലും കേസില്‍ പ്രതിയാക്കി അകത്തിടണം; എസ്.ഐയുടെ നെഞ്ചത്ത് ചവിട്ട് യുവാവിന്റെ ആക്രോശം

പത്തനംതിട്ട: ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. ഗ്രേഡ് എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടി പരിക്കേല്‍പ്പിച്ച പ്രതി സ്റ്റേഷനിലെ ഫര്‍ണീച്ചറുകളും സ്‌കാനറും ബെഞ്ചും തകര്‍ത്തു. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് അക്രമം കാട്ടിയത്.തന്നെ ഏതെങ്കിലും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി ആദ്യം പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇയാളെ ശാസിച്ച് പോലീസ് പറഞ്ഞയച്ചു. ഇതിനിടെ, ഇയാള്‍ സ്വകാര്യ ബസിനു നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇതോടെ പ്രതി പോലീസ് സ്റ്റേഷനില്‍ വ്യാപക നാശനഷ്ടമാണ് വരുത്തിയത്. ഇതു തടയാനെത്തിയപ്പോഴാണ് ഗ്രേഡ് എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടേറ്റത്. കഞ്ചാവ് ലഹരിയിലാണ് ഷാജി തോമസ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. സ്റ്റേഷനില്‍ 25,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

പാലായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കോട്ടയം: പാലാ പൊന്‍കുന്നം റോഡില്‍ പൈകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. അടിമാലി സ്വദേശി മണി (65), ബൈസണ്‍വാലി സ്വദേശി ഷംല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറുകള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

കോട്ടയം മംഗളം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ മൂന്ന്‌ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയം മംഗളം എന്‍ജിനീയറിംഗ് കോളജില്‍നിന്ന് കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റജി,  എറണാകുളം ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോജ്‌ എന്നിവരാണ് കടലിലെ തിരയില്‍പെട്ട് മരിച്ചത്. അപകടത്തില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന  ആന്റണി ഷിനോജിനായി ഏറെ നേരം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികള്‍ കോളജില്‍ നിന്ന് രണ്ട് ബസുകളിലായി ടൂറിന് പുറപ്പെട്ടത്.  

എംഎല്‍എയുടെ പരാതി: ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു

ആലപ്പുഴ: എംഎല്‍എ പി.പി. ചിത്തരഞ്ജന്റെ പരാതിക്ക് പിന്നാലെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് 10 രൂപയാക്കിയതായും ഹോട്ടല്‍ ഉടമ അറിയിച്ചു. പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ ചിത്തരഞ്ജന്‍ എംഎല്‍എയോട് അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും കൂടി 184 രൂപയാണ് ഹോട്ടല്‍ ഉടമ ഈടാക്കിയത്. ഇതേത്തുടര്‍ന്ന് അമിത വില ഈടാക്കിയെന്ന് കാണിച്ച് ചിത്തരഞ്ജന്‍ ഹോട്ടലിനെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണുരാജിന് പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ജില്ലയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടന്നിരുന്നു.

ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വച്ചുതാമസിപ്പിച്ചത് ഗുരുതരവീഴ്ച: ദേശീയ വനിത കമ്മീഷന്‍

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് ദേശീയ വനിത കമ്മീഷന്‍. പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് വച്ചുതാമസിപ്പിച്ചത് ഗുരുതര വീഴ്ചയാണ്. കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ മൂന്നു മാസത്തിനകം തുടര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും. എല്ലാ സിനിമ പ്രൊഡക്ഷന്‍ കമ്പനികളിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിയോട് കൂടിയ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ഞായറാഴ്ച വരെ ഇടി മിന്നലോട് കൂടിയ മഴ പ്രവചിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യയാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. മറ്റന്നാള്‍ അഞ്ച് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് മഴക്ക് സാധ്യത.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം – ഉപരോധവും ഇന്ത്യയുടെ നിഷ്പക്ഷതയും (എഡിറ്റോറിയല്‍)

ഉക്രെയിൻ ആക്രമിച്ചതിന് യുഎൻ രക്ഷാസമിതിയിൽ (യുഎൻഎസ്‌സി) റഷ്യക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് വിവാദമായിരിക്കുകയാണ്. റഷ്യ ഉക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിരന്തരം റഷ്യയ്ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നതിനോടൊപ്പം, ഉക്രെയ്നിന് സഹായങ്ങളും ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. ലോക രാജ്യങ്ങളില്‍ ബഹുഭൂരിഭാഗവും റഷ്യയുടെ നടപടിയെ അപലപിച്ചപ്പോള്‍ ഇന്ത്യയും ചൈനയും റഷ്യയോട് അനുകൂല ചായ്‌വ് പ്രകടിപ്പിച്ചത് ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുകയാണ്. റഷ്യയോട് മൃദുസമീപനം പാടില്ല എന്ന് ചില യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ത്യയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, റഷ്യയെ സസ്പെന്‍ഡ് ചെയ്യാന്‍ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻജിഎ) വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതും ഇപ്പോള്‍ വിവാദമായി. ഉക്രെയ്‌നിന്റെ തലസ്ഥാനമായ കൈവിനു സമീപം റഷ്യൻ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് യുഎൻജിഎയിൽ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്യണമെന്ന നിര്‍ദ്ദേശം യുഎസ് മുന്നോട്ടുവച്ചത്. 193 അംഗരാജ്യങ്ങളുടെ…

ജോൺ ടൈറ്റസ് ചെയർമാനായി ഫോമയുടെ തെരെഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുത്തു

ഫോമയുടെ 2022-2024 കാലത്തേക്കുള്ള പുതിയ ഭരണ സമിതിയുടെ തെരെഞ്ഞെടുപ്പ് സുതാര്യമായും, നിഷ്പക്ഷമായും നടത്തുന്നതിന്, ശ്രീ ജോൺ ടൈറ്റസ് ചെയർമാനായും, തോമസ് കോശി, വിത്സൺ പാലത്തിങ്കൽ എന്നിവർ അംഗങ്ങളായും തെരെഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുത്തു. വ്യോമയാന വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖ മലയാളി വ്യവസായിയും, ഫോമയുടെ മുൻ പ്രസിഡന്റുമാണ് ശ്രീ ജോൺ ടൈറ്റസ്. കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണിന്റെ മുൻ പ്രസിഡൻറും, ഫോമയുടെ മുൻ ഉപദേശക സമിതി ചെയർമാനുമായിരുന്നു അദ്ദേഹം. മാനവശേഷി, കയറ്റുമതി തുടങ്ങിയ രംഗങ്ങളിൽ അനുഭവ സമ്പത്തുള്ള വിത്സൺ ഫോമയുടെ 2014-16 കാലയളവിൽ ഫോമയുടെ വൈസ് പ്രസിഡന്റായിരുന്നു. കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിന്റെ അദ്ധ്യക്ഷ പദവിയുൾപ്പടെ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള വിത്സൺ ,2013-ൽ യു.എസ്. എസ്.ബി.എ.യുടെ ചെറുകിട ബിസിനസ്സ് എക്‌സ്‌പോർട്ടർ ഓഫ് ദി ഇയർ അവാർഡ് നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. സ്വർണ്ണ വ്യാപാര വ്യവസായ സംരഭകനായ തോമസ് കോശി…

സാറാമ്മ കുളത്തും (85) ഒക്കലഹോമയിൽ നിര്യാതയായി

ഒക്കലഹോമ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും ഫ്‌ളോറിഡയിൽ (Davey) സ്ഥിര താമസക്കാരിയുമായ സാറാമ്മ കുളത്തും (85) ഇന്ന് (04/07/2022) ഒക്കലഹോമയിൽ വാർദ്ധ്യക്യസഹജമായ അസുഖത്താൽ നിര്യാതയായി. പരേത പുത്തൻകാവ് തെക്കേടത്തു പി സി തോമസിന്റെയും സാറാമ്മ തോമസിന്റെയും മൂത്ത പുത്രിയാണ്. ഭർത്താവ് കുളത്തും തെക്കേൽ കുഞ്ഞുമോൻ. പരേതനായ മോൻസി വര്‍ഗീസ് (കാനഡ) ഏക സഹോദരനാണ്. മക്കൾ: ദിലീപ് (പെൻസൽവേനിയ), ദീപാ (ഹൂസ്റ്റൺ), മേഴ്‌സി (ഒക്കലഹാമ) സൂസൻ വര്‍ഗീസ് (ന്യൂജേഴ്‌സി) ജിനു വര്‍ഗീസ് (അറ്റ്ലാന്റ) എന്നിവരുടെ മാതൃ സഹോദരിയാണ് ശവസംസ്‌കാരം പിന്നീട്.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു; വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ ന്യായീകരിച്ച് ഇന്ത്യന്‍ അംബാസഡര്‍ ടി‌എസ് തിരുമൂർത്തി

ഉക്രൈനും റഷ്യയും തമ്മിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്ക് വൻ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്യാന്‍ യുഎൻജിഎയിൽ നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. ഉക്രെയ്‌നിന്റെ തലസ്ഥാനമായ കൈവിനു സമീപം റഷ്യൻ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് യുഎൻജിഎയിൽ യുഎസ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. 193 അംഗരാജ്യങ്ങളുടെ പൊതുസഭ വ്യാഴാഴ്ച മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തിൽ വോട്ട് ചെയ്തു. അമേരിക്കയുടെ നിർദ്ദേശത്തിന് അനുകൂലമായി 93 വോട്ടുകളും എതിർപ്പിൽ 24 വോട്ടുകളും ലഭിച്ചു, മറുവശത്ത് 58 രാജ്യങ്ങൾ വോട്ടിംഗിൽ പങ്കെടുത്തില്ല. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ ഔദ്യോഗികമായി സസ്പെന്‍ഡ് ചെയ്തു. മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യൻ ഫെഡറേഷനെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയത്തിൽ ഇന്ത്യ ഇന്ന് പൊതു അസംബ്ലിയിൽ പങ്കെടുത്തില്ലെന്ന് യുഎൻജിഎയിൽ വോട്ട് ചെയ്ത…