ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയുടെ സൈന്‍ ബോർഡിന്റെ നിറം മാറ്റി; ജൂനിയർ എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്തു

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ (ഡിഎം) താത്ക്കാലിക വസതിയിലേക്കുള്ള വഴി കാണിക്കുന്ന സൈൻ ബോർഡിന്റെ നിറം മാറ്റിയത് വിവാദമായതിനെത്തുടര്‍ന്ന് സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ജൂനിയർ എഞ്ചിനീയറെ (ജെഇ) സസ്പെൻഡ് ചെയ്തു.

ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ തന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിലെ സിവിൽ ലൈൻസ് ഏരിയയിലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസിക്കുന്നത്.

പിഡബ്ല്യുഡി ജൂനിയർ എൻജിനീയർ അജയ് കുമാർ ശുക്ലയുടെ നിർദേശപ്രകാരം ‘ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതി’ എന്നെഴുതിയ സൈൻ ബോർഡിന്റെ നിറം കാവിയിൽ നിന്ന് പച്ചയിലേക്ക് മാറ്റുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ ചിത്രങ്ങൾ പങ്കുവെക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചിലർ ഉത്തർപ്രദേശിലെ ഭരണമാറ്റത്തിന് മുമ്പുള്ള മാറ്റമാണെന്ന് വിശേഷിപ്പിച്ച് പോസ്റ്റുകളും എഴുതാൻ തുടങ്ങി.

ഭാവി രാഷ്ട്രീയ സമവാക്യങ്ങൾ കണക്കിലെടുത്താണ് ഉദ്യോഗസ്ഥരും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായ സന്ദേശത്തിൽ പറയുന്നത്. എന്നാൽ, നിറംമാറ്റത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞത്. പിഡബ്ല്യുഡി ബോർഡുകൾക്ക് പച്ച നിറമാണ്.

ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊതുമരാമത്ത് വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരുന്നു. 1999ലെ ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ (അച്ചടക്കവും അപ്പീലും) ചട്ടങ്ങൾ പ്രകാരം അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

“പിന്നീട്, PWD വീണ്ടും സൈൻബോർഡിന്റെ നിറം മാറ്റി, അത് ഭരണകക്ഷിയായ ബിജെപിയുടെ നിറമാണ്,” മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

അജയ് കുമാർ ശുക്ലയ്‌ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി പിഡബ്ല്യുഡി പ്രിൻസിപ്പൽ എഞ്ചിനീയർ അരവിന്ദ് കുമാർ ശ്രീവാസ്തവ പറഞ്ഞു.

ഡിഎമ്മിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഗസ്റ്റ് ഹൗസിലെ സൈൻ ബോർഡിന്റെ നിറം മാറ്റുന്നതിന് മുമ്പ് ജെഇ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വകുപ്പ് കണ്ടെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന ഡിഎം നിതീഷ് കുമാർ ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിനോട് വിശദീകരണം തേടിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News