മത വിദ്വേഷ പ്രസംഗം നടത്തിയതിന് കേരള ജനപക്ഷം നേതാവ് പിസി ജോർജിനെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി.സി ജോർജിനെ ഞായറാഴ്ച രാവിലെ ഫോർട്ട് പോലീസ് ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐപിസി 153 എ പ്രകാരമാണ് പോലീസ് കേസെടുത്ത് പുലർച്ചെ അഞ്ച് മണിയോടെ ജോർജിനെ കസ്റ്റഡിയിലെടുത്തത്. മൂന്ന് വർഷം വരെ തടവും പിഴയുമാണ് ഈ ജാമ്യമില്ലാ കുറ്റത്തിന് നിർദിഷ്ട ശിക്ഷ. രണ്ട് പോലീസ് ജീപ്പുകളുടെ അകമ്പടിയോടെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ജോർജിന് സ്വന്തം വാഹനം ഉപയോഗിക്കാൻ അനുമതി നൽകി. ഫോര്‍ട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് പോലീസാണ് പിസി ജോര്‍ജിനെ കസ്റ്റഡയിലെടുത്തത്.

തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് പിസി ജോര്‍ജ് വര്‍ഗീയ വിഷം ചീറ്റുന്ന മതവിദ്വേഷ പ്രസംഗം നടത്തിയത്.

ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ മുസ്ലിങ്ങള്‍ ശ്രമിക്കുന്നു, അവരിലെ കച്ചവടക്കാര്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു എന്നിങ്ങനെയുള്ള കടുത്ത വര്‍ഗീയതയാണ് പ്രസംഗത്തില്‍ പിസി ജോര്‍ജ് പറഞ്ഞത്.

പിസി ജോര്‍ജ്ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അതേസമയം, സര്‍ക്കാര്‍ നടപടിയില്‍ ഹിന്ദുഐക്യവേദി ശക്തമായ പ്രതിഷേധം അറിയിച്ചു.

പ്രസംഗത്തിനിടെ നടത്തിയ പരാമർശങ്ങൾ ജോർജിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് ശരിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും മകൻ ഷോൺ ജോർജ്ജ് പറഞ്ഞു.

അതേസമയം, ജോർജിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പിസി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

മുസ്ലിം മതവിഭാഗങ്ങള്‍ക്കെതിരെ വര്‍ഗീയ പരമാര്‍ശം നടത്തിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

153 വകുപ്പ് പ്രകാരമാണ് പിസി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്‌ഐആറില്‍ പറയുന്നു. 153 എ വകുപ്പ് പ്രകാരമാണ് കേസ്. തിരുവനന്തപുരത്ത് വച്ച് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് കേസിന് ആസ്പദമായ സംഭവം.

പ്രസംഗത്തിനിടയില്‍ മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News