അസമിലെ വെള്ളപ്പൊക്കം: ഏഴ് ജില്ലകളിലായി 1.22 ലക്ഷം പേർ ദുരിതത്തില്‍

ഗുവാഹത്തി : അസമിലെ വെള്ളപ്പൊക്കത്തില്‍ ഏഴ് ജില്ലകളിലായി 1.22 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും അകപ്പെട്ടിരിക്കുകയാണെങ്കിലും ഇന്ന് ഞായറാഴ്ച സ്ഥിതിഗതികള്‍ ഗണ്യമായി മെച്ചപ്പെട്ടതായി ഔദ്യോഗിക ബുള്ളറ്റിനില്‍ പറയുന്നു.

അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (Assam State Disaster Management Authority (ASDMA) പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച്, ബാർപേട്ട, ചിരാംഗ്, ദരാംഗ്, ഗോലാഘട്ട്, കാംരൂപ് മെട്രോപൊളിറ്റൻ, മോറിഗാവ്, നാഗോൺ ജില്ലകളിലായി 1,22,000-ത്തിലധികം ആളുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായി.

60,600-ലധികം ആളുകൾ ദുരിതമനുഭവിക്കുന്ന ദരാംഗ് ആണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഗോലാഘട്ട് (45,300), മോറിഗാവ് (6,500) എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ശനിയാഴ്ച വരെ 13 ജില്ലകളിലായി ഏകദേശം 2.43 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. സംസ്ഥാനത്ത് ഒരിടത്തുനിന്നും പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ മരണസംഖ്യ 18 ആയി.

മൂന്ന് ജില്ലകളിലായി 1,331 പേർ അഭയം പ്രാപിച്ച ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ ഭരണകൂടം പ്രവർത്തിപ്പിക്കുന്നുണ്ട്. നാല് ജില്ലകളിലായി 17 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

നിലവിൽ 583 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 8,592.05 ഹെക്ടർ കൃഷിയിടങ്ങൾ സംസ്ഥാനത്തുടനീളം നശിച്ചിട്ടുണ്ടെന്നും എഎസ്ഡിഎംഎ അറിയിച്ചു.

ബൊംഗൈഗാവ്, ധുബ്രി, ടിൻസുകിയ എന്നിവിടങ്ങളിൽ വൻതോതിലുള്ള മണ്ണൊലിപ്പ് ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

ഡാരംഗ്, മോറിഗാവ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർന്നു.

ധുബ്രിയിൽ ബ്രഹ്മപുത്ര അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് എഎസ്ഡിഎംഎ അറിയിച്ചു.

വ്യാപകമായ വെള്ളപ്പൊക്കം കാരണം, സംസ്ഥാനത്തുടനീളം 97,400 വളർത്തുമൃഗങ്ങളെയും കോഴികളെയും ബാധിച്ചു.

Print Friendly, PDF & Email

Leave a Comment

More News