വിദേശ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റയിൽ യുവതിയെ കബളിപ്പിച്ച് 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു

കല്പറ്റ: കാനഡയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് കൽപ്പറ്റയിൽ യുവതിയില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരൻ ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായി.

കഴിഞ്ഞ കുറേ വർഷങ്ങളായി ഡിജിറ്റൽ ജോക്കി പ്രോഗ്രാമറായി ബെംഗളൂരുവിൽ ജോലി ചെയ്യുന്ന നൈജീരിയൻ സ്വദേശി ഇക്കന്ന മോസസാണ് അറസ്റ്റിലായത്. സൈബർ പോലീസിന്റെ സഹായത്തോടെ പ്രത്യേക പോലീസ് സംഘമാണ് ഇയാളെ കണ്ടെത്തി മാർഗോവനഹള്ളിയിൽ നിന്ന് പിടികൂടിയത്.

ഓൺലൈൻ ജോബ് സൈറ്റുകൾ വഴിയാണ് യുവതി വിദേശത്ത് ജോലിക്കായി തന്റെ ഡാറ്റ അപ്‌ലോഡ് ചെയ്തത്. വിവരങ്ങൾ ശേഖരിച്ച ശേഷം, ഇമെയിൽ വിലാസവും വാട്ട്‌സ്ആപ്പ് നമ്പറും വഴി ഒക്ടോബറിൽ മോസസ് യുവതിയെ ബന്ധപ്പെട്ടു.

കാനഡയിലെ മയോ ഹോസ്പിറ്റലിൽ മെഡിക്കൽ കോഡിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ യുവതിയില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തതായും, ഡൽഹിയിൽ നിന്ന് കാനഡയിലേക്ക് വിമാന ടിക്കറ്റ് പോലും ബുക്ക് ചെയ്തതായും ജില്ലാ പോലീസ് മേധാവി പഥം സിംഗ് പറഞ്ഞു.

തട്ടിപ്പിനിരയായ യുവതിയോട് ഇയാള്‍ കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് നൽകിയ രേഖകൾ തട്ടിപ്പാണെന്ന് കണ്ടെത്തി. പിന്നീട് യുവതി പോലീസിൽ പരാതി നൽകി.

ഇയാളിൽ നിന്ന് രണ്ട് ലാപ്‌ടോപ്പുകള്‍, നാല് മൊബൈൽ ഫോണുകൾ, 15 സിം കാർഡുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. നൈജീരിയയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 11.6 ലക്ഷം രൂപയും ബംഗ്ലൂരുവിലെ അക്കൗണ്ടിലേക്ക് ആറ് ലക്ഷം രൂപയും ഇയാള്‍ ട്രാൻസ്ഫർ ചെയ്തതായും പോലീസ് കണ്ടെത്തി.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണെന്നും സിംഗ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമങ്ങളിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മോസസിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Print Friendly, PDF & Email

Leave a Comment

More News