കേരള സാഹിത്യ അക്കാദമിയിൽ രാജ്യാന്തര സാഹിത്യോത്സവം തുടങ്ങി

തൃശൂർ: ജില്ലയിലെ കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിന്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും ചേർന്നാണ് സാർവ്വദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രതിഭാശാലികളായ എഴുത്തുകാരെ ശ്രദ്ധാപൂർവ്വം അണിനിരത്തി സൗന്ദര്യാത്മകവും സമകാലിക പ്രസക്തവുമായ വിഷയങ്ങളിൽ അവരെ വിന്യസിച്ചാണ് സാഹിത്യോത്സവം രൂപകൽപന ചെയ്തിരിക്കുന്നത്. ലോക, ഇന്ത്യൻ, മലയാളം എന്നീ സാഹിത്യ മേഖലകളുടെ പരിഛേദമാണ് ഈ സാഹിത്യോത്സവമെന്നും സാഹിത്യത്തിനൊപ്പം തന്നെ സിനിമ, നാടകം തുടങ്ങിയ കലാരൂപങ്ങൾക്കും രാഷ്ട്രീയവും സാമൂഹികവുമായ നവ ചിന്തകൾക്കും ചർച്ചകളിൽ അർഹമായ സ്ഥാനം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാഹിത്യോത്സവങ്ങൾ ഇന്ന് മലയാളികൾക്ക് പുതുമയല്ല. സാർവ്വദേശീയ സാഹിത്യോത്സവം പേര് സൂചിപ്പിക്കുന്നത് പോലെ ജനങ്ങളുടെ സ്വന്തം സാഹിത്യ ഉത്സവമാണ്. സമൂഹത്തിന്റെ സാംസ്കാരിക നവീകരണം മാത്രം ലക്ഷ്യമാക്കിയാണ് സാഹിത്യോത്സവം ആസൂത്രണം ചെയ്തിരിക്കുന്നത്. വിഷയവൈവിധ്യം കൊണ്ടും ആശയങ്ങളുടെ കരുത്തുകൊണ്ടും മലയാളികൾക്ക് ഇതുവരെയില്ലാത്ത അനുഭവമായിരിക്കും ഈ സാഹിത്യോത്സവം. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ തിളക്കമാർന്ന ഒരേടിനാണ് ഇവിടെ തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തൃശ്ശൂരിലെ വിവിധ അക്കാദമികളുടെ ഉത്സവങ്ങൾ കൂട്ടിച്ചേർത്ത് ലോകോത്തര നിലവാരത്തിൽ ഒരുമിച്ച് സംഘടിപ്പിക്കുന്ന ആലോചനയിലാണ് സർക്കാരെന്ന് ചടങ്ങിൽ അധ്യക്ഷനായ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ അക്കാദമികളുടെ കൂടി തലസ്ഥാനമാണ്. സാഹിത്യ, സംഗീത- നാടക, ലളിത കലാ അക്കാദമിയും കേരള കലാമണ്ഡലവും ഉൾപ്പെടെ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളെല്ലാം അടയാളപ്പെടുത്തിയ എല്ലാ അക്കാദമികളുടെയും ഉത്സവങ്ങളെ കൂട്ടി യോജിപ്പിക്കാനും സാർവ്വദേശീയ നിലവാരത്തിൽ പുസ്തകങ്ങളെ പരിചയപ്പെടാനും തൃശ്ശൂരിന് സമ്മാനിക്കും വിധത്തിൽ സാഹിത്യവും സാംസ്കാരികവും കലയും എല്ലാം കൂട്ടിച്ചേർത്ത വിപുലമായ ഉത്സവം നാടിന് സമ്മാനിക്കുക എന്ന ആശയമാണ് സർക്കാരിന് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പൊതുമണ്ഡലത്തെ ഏറ്റവും പുരോഗമനപരമായ രീതിയിൽ രൂപപ്പെടുത്തുന്നതിൽ കലയ്ക്കും സാഹിത്യത്തിനും വലിയ പങ്കുണ്ട്. നാടിന്റെ ഏറ്റവും വലിയ സമ്പത്തും അനുഗ്രഹവുമായ ബഹുസ്വരതയും സാംസ്കാരിക വൈവിധ്യങ്ങളും എല്ലാം അതുപോലെ നിലനിന്ന് മുന്നോട്ടു പോകാൻ സാഹിത്യ സാംസ്കാരിക മേഖലയിലെ കൂട്ടായ്മകൾ നല്ല നിലയിൽ സംഭാവനകൾ ചെയ്യട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം മന്ത്രി കെ. രാജനും ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവും നിർവ്വഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായയും ഫെസ്റ്റിവൽ ബുക്ക് സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയും സ്വീകരിച്ചു. ചടങ്ങിൽ അശോക് വാജ്പേയി മുഖ്യാതിഥിയും എം.ടി വാസുദേവൻ നായർ വിശിഷ്ടാതിഥിയുമായി.

ഫെസ്റ്റിവൽ പരിപ്രേക്ഷ്യം കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ തുടങ്ങിയവർ പങ്കെടുത്തു.

സാർവ്വദേശീയ സാഹിത്യോത്സവത്തിന്റെ പതാക ഉയർത്തൽ സാറാ ജോസഫ് നിർവ്വഹിച്ചു. ചെറുശ്ശേരി ദാസൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും നടന്നു. സാഹിത്യ അക്കാദമിയുടെ സിഗ്നേച്ചർ ഫിലിം പ്രദർശനവും നടന്നു.

ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെ സാഹിത്യ അക്കാദമി അങ്കണത്തിലും ടൗൺ ഹാളിലുമാണ് സാർവ്വദേശീയ സാഹിത്യോത്സവം നടക്കുന്നത്. സാഹിത്യം, സംസ്കാരം, പുരോഗതി എന്നീ മേഖലകളെ അടിസ്ഥാനമാക്കി നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിൽ പ്രഭാഷണങ്ങളിലും പാനൽ ചർച്ചകളിലും സംവാദങ്ങളിലും ജനപ്രതിനിധികൾ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സാഹിത്യ- സാംസ്കാരിക- രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News