ന്യൂയോർക് :ലിയോ പതിനാലാമൻ മാർപ്പാപ്പയ്‌ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളിൽ യുഎസ് ബിഷപ്പുമാരുടെ സമിതി (USCCB) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാർപ്പാപ്പ ട്രംപിന്റെ രാഷ്ട്രീയ എതിരാളിയല്ലെന്ന് ബിഷപ്പുമാർ ഓർമ്മിപ്പിച്ചു.
മാർപ്പാപ്പ “കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലൻ” ആണെന്നും “തീവ്ര ഇടതുപക്ഷത്തെ സഹായിക്കുന്നു” എന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപ്പാപ്പയെ തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ട്രംപിന്റെ വാക്കുകൾ നിരാശാജനകമാണെന്ന് ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി പറഞ്ഞു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനല്ലെന്നും ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, തന്നെ ക്രിസ്തുവിനെപ്പോലെ ചിത്രീകരിക്കുന്ന ഒരു ചിത്രം ട്രംപ് പങ്കുവെച്ചത് വലിയ വിവാദമായി. എന്നാൽ താൻ ഒരു റെഡ് ക്രോസ് പ്രവർത്തകനായാണ് അതിൽ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.
ട്രംപുമായി ഒരു തർക്കത്തിന് താനില്ലെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ പ്രതികരിച്ചു.
ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ മാർപ്പാപ്പ കഴിഞ്ഞ ആഴ്ച അപലപിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. വത്തിക്കാനും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധം നിലവിൽ അങ്ങേയറ്റം വഷളായിരിക്കുകയാണ്..
