ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ മുഖഛായ മാറും; നാടിന്റെ വികസനത്തിന് ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

പാലക്കാട് : ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം ഇന്നത്തെ നിലയിൽ നിന്ന് മുന്നോട്ട് പോകണം. എല്ലാ മേഖലകളിലും കൂടുതൽ വികസനം ഉണ്ടാകണം.

സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. നാടിനെ നവകേരളമാക്കാൻ എല്ലാവരും ഒന്നിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുങ്ങോട്ടുകുറിശ്ശിയിൽ 1.20 കോടി ചിലവിൽ നിർമാണം പൂർത്തീകരിച്ച ഒളപ്പമണ്ണ സ്‌മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചരിത്രവും വർത്തമാനവും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കാണ് സാംസ്‌കാരിക മേഖലയ്ക്കുള്ളത്. നാടിനെ മുന്നോട്ടുകൊണ്ടു പോകുന്നതിന് പുരോഗമനപരമായ ഇടപെടലുകളാണ് സാംസ്‌കാരിക നായകർ നടത്താറുള്ളത്. ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും സാംസ്‌കാരിക നായകർക്കെതിരെ വെറുപ്പിന്‍റെ ശക്തികള്‍ നീങ്ങുന്നതായി കാണാം.

എന്നാൽ കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ ഒരു തരത്തിലുള്ള കൈകടത്തലും ഉണ്ടാകുന്നില്ലെന്ന് ഇടതുപക്ഷ സർക്കാർ ഉറപ്പ് വരുത്തുന്നുണ്ട്. ആർക്കും അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. നമ്മുടെ സംസ്കാരം വളരണമെങ്കിൽ ഇത്തരം വിനിമയങ്ങള്‍ ആവശ്യമാണെന്ന് സർക്കാർ മനസ്സിലാക്കുന്നു. അതിന്റെ ഭാഗമായി കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ സാംസ്കാരിക മേഖലയ്ക്ക് സർക്കാർ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News