സംസ്ഥാനത്തെ രണ്ടാമത്തെ കുരങ്ങുപനി കേസ്; ദുബായിൽ നിന്ന് മടങ്ങിയെത്തിയ കണ്ണൂർ സ്വദേശിക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച രണ്ടാമത്തെ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജൂലൈ 13ന് ദുബായിൽ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയായ 31കാരനാണ് രോഗം സ്ഥിരീകരിച്ചത്.

ഇയ്യാള്‍ കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗിയുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

ജൂലൈ 14 ന് അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയ 35 കാരനാണ് രാജ്യത്ത് ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. ഇയാള്‍ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗിയോടൊപ്പം യാത്ര ചെയ്ത 164 യാത്രക്കാർ ഈ ജില്ലകളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ അഞ്ച് ജില്ലകളോട് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ കണ്ടെത്തി അവർക്ക് ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ കുരങ്ങുപനി റിപ്പോർട്ട്‌ ചെയ്‌ത രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ പനി, ചുണങ്ങു, കുമിളകൾ, തലവേദന, പേശി വേദന, തൊണ്ടവേദന, വിഴുങ്ങാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുള്ളവരോ ഹെൽപ്പ് ഡെസ്‌കിനെ സമീപിക്കണം. മങ്കിപോക്സ് സംബന്ധിച്ച അറിയിപ്പുകൾ ഇംഗ്ലീഷിലും മലയാളത്തിലും വിമാനത്താവളങ്ങളിൽ ഉണ്ടായിരിക്കും. രോഗലക്ഷണങ്ങളുള്ള യാത്രക്കാർ 21 ദിവസം മറ്റുള്ളവരില്‍ നിന്ന് അകന്ന് വായുസഞ്ചാരമുള്ള മുറിയിൽ കഴിയണമെന്നും മന്ത്രി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News