ഭൂസമരം: ഇടുക്കി ജില്ലയില്‍ സർക്കാരിനെതിരെ കർഷക സംഘടനകളും വ്യാപാരികളും പ്രക്ഷോഭം സംഘടിപ്പിക്കുന്നു

ഇടുക്കി: സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങി ഇടുക്കിയിലെ കർഷക സംഘടനകളും വ്യാപാരികളും. ഭൂനിയമത്തിൽ ഭേദഗതി വരുത്തുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പട്ടയ ലംഘനത്തിനെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ കർഷക സംഘടനകളെയും ജാതി മത സാമുദായിക സംഘടനകളെയും സംയോജിപ്പിച്ചാണ് ഇടുക്കി ഭൂസ്വാതന്ത്ര്യ പ്രസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ പ്രതിഷേധം ഇടുക്കിയിൽ നടക്കുമെന്നാണ് സംഘാടക സമിതിയുടെ അറിയിപ്പ്. ഇതിന് മുന്നോടിയായി പ്രാദേശിക ഘടകങ്ങൾ രൂപീകരിക്കുകയും ചിട്ടയായ സംഘടനാ സംവിധാനം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിന്റെ പേരിൽ ചട്ടവിരുദ്ധമായ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടെത്തി പട്ടയം റദ്ദ് ചെയ്യുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകാൻ നിർദ്ദേശം നൽകി കഴിഞ്ഞ മാസം ആറിനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. എന്നാൽ, ഇത് പ്രകാരം സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും നടപടി ആരംഭിച്ചിട്ടില്ല.

ഇടുക്കിയില്‍ നൂറ് കണക്കിന് പേര്‍ക്ക് റവന്യൂ വകുപ്പ് നോട്ടീസ് നൽകിക്കഴിഞ്ഞു. ഇതോടെ ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിയമ ഭേദഗതി വേഗത്തിലാക്കുമെന്ന സർക്കാർ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചിരുന്ന കർഷക സംഘടനകൾ വീണ്ടും ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

പത്തിലധികം കർഷക സംഘടനകൾ ചേർന്ന് രൂപീകരിച്ച ഇടുക്കി ഭൂസ്വാതന്ത്ര്യ സമരത്തിനൊപ്പം ജാതി മത സാമുദായിക സംഘടനകളും ഇത്തവണ സമരത്തിനിറങ്ങും. ഇതിന്റെ ഭാഗമായി ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേല്‍, വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി സംഘടനാ നേതാക്കൾ കൂടിക്കാഴ്ച നടത്തി.

 

Print Friendly, PDF & Email

Leave a Comment

More News