പെരിയ ഇരട്ടക്കൊലകേസ് പ്രതികള്‍ക്ക് കോടതി അറിയാതെ സുഖ ചികിത്സ; പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ സിബിഐ കോടതിയുടെ ഉത്തരവ്

എറണാകുളം: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയായ സിപിഎം നേതാവ് പി പീതാംബരന് കോടതി അറിയാതെ സുഖ ചികിത്സ നൽകിയ ജയിൽ അധികൃതരെ കൊച്ചി സിബിഐ കോടതി വിമർശിച്ചു. കേസിലെ മുഴുവൻ പ്രതികളെയും ഉടൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. വിചാരണ നടപടികൾ വേഗത്തിലാക്കാനും, എത്രയും വേഗം മെഡിക്കൽ ബോർഡ് രൂപീകരിച്ച് പീതാംബരനെ ബോർഡിന് മുന്നിൽ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. ന്യൂറോളജിയിലും ശസ്ത്രക്രിയയിലും വിദഗ്ധരെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്നും സിബിഐ പ്രത്യേക ജഡ്ജി കെ കമനീസ് നിര്‍ദ്ദേശം നല്‍കി.

പീതാംബരന് ആയുർവേദ ചികിൽസ ശുപാർശ ചെയ്യുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നേരത്തെ ഉത്തരവിറക്കിയിട്ടില്ലെന്നും, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതിയിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

പീതാംബരന്‍

കോടതി നിർദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതിനാൽ ജയിലധികൃതർ ഇക്കാര്യം കോടതിയെ അറിയിക്കേണ്ടതായിരുന്നുവെന്നും ജഡ്ജി വ്യക്തമാക്കി. ഇക്കാര്യത്തിൽ ജയിലുദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. തടവുകാരന്റെ ആരോഗ്യം കോടതിയെ സംബന്ധിച്ച് പരമപ്രധാനമാണ്. എന്നാൽ ഇതിന് അനുമതി വേണമെന്നും കോടതി ഉത്തരവിലുണ്ട്.

സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ തിങ്കളാഴ്ച കോടതി ഉത്തരവിട്ടിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻറ് സൂപ്രണ്ട് സിബിഐ കോടതിയിൽ ഇന്ന് ഹാജരായി. ജയിൽ സൂപ്രണ്ട് ആർ സാജൻ മറ്റൊരു കേസിൽ സസ്പെൻഷൻ നേരിടുന്ന സാഹചര്യത്തിലാണ് ജോയിൻ്റ് സൂപ്രണ്ട് നസീമാണ് ഹാജരായത്.

കഴിഞ്ഞ ഒക്‌ടോബര്‍ 19നാണ് പീതാംബരന് വിദഗ്ധ ചികിത്സ വേണമെന്ന് നിര്‍ദേശിച്ച് ജയില്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. ഇത് ജയില്‍ സൂപ്രണ്ടിന്റെ നേത്യത്വത്തിലായിരുന്നെന്ന് സിബിഐ വിചാരണ കോടതിയെ അറിയിച്ചിരുന്നു.

കൃപേഷ്, ശരത്‌ലാല്‍

പീതാംബരൻ ഇപ്പോൾ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. പെരിയ ഇരട്ടക്കൊലക്കേസിന്റെ വിചാരണ പ്രത്യേക സി.ബി.ഐ കോടതിയിൽ നടക്കുന്നതിനിടെയാണ് ചട്ടം ലംഘിച്ച് പ്രതിക്ക് ചികിത്സ നൽകിയതു സംബന്ധിച്ച് പരാതി ഉയർന്നത്. കേസിൽ 24 പ്രതികളാണുള്ളത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ എന്നിവർ യഥാക്രമം 19ഉം 13ഉം പ്രതികളാണ്. 2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

Print Friendly, PDF & Email

Leave a Comment

More News