തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ ധനസഹായ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് സംസ്ഥാനം വിട്ടു നിൽക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
കേരളം ആ പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്നും, പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാൻ കഴിയില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പദ്ധതിക്ക് കീഴിലുള്ള പാഠ്യപദ്ധതിയുടെയോ സ്കൂളുകളുടെയോ തിരഞ്ഞെടുപ്പിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ യുഡിഎഫ് സർക്കാർ പിഎംശ്രീ നിയമം നടപ്പാക്കരുതെന്ന ആവശ്യം ഉയർന്നു വന്നിരുന്നു. ജോൺസൺ എബ്രഹാം യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചപ്പോൾ, രാജ്മോഹൻ ഉണ്ണിത്താനും കെസി ജോസഫും സമാനമായ നിലപാടാണ് സ്വീകരിച്ചത്. പാർട്ടിയുടെ വികാരങ്ങൾ മാനിക്കുമെന്നും ഉപസമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സതീശൻ പറഞ്ഞു.
അതേസമയം, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് (കെപിസിസി) പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്ന് മുതിർന്ന നേതാക്കളായ പിജെ കുര്യൻ, കെസി ജോസഫ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ആവശ്യപ്പെട്ടു.