ഡാളസ്: അമേരിക്കൻ മലയാളി ചരിത്രത്തിലെ സുവർണ്ണ അധ്യായമായ കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി (1976–2026) ആഘോഷങ്ങൾക്കും തിരുവോണാഘോഷങ്ങൾക്കും ലൂയിസ്വില്ലയിലെ എന്റക്സ് അരീനയിൽ അവിസ്മരണീയമായ തുടക്കം. പ്രശസ്ത പിന്നണി ഗായകൻ ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസ് 50-ാം വാർഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

രാവിലെ 10 മണിക്ക് തനിമയാർന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഗാനഗന്ധർവ്വൻ, പ്രവാസ ലോകത്ത് മലയാള തനിമയും സംസ്കാരവും മൂല്യങ്ങളും നിലനിർത്തുന്നതിൽ ഡാളസ് കേരള അസോസിയേഷൻ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു.
സദസ്സിനെ പ്രചോദിപ്പിച്ച തന്റെ സന്ദേശത്തിൽ വിനയത്തിന്റെയും സ്നേഹത്തിന്റെയും ആത്മീയതയുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു:
“സ്ഥാനത്തേക്കാൾ വലിയതാണ് വിനയം; സമ്പത്തിനേക്കാൾ വിലപ്പെട്ടതാണ് സ്നേഹം. നമുക്ക് ലഭിച്ചിരിക്കുന്ന പദവികളും സമ്പത്തും കഴിവുകളും മറ്റുള്ളവരിൽനിന്ന് നമ്മെ അകറ്റാനുള്ള കാരണമാകരുത്. കിരീടം ധരിച്ച രാജാവായാൽ പോലും ജനങ്ങളോട് വിനയത്തോടെയും സ്നേഹത്തോടെയും പെരുമാറണം. മതം നമ്മെ വേർതിരിക്കാനുള്ളതല്ല, മറിച്ച് സ്നേഹത്തിലൂടെയും കരുണയിലൂടെയും നമ്മെ തമ്മിൽ അടുപ്പിക്കാനുള്ളതാണ്. ഈ നല്ല പാരമ്പര്യങ്ങളും മൂല്യങ്ങളും കൈവിട്ടുപോകാതെ പുതിയ തലമുറയിലേക്കും കൈമാറാൻ നമുക്ക് സാധിക്കണം,” എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ ഉപസംഹരിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം, സെക്രട്ടറി മൻജിത് കൈനിക്കര, ട്രഷറർ സിജു കൈനിക്കര, ആർട്ട് ഡയറക്ടർ ജിജി പി. സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് വിലയേറിയ സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികളെ ചടങ്ങിൽ വെച്ച് ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വൈകുന്നേരം 3:00 മുതൽ 5:00 വരെ നടന്ന “മാജിക് മെലഡി മിഷൻ” കലാസന്ധ്യ അരങ്ങേറി.മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച അത്ഭുതകരമായ മാജിക് ഷോ കാണികളെ വിസ്മയിപ്പിച്ചു.
രവിശങ്കർ ആർ, ചിത്ര അരുൺ എന്നീ പ്രശസ്ത പിന്നണി ഗായകരുടെ മനോഹരമായ ഗാനമേള സദസ്സിനെ ആവേശത്തിലാഴ്ത്തി.
വിഷ്ണു അശോക് അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ ആഘോഷങ്ങൾക്ക് പുതിയൊരു സംഗീതാനുഭവം നൽകി.
വിവിധ സാംസ്കാരിക പരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടെ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്ത ഈ മഹാമഹം ഡാളസിലെ പ്രവാസി മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഒരു ഉത്സവാനുഭവമായി മാറി.
