ഫ്ലൂ (അദ്ധ്യാം – 6) : ജോണ്‍ ഇളമത

പിന്നീട്‌ ഡേവിനെപ്പറ്റി ഒരു വിവരവുമുണ്ടായില്ല.കാലം മറവിയലേക്ക്‌ മായിച്ചുകൊണ്ടിരുന്ന ഒരു കടംകഥ പോല സെലീനായുടെ മനസ്സില്‍ ആ ബന്ധം അലിഞ്ഞില്ലാതായി.

അത്‌ മറ്റൊരു കൂട്ടുകെട്ടിലേക്ക്‌ ചേക്കേറാന്‍ അവള്‍ക്ക്‌ വഴിയൊരുക്കി. ഡോക്ടര്‍ മാത്യുവും പ്രൊഫസര്‍ ക്രതീനായുമായുള്ള ആത്മബന്ധം.

സെലീനയെ മിക്ക അവധി ദിനങ്ങളിലും പ്രൊഫസര്‍ ക്രതീനാ അവരുടെ വസതിയിലേക്ക്‌ ക്ഷണിച്ചു. മിണ്ടിപറയാന്‍ ആളില്ലാതിരുന്ന ക്രതീനാക്ക്‌ അതൊരാശ്വാസമായി. മുമ്പൊക്കെ പൂച്ചയുടെ അത്ര വലിപ്പമുള്ള ഒരു വെളുത്ത പൊമേറിയന്‍ നായയിലായിരുന്നു മക്കളില്ലാതിരുന്ന ആശ്വാസം ക്രതീനാ കണ്ടെത്തിയിരുന്നത്‌. ഡോക്ടര്‍ മാത്യു ഹോസ്പിറ്റലില്‍ പലപ്പോഴും
തിരക്കായിരിക്കും. പ്രാഭാതത്തില്‍ ജോലിക്കുപോയി വൈകി രാത്രി പത്തും പതിനൊന്നും മണിക്ക്‌ തിരിച്ചെത്തും വരയുള്ള എകാന്തത പ്രൊഫസര്‍ ക്രതീനായുടെ മനസ്സില്‍നിന്ന്‌ തുത്തു തുടച്ചുകളയുന്നത്‌ ബെന്‍സി എന്നു വിളിക്കുന്ന പെണ്‍ പൊമോിറിയന്‍ നായ്ക്കുട്ടിയായിരുന്നു. സുന്ദരിയായ നായക്കുട്ടിയെ കെട്ടിയൊരുക്കുന്നതിലായിരുന്നു പ്രൊഫസര്‍ ക്രതീനാക്കു
കമ്പം. തലയിലൊരു ചുവപ്പ്‌ റിബണും കെട്ടി, ബെന്‍സി മിക്കപ്പോഴും ക്രതീനായുടെ ചാരെതന്നെ കണ്ടിരുന്നു. പിന്നെ അതിനോടാണ്‌ സംസാരം.

അങ്ങനയിരിക്കയാണ്‌ സെലീനയെ അടുപ്പക്കാരിയായി ക്രതീനാ സ്വീകരിച്ചത്‌. സംസാരപ്രിയയായ ക്രതീനാ ഒരു പുത്രിയെ എന്ന വണ്ണം സെലീനായോട്‌ പെരുമാറി.

മറിച്ച്‌ ഒരു സ്ത്രൈണ മനസ്സിന്റെ ദു:ഖവും, ദുരിതവും അകറ്റാന്‍ സെലീനാ ക്രതീനയിലും ആശ്രയം തേടി. ഡോക്ടര്‍ മാത്യുവിന്‌ അതേറെ സന്തോഷമായി. ഒറ്റക്ക്‌ മുഷിഞ്ഞിരിക്കുന്ന സഹധര്‍മിണിക്ക്‌ അത്തരത്തിലൊരു ചങ്ങാത്തം കിട്ടിയതില്‍. സ്ത്രീകള്‍ക്ക്‌ പുരുഷന്മാരേക്കാളേറെ കഥകള്‍ പറയാനുണ്ടാകും. ആര്‍ദ്രവമായ അവരുടെ മനസ്സിന്‌ കുളിര്‍മ പകരാന്‍ സംഭാഷണം ഒരു ഓഷധമായിതന്നെ ഡോക്ടര്‍ മാത്യു കരുതി. പ്രത്യേകിച്ച്‌ ഒരു വന്ധ്യയുടെ മനസ്സിന്‌ ചിലപ്പോഴൊക്കെ അസംതൃപ്തി ഉണ്ടായേക്കാം. അവരെപ്പോഴും മറ്റുള്ളവരുമായി താരതമ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, എത്ര
ധനവും, സുഖവും ഉണ്ടങ്കില്‍ തന്നെ സന്താനമില്ലായ്മ അവരുടെ മനസ്സിനെ മഥിക്കുമെങ്കില്‍ ആര്‍ക്കു തെറ്റു പറയാന്‍ കഴിയും. ഒരു ഡോക്ടറുടെ ജോലി അത്ര എളുപ്പമല്ല. ദീനരോദനങ്ങളും, ഭയപ്പാടുകളും, പരാതികളും, പ്രത്യാശയില്ലായ്മയും കേട്ട്‌ മരവിച്ച്‌ വീട്ടിലെത്തുമ്പോള്‍ പരാതികളില്ലാത്ത ഒരു ഭാര്യയ്ക്കു മാത്രമെ ഒരു തൂവല്‍സ്പര്‍ശം പോലെ ഭര്‍ത്താവിനെ സാന്ത്വനപ്പെടുത്താനാകൂ. എങ്കിലും ഇതുവരെ പരാതികളൊന്നുമില്ലാത്ത ഒരു നല്ല ഭാര്യ തന്നെ പ്രൊഫസ്സര്‍ ക്രതീന എന്ന്‌ ഡോക്ടര്‍ മാത്യു ചാരിതാര്‍ത്ഥ്യപ്പെട്ടു.

സെലീനാല്ല് ഡോകടര്‍ മാത്യുവിന്റെ കുടുംബത്തോട് ഏറെ അടുപ്പമായി, പ്രത്യേകിച്ചും പ്രൊഫസര്‍ ക്രതീനായോട്‌. ക്രതീനാ
പലകാര്യങ്ങളും അവളോട്‌ സംസാരിച്ചു, സെലീനായുടെ കുടുംബത്തെപ്പറ്റി, അവളുടെ ആകുലതകളെപ്പറ്റി ഒക്കെ.ഒട്ടും താമസിയാതെ അവരുടെ സംഭാഷണങ്ങളില്‍ നിന്ന്‌ ക്രതീനാ മനസ്സിലാക്കി, സെലീന നാടന്‍ രീതിയില്‍ പാചകം ചെയ്യാന്‍ ബഹുകേമിയെന്നും. അങ്ങനെ ഒരു അറിവ്‌ ക്രതീനയെ ഏറെ സന്തോഷിപ്പിച്ചു.

ഒരു ജഡ്‌ജിയുടെ മകളായി ജനിച്ച്‌ പട്ടണത്തിലെ കോണ്‍‌വെന്റിലും, ഹോസ്പിറ്റലിലുമൊക്കെ നിന്ന്‌ അഭ്യസ്ഥവിദ്യയായ ക്രതീനാക്ക്‌ പാചകത്തെപ്പറ്റിയുള്ള അറിവുകള്‍ പരിമിതമായിരുന്നു. വീട്ടില്‍ വേലക്കാരി ഉണ്ടായിരുന്നെങ്കിലും വല്ലപ്പോഴുമേ സ്വാദുള്ള നാട്ടാഹാരം കഴിച്ചിരുന്നുള്ളു. ജഡ്ജിയെ സംബന്ധിച്ച്‌ യുറോപ്യന്‍ രീതിയിലുള്ള ആഹാര സമ്പ്രദായത്തിനായിരുന്നു പ്രാധാന്യം. അതു കത്തിയും ഫോര്‍ക്കുമുപയോഗിച്ച്‌. തന്റെ ഏക മകളും അത്‌ വശമാക്കണമെന്നുള്ള കാര്‍ക്കശക്കാരനുമായിരുന്നു ജഡ്‌ജി.

സെലീനാ അവിടെ എത്തുബോഴൊക്കെ ക്രതീനായെ പാചകത്തില്‍ സഹായിക്കാന്‍ താല്പര്യപ്പെട്ടു. ചെറുപ്പം മുതല്‍ക്കെ അടുക്കളയില്‍ അമ്മയെ സഹായിച്ചു പഠിച്ച സെലീനാ നാട്ടു പാചകത്തില്‍ ഏറെ സമര്‍ത്ഥയായിരുന്നു. അവളുടെ വാഴക്കാ മെഴുക്കു പുരട്ടിയും, പയറു തോരനും, ബീഫ്‌ ഉലര്‍ത്തിയതും, കോഴിക്കറിയും, മുളകും, തോട്ടുപുളിയും ഇട്ട്‌ തേങ്ങാ അരച്ചു ചേര്‍ത്ത്‌ സ്വാദില്‍ വെക്കുന്ന അയിലക്കറിയും ഒക്കെ ക്രതീനാക്കും ഡോക്ടര്‍ മാത്യുവിനും നന്നേ ഇഷ്ടപ്പെട്ടു. ക്രതീനാ പലപ്പോഴും ഓര്‍ത്തു.. സെലീനയെ കണ്ടുമുട്ടിയതു നന്നായി. വളരെ നന്നായി നാട്ടു ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ തനിക്ക്‌ വശമില്ലാതിരുന്നതുകൊണ്ട്‌ തങ്ങള്‍ മിക്കപ്പോഴും ഇറ്റാലിയന്‍ വിഭവങ്ങളായ പാസ്റ്റയും, പിസ്സയും, സോസേജും, പിസൂട്ടയും, ചീസും, ഒക്കെ ആണ്‌ കഴിച്ചു ശീലിച്ചിരുന്നത്‌. നാവിനു രൂചിയേറെയുള്ള നാട്ടു കറികളും, ഭക്ഷണങ്ങളും തങ്ങള്‍ക്ക്‌ ഇപ്പോള്‍ ഏറേ സന്തോഷമേകുന്നു.

ഇവിടെ മിക്ക മലയാളി കുടുംബങ്ങളും നാട്ടിലേപോലെ തന്നെ ജീവിക്കാനാണാഗ്രഹിക്കുന്നത്‌. ചേമ്പും, ചേനയും, കാച്ചിലുമൊക്കെ വലിയ വില കൊടുത്താണെങ്കിലും വാങ്ങും. ഇതൊന്നും ഇവിടെ ഉണ്ടാവില്ലല്ലോ. കോളാറാബിയും, കാബേജും, ബീറ്റ്റൂട്ടും ഒക്കെ അല്ലേ ഇവിടെ സുലഭമായുള്ളു. നാട്ടിലെ പോലെ സമ്പന്ന രാജ്യങ്ങളിലും കഴിയാന്‍ കൊതിക്കുന്നവരാണ്‌ മലയാളെകളേറെ. അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ഉപ്പും, എരീം, സ്പൈസസും ചേരാത്ത പച്ചക്കറികളും, സാലഡുകളുമൊക്കെ തിന്നാന്‍ ഏതു മലയളിക്കാണിഷ്ടം!

അങ്ങനെ ഇരിക്കെ ആ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നു. കാലവര്‍ഷം! വയനാടന്‍ ചുരങ്ങളിലും, ഇടുക്കി വനപ്രദേശങ്ങളിലും
ഉരുള്‍പൊട്ടല്‍! കാലവര്‍ഷം ഒരോ കാലം തീവ്രമാകുന്നു. അതു കഴിഞ്ഞാലോ വരള്‍ച്ച. പെയ്യുന്ന മഴ ഒലിച്ചുപേയി വഴി മുട്ടിനിക്കുന്ന ജലസ്രോതസ്സുകളെ മറികടന്ന്‌ നാശം വിതക്കുന്നു. ചെറുപുഴ പെരുകി. മലയടിവാരത്തില്‍ മണ്ണിടിഞ്ഞ്‌ ധാരാളം കുടുംബങ്ങള്‍ ചെളിയില്‍ മുങ്ങിത്താണിരിക്കുന്നു. ശക്തമായ വെള്ളപാച്ചിലില്‍ വീടുകളും, മനുഷ്യരും മൃഗങ്ങളും ഒഴുകിപോയിരിക്കുന്നു. തുള്ളിക്കൊരു കുടമെന്ന രീതിയില്‍ ആഴ്ച്ചയോളം തോരാതെ പെയ്യുന്ന മഴ. വെള്ളപ്പൊക്കവും, ചുഴലിയും. അതില്‍ മുങ്ങിതാഴുന്ന മനുഷ്യരും, മൃഗങ്ങളും. പാലങ്ങള്‍ ഇടിഞ്ഞു വീഴുന്നു. റോഡുകളില്‍ കലക്ക വെള്ളം കുത്തിഒഴുകി തടാകങ്ങളെപ്പേലെയാകുന്നു. പരിസ്ഥതിയെപ്പറ്റി വാചാലാരാകുകയല്ലാതെ സ്വാര്‍ത്ഥരായ മനുഷ്യര്‍ക്ക്‌ അതേപ്പറ്റി തീരെ ശ്രദ്ധയില്ല. ആരെ കുറ്റം പറയണം! അങ്ങനെയുള്ള ഒരു തലമുറയല്ലേ വളര്‍ന്നുകൊണ്ടിരിക്കുന്നത്‌.

പെട്ടന്നാണ്‌ സെലീനയുടെ ഫോണ്‍ എത്തിയത്‌. അവള്‍ വേലാതിപിടിച്ചു പറഞ്ഞു:-

“ചേച്ചീ! ഞങ്ങളുടെ സ്ഥലത്തിനു മകളിലുള്ള വൈത്തിരി മലമുകളില്‍ ഉരുള്‍പൊട്ടി. ഭാഗൃത്തിന്‌ അപ്പനും അമ്മയും രക്ഷപ്പെട്ടു. ഞങ്ങടെ അയല്‍വാസിയായ സേവ്യര്‍ എന്നൊരു ചെറുപ്പക്കാരനാണ്‌ അവരെ രക്ഷപ്പെടുത്തിയത്‌. താമരശ്ശേരി ചുരത്തിലൂടെ
കലക്ക വെള്ളം കുത്തി ഒഴുകുകയാണ്‌, കായല്‍പോലെ. മലവെള്ളപാച്ചില്‍ കണ്ട്‌ റഫായേല്‍ മാലാഖയെപോലെ സ്വര്‍ഗ്ഗത്തില്‍ നിന്നും ദൈവം അയച്ചപോലെ ഒരു ദൂതന്‍ ഒരു സേവ്യര്‍!, അവരെ രക്ഷപ്പെടുത്തിയിക്കുന്നു.അയാള്‍ ഞങ്ങളുടെ അയല്‍ക്കാരന്‍ തന്നെ. അടിവാരത്തിലൂടെ ഒഴുകിപോയ അവരെ രണ്ടുപേരെയും രക്ഷിച്ച മാലാഖ തന്നെയാണ്‌ സേവ്യര്‍ എന്നാണ്‌ അമ്മ കണ്ണീരൊഴുക്കി പതം പറഞ്ഞുകൊണ്ടിക്കുന്നത്‌. ഞങ്ങളുടെ വീട്‌ ഒഴുകിപോയി. അയല്‍ക്കാരില്‍ ചിലരും അവരുടെ വീടുകളും കന്നുകാലികളുമൊക്കെ ഒഴുകിപോയി. എനിക്ക്‌ പെട്ടന്ന്‌ നാട്ടിലേക്കു പോകണം. ആരുമില്ല എന്റെ മാതാപിതാക്കളുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍. അഞ്ച് കെട്ടിച്ചയച്ച സഹോദരികള്‍ വയനാട്ടില്‍ അവിടവിടെയുണ്ടന്നു പറഞ്ഞാലും ആരാ അവര്‍ക്കു വേണ്ട സംരഷണം കൊടുക്കാന്‍ തയ്യാറുക.”

പ്രൊഫസര്‍ ക്രതീനായുടെ മനസ്സലിഞ്ഞു. പകര്‍ച്ചവ്യാധികള്‍, ,ഉരുള്‍പൊട്ടല്‍, സുനാമി, ചുഴലിക്കാറ്റ്‌ ഇവ ഒരോ വര്‍ഷവും പൂര്‍വ്വാധികം ശക്തിയോടെ പാഞ്ഞെത്തുന്നു. “ദൈവത്തിന്റെ സ്വന്തം നാട്‌’ എന്ന്‌ വിശേഷിപ്പിക്കുന്ന നാടിന്റെ ക്രൂരമായ
മുഖം!

ഇതിനൊക്കെ അപ്പുറം മാറിവരുന്ന പുതിയ തലമുറ. സ്വാര്‍ത്ഥത പെറ്റുവളര്‍ത്തി പോറ്റുന്ന സംസ്ക്കാരത്തിന്റെ വക്താക്കളെ പോലെ ക്രൂരത കാട്ടി സുഖലോലുപരായി ജീവിക്കുന്നു. മാറിവരുന്ന ജനാധിപത്യ ഭരണകൂടങ്ങള്‍ മത്സരിക്കുന്നു അധികാരം കൈയ്യാളാന്‍. പരസ്പരം ചെളി വാരി എറിഞ്ഞ്‌ അധികാരത്തിലെത്തുന്ന രാഷ്ട്രീയം തന്നെ ജനാധിപതൃത്തിന്‌ തുരങ്കം വെക്കുന്നു. എന്തു ജനാധിപത്യം, അതൊക്കെ പോട്ടെ!

ക്രതീനാ ചോദിച്ചു:

“കുട്ടീ, നാട്ടിലേക്ക്‌ പോകാന്‍ ടിക്കറ്റെടുത്തോ?”

“ഇല്ല ചേച്ചി, ട്രാവല്‍ ഏജന്‍റിനോട്‌ പറഞ്ഞു വെച്ചിട്ടുണ്ട്. പീക്ക്‌ ടൈമല്ലേ, സീറ്റു കിട്ടാനില്ല, എയര്‍ ഇന്ത്യക്കും, അലിറ്റാലിയായിക്കുമൊക്കെ. അല്പം കുടുതലാ ടിക്കറ്റ്‌ ചാര്‍ജ്. ട്രാവല്‍ ഏജന്‍റ്‌ കുറേകുടെ ചീപ്പ് ഫ്ലൈറ്റ് നോക്കുന്നുണ്ട്. പോകാതെ പറ്റില്ലല്ലോ!”

“ടിക്കറ്റ്‌ ചാര്‍ജ്ജ്‌ എത്രയാ?”

“ആയിരത്തൊരുനുറ്‌ ഒയിറോ!”

“അത്‌ അന്യായ തുകയാണല്ലേോ. എങ്കിലും സമയം കളയാതെ പോകാനൊരുങ്ങിക്കോ. ടിക്കറ്റ്‌ ചാര്‍ജ്ജ്‌ തല്ക്കാലം കൊടുത്ത്‌ ടിക്കറ്റ്‌ വാങ്ങ്‌. പിന്നെ പോകും മുമ്പ്‌ ഇതിലെ ഒന്നുവരിക. ഞാനാ തുക തരാം.”

“ചേച്ചി ടിക്കറ്റ്‌ കൊടുത്തേക്കാമെന്നോ. വേണ്ട ചേച്ചി അതിനൊക്കെയുള്ള പണം എന്റെ കൈയ്യിലുണ്ട്‌.”

“അതു വേണ്ടാ കുട്ടി. ഒരു ദുരന്തം കേട്ട്‌ പോകുകയല്ലേ. ആ പണം കൈയ്യിലിരിക്കട്ടെ. അവിടെ പലതിനും ആവശ്യം വന്നേക്കാം.”

“എങ്കില്‍ കടമായിട്ടു മതി.”

“അതൊന്നും വേണ്ടാ. ഇത്‌ കുട്ടിക്ക്‌ എന്റെ ഗിഫ്റ്റ്. പെട്ടന്ന്പോയി പേരന്‍സിനെ കാണ്‌. അവര്‍ക്ക്‌ വേണ്ടതൊക്കെ ചെയ്യ്‌.”

സെലീനാ ഓര്‍ത്തു:

എന്തു നല്ല സ്ത്രീ, സന്മനസ്സുള്ള സ്രതീ! ഇങ്ങനെയും കുറേ ദീനാനുക്കള്‍ ഉള്ളതുകൊണ്ടാണ്‌ ഈ ലോകം നിലനിന്നു പോകുന്നത്‌. അപ്പോള്‍ അകാരണമായി ഡേവ്‌ മനസ്സിലേക്ക്‌ കയറിക്കൂടി. കള്ളന്‍, ദുഷ്ഠന്‍! ചെന്നായുടെ മുഖംമൂടി ധരിച്ച ആട്ടിന്‍ കുട്ടി. അങ്ങനെയും കുറേപ്പേർ. ഈ ലോകത്തെ നിര്‍വച്ചിക്കാന്‍ തുടങ്ങിയാല്‍ ഉത്തരമില്ലാത്ത അനേകായിരം ചോദ്യങ്ങള്‍, ഇവക്കൊക്കെ ഒരേ ഉത്തരമേയുള്ളു, ജീവിതം ഒരുമിസ്‌റ്ററി തന്നെ!

ടിക്കറ്റ്‌ ഓകെ ആക്കി പെട്ടി കെട്ടി സെലീനാ പ്രൊഫസര്‍ കത്രീനയെ കാണാനെത്തി. ആ സന്ധ്യക്ക്‌ ക്രതീനാ തന്നെ അവളെ എയര്‍പോര്‍ട്ടിലേക്ക്‌ ഡ്രൈവ്‌ ചെയ്താക്കി. ബോംബേക്ക്‌ എയര്‍ ഇന്ത്യ, അവിടെ നിന്ന്‌ കോഴിക്കോട് കരിപ്പുരിലേക്ക്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌!

സെലീനാ ക്രതീനായെ കെട്ടിപിടിച്ച്‌ യാത്രയാക്കി. അപ്പോള്‍ ക്രതീനാ അവള്‍ക്കൊരു എന്‍വലപ്പ്‌ കൊടുത്തു. യാത്രക്കൂലിയായ
ആയിരത്തൊരുനുറു ഒയറോ. എന്‍വലപ്പ്‌ മടക്കി അവള്‍ വാനിറ്റി ബാഗിലൊതുക്കുമ്പോള്‍ ക്രതീനാ പറഞ്ഞു:

“കുട്ടീ, ചെന്നെത്തിയാലുടന്‍ വിവരം അറിയിക്കണം. എന്തെങ്കിലും പണത്തിനോ മറ്റോ അത്യാവശ്യമുണ്ടായാല്‍ എന്നോട്‌ ചോദിക്കാന്‍ മടിക്കേണ്ടാ. നല്ലയാത്ര !”

സെലീനാ ചെക്കപ്പ്‌ കഴിഞ്ഞ്‌ പ്ലയിനുള്ളില്‍ കയറി. അപ്പോഴവളോര്‍ത്തു കത്രീന ചേച്ചി തന്ന എന്‍വലപ്പിലെ പണം വാലറ്റില്‍ എടുത്തു വെക്കാമെന്ന്‌. അവള്‍ എന്‍വലപ്പ്‌ തുറന്നു. നൂറിന്റെ ഒരു കെട്ട്‌ ഒയിറോ. അയ്യോ! ഇത്രയധികം പണം. ചേച്ചിക്ക്‌ തെറ്റിപോയോ. അവള്‍ എണ്ണിനോക്കി. പതിനൊന്ന്‌ നുറു നോട്ടുകള്‍ക്കു പകരം, നൂറു നൂറു നോട്ടുകള്‍. അവള്‍ക്കാകെ
അങ്കലാപ്പായി. എങ്കിലും അവള്‍ നോട്ടുകള്‍ വാലറ്റിനുള്ളില്‍ വെച്ചു. നാട്ടില്‍ ചെന്നിട്ട്‌ വിളിച്ചു പറയാം. അവള്‍ സമാധാനിച്ചു. ചേച്ചിക്ക്‌ തെറ്റിയതുതന്നെ!

വിവിധ ചിന്തകള്‍ സെലീനായുടെ മനസ്സില്‍ കെട്ടുപിണഞ്ഞു.ങാ, ആര്‍ക്കറിയാം നാട്ടിലെ കാര്യങ്ങളൊക്കെ. അവസ്സാനം ഫോണ്‍ ചെയ്യുമ്പോള്‍ വെള്ളം ഇറങ്ങിതുടങ്ങിയെന്നാണ്‌ അമ്മ പറഞ്ഞിരുന്നത്‌. പുര ഒലിച്ചുപോയി. തല്ക്കാലം അവിടെ ഒരു ഓലകൊണ്ട്‌ ഒരു കൂരപ്പുര കെട്ടിയാണ്‌ താമസം. പുതിയ പുര വെക്കണം. എത്ര നാള്‍ അതിനുള്ളില്‍ താമസിക്കാനാകും. മഴ പെയ്യുബോള്‍ അവിടവിടെ ചോര്‍ന്നൊലിക്കും. പുതിയ പുര നല്ല ഫാഷനില്‍ തീര്‍ക്കാന്‍ ദീര്‍ഘനാളായി ആഗ്രഹിക്കുന്നു. നടക്കേണ്ടെ! നല്ല ശബളമുണ്ടന്നു പറഞ്ഞാല്‍ തന്നെ പുതിയ പുര വെക്കാനുള്ള പണം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലക്ഷങ്ങളാണ്‌ ഇപ്പോള്‍ പുര പണികള്‍ക്ക്‌ ചിലവിടേണ്ടത്‌. ഇത്രയും നാളത്തെ പരിശ്രമം കൊണ്ടാണ്‌ അഞ്ചു സഹോദരിമാരെ ഒന്നും, ഒന്നരയും ലക്ഷങ്ങള്‍ സ്ത്രീധനം കൊടുത്ത്‌ പറഞ്ഞുവിട്ടത്‌. അതിനിടെ ഡേവി എന്ന ചെറുപ്പക്കാരനെ ഡോക്ടറാക്കാന്‍ വേങ്ങി മനസ്സു തുറന്ന്‌ സഹായിച്ചു. എന്നിട്ടിപ്പോള്‍ എന്തുപറ്റി! കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന പേലെയായി. അല്ലങ്കില്‍ ആരാന്റേം പശുന്‌ പോച്ച പറിച്ചു കൊടുത്തപോലെ.

ഡേവ്‌ പറ്റിച്ചു മുങ്ങിയപോലെ, സഹോദരികള്‍ക്ക്‌ പിന്നയും പരിഭവം! ഇനിയും ഇനിയും അയച്ചുകൊടുത്ത്‌ അവരെ സുഖിപ്പിക്കാന്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരിക്കുന്നു, സ്ത്രീധനം കൊടുത്തത്‌ കുറഞ്ഞ പോയതുകൊണ്ട്‌!

ചിന്തകളുടെ കെട്ടുകളഴിഞ്ഞ്‌ നേര്‍ത്ത നിദ്ര സെലീനായുടെ കണ്ണുകളെ വലംവെച്ചു. യാത്ര തിരക്കുന്ന അന്നും മോണിങ്ഷിഫ്റ്റ്‌ ചെയ്ത്‌ രാത്രിയുടെ ആരംഭത്തില്‍ യാത്ര തിരിച്ച അവള്‍ ക്ഷീണിതയായി. പ്ലയിനില്‍ ചുറ്റിയടിച്ച എയര്‍കണ്ടീഷന്റെ നനുത്ത
കാറ്റ്‌ അവളെ തുവല്‍സ്പര്‍ശമണിയിച്ചു. അവള്‍ നിദ്രയുടെ തേരിലേറി, മറ്റൊരു സുപ്രാഭാതത്തിന്റെ വരവേല്‍പ്പിനായി.

(തുടരും……)

Print Friendly, PDF & Email

Leave a Comment

More News