ഇസ്രായേലും ഹമാസും തമ്മിൽ ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ല: വൈറ്റ് ഹൗസ് വക്താവ്

വാഷിംഗ്ടണ്‍: ഡെലവെയർ: ഇസ്രായേലും ഹമാസും ഇതുവരെ താൽക്കാലിക വെടിനിർത്തൽ കരാറിൽ എത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ശനിയാഴ്ച രാത്രി പറഞ്ഞു. ഇരു കക്ഷികളും തമ്മിൽ ഒരു കരാർ നേടാനുള്ള ശ്രമം തുടരുകയാണെന്ന് വക്താവ് പറഞ്ഞു. ഒരു കരാറിലും എത്തിയിട്ടില്ലെന്ന് രണ്ടാമത്തെ യുഎസ് ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു.

50-ഓ അതിലധികമോ ബന്ദികൾക്ക് പകരമായി അഞ്ച് ദിവസത്തെ വെടിനിർത്തലിന് ഇസ്രായേലും ഹമാസും തമ്മിൽ കരാറില്‍ എത്തിയതായി ഇടനിലക്കാരായ ഖത്തര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

“ഇതുവരെ ഒരു കരാറും ഉണ്ടായിട്ടില്ല, പക്ഷേ കരാർ ഉണ്ടാക്കാന്‍ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്,” വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൺ പ്രസ്താവനയിൽ പറഞ്ഞു.

സംഘർഷം ഏഴാം ആഴ്ചയിലേക്ക് കടന്നപ്പോൾ, ഹമാസ് ഭരിക്കുന്ന ഗാസ മുനമ്പില്‍ 5,000 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 12,300 ആയി ഉയർന്നു.

വ്യോമാക്രമണത്തിൽ രണ്ട് സ്കൂളുകളിൽ അഭയം പ്രാപിച്ച സിവിലിയൻമാർ ഉൾപ്പെടെ ഡസൻ കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസ് പോരാളികൾക്കെതിരായ ആക്രമണം തെക്കൻ ഗാസയിലേക്ക് വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പറഞ്ഞു.

അതിനിടെ, യുദ്ധത്തിൽ അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് പകരമായി ഗാസയില്‍ ബന്ദികളാക്കിയ ഡസൻ കണക്കിന് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ ഇസ്രായേൽ, യു എസ്, ഹമാസ് എന്നിവർ ഒരു താൽക്കാലിക കരാറിൽ എത്തിയിട്ടുള്ളതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

വിശദമായ, ആറ് പേജുള്ള കരാറിന്റെ ഭാഗമായി, എല്ലാ കക്ഷികളും കുറഞ്ഞത് അഞ്ച് ദിവസത്തേക്ക് പോരാട്ട പ്രവർത്തനങ്ങൾ മരവിപ്പിക്കും. അതേസമയം, “ഓരോ 24 മണിക്കൂറിലും 50 അല്ലെങ്കിൽ അതിൽ കൂടുതൽ ബന്ദികളെ ചെറിയ ഗ്രൂപ്പുകളായി വിട്ടയക്കും,” റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഒക്‌ടോബർ 7-ന് ഇസ്രയേലിനുള്ളിൽ 1,200 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനിടെ ഹമാസ് 240 ഓളം പേരെ ബന്ദികളാക്കിയിട്ടുണ്ട്.

റിപ്പോർട്ടിനെക്കുറിച്ച് വൈറ്റ് ഹൗസിൽ നിന്നോ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നോ ഉടനടി അഭിപ്രായമൊന്നും ഉണ്ടായിട്ടില്ല.

ബന്ദികളെ മോചിപ്പിക്കുന്നത് അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് കരാറുമായി പരിചയമുള്ള വ്യക്തികള്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News