കുട്ടനാട്: ചമ്പക്കുളം ജലോത്സവത്തിൽ രാജ പ്രമുഖൻ ട്രോഫി ആരോമ ചുണ്ടനും വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയും വിജയ കിരീടമണിഞ്ഞു. കന്നി പോരാട്ടത്തിൽ അരോമ ചുണ്ടൻ വിജയം നേടിയപ്പോൾ മാലിയിൽ പുളിക്കത്ര തറവാട്ടിൽ ആവേശം വാനോളമാണ്.
ചമ്പക്കുളം ജലോത്സവത്തിൽ ‘ഷോട്ട് പുളിക്കത്ര’ യിൽ കെഎം ജോബ് കന്യാക്കോണിൽ ക്യാപ്റ്റനായി വെളിയനാട് ജയശ്രീ ബോട്ട് ക്ലബ്ബാണ് തുഴയെറിഞ്ഞതെന്ന് ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു.
തുഴച്ചിൽ ആരംഭിക്കുന്നതിന് മുമ്പ് വെളിയനാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഫാ. ജോസഫ് കുറിയന്നൂര്‍ പറമ്പിൽ വള്ളം ആശിർവദിച്ചു. ഡോ. ജോൺസൺ വി ഇടിക്കുള ഒന്നാം തുഴ കൈമാറി.
ക്ലബ് പ്രസിഡന്റ് പി. സി. മോനിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് വെളിയനാട്, ബിനോജ് കുര്യൻ, ഒന്നാം പങ്കായക്കാരൻ സൈനപ്പൻ, സനിൽ ചട്ടുകത്തിൽ എന്നിവർ പ്രസംഗിച്ചു.
എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ആഘോഷ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ലഭിച്ച ഈ അംഗികാരം ജലോത്സവ പ്രേമികളായ എല്ലാവർക്കും കൂടി അവകാശപ്പെട്ടതാണ്. ജൂലൈ 25ന് ഉച്ചയ്ക്ക് 3ന് ശതാബ്ദി ആഘോഷം നടക്കും. ചടങ്ങിൽ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് തുഴച്ചിൽക്കാരെ ആദരിക്കുമെന്ന് ജനറൽ കൺവീനർ റജി എം. വർഗീസ്, കൺവീനർമാരായ പി.സി. ജോസഫ്, ജിബി ഈപ്പൻ എന്നിവർ അറിയിച്ചു.
ചടങ്ങിന് മുന്നോടിയായി ഷോട്ട് പുളിക്കത്ര കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജല ഘോഷയാത്രയും 25ന് സംഘടിപ്പിക്കും. ഫോട്ടോ പ്രദർശനം, ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ, ശില്പികളെ ആദരിക്കൽ, സ്മരണിക പ്രകാശനം എന്നിവ നടത്തും.
എടത്വാ വില്ലേജ് യൂണിയൻ രൂപീകരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര’ വള്ളം നീരണിയിച്ചത്.

