തൃശൂർ: കൈപ്പമംഗലത്ത് വാഹനാപകടത്തില്‍ തമിഴ്‌നാട്ടുകാരായ എട്ട് കോളേജ് വിദ്യാര്‍ത്ഥികളുടെ ദാരുണമായ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ, തൃശൂര്‍ കുന്നംകുളത്ത് മദ്യപിച്ച് വാഹനമോടിച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവനെടുത്തു.
ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി നൂറുദ്ദീന്റെ മകൻ മുനീർ (35), ഭാര്യ ഷിഫ്ന (24), മകൻ എമിൽ ഐബക്ക് എന്നിവരാണ് കുന്നംകുളം അർത്താറ്റ് പള്ളിക്ക് സമീപമുള്ള കുറുക്കൻപാറ സെന്ററിൽ ശനിയാഴ്ച രാത്രി 11.40 ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഷിഫ്ന അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. കാർ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
കാറിലുണ്ടായിരുന്ന നാലംഗ സംഘം മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുനീറും കുടുംബവും സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ സമീപത്തുള്ള ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കുറച്ച് മീറ്ററുകൾ മുന്നോട്ട് പോയി. മുനീറിന്റെ അനന്തരവളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. മുനീർ വാഹനം നിർത്തി റോഡരികിൽ ഫോൺ വിളിക്കുന്നതിനിടെ കാർ അവരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും 30-35 മീറ്റർ അകലെയുള്ള ഒരു വയലിൽ നിന്ന് നാട്ടുകാരാണ് പുറത്തെടുത്തത്. മുനീർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന മുനീർ ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ആംബുലന്‍സില്‍ ദയ റോയൽ, മലങ്കര ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലങ്കര, ദയ ആശുപത്രികളിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അർത്താറ്റ് സ്വദേശിയായ ബെൻ ഉൾപ്പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. നാലു പേരും മദ്യപിച്ചിരുന്നു. കാർ ഓടിച്ചിരുന്ന ബെൻ ഒളിവിലാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. കാറിലുണ്ടായിരുന്ന അർത്താറ്റ് സ്വദേശികളായ അജിത്, ഷിജിൻ, ഡാനിഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ നിസാര പരിക്കേറ്റ ഷിജിൻ ചികിത്സ തേടി. കാർ അമിതവേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച അർദ്ധരാത്രി കൈപ്പമംഗലത്ത് ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഒരു കാർ ഇടിച്ച് ദിണ്ടിഗലിൽ നിന്നുള്ള എട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു.