ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു

തിരുവനന്തപുരം: കേരളം പിടിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ഇതുവരെ നടപ്പാക്കിയ തന്ത്രങ്ങളെല്ലാം പാളിയതോടെ ലക്ഷ്യം കൈവരിക്കാൻ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലേക്ക് നിയമിക്കുകയായിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയമാക്കി സുരേഷ് ഗോപിയെയും മെട്രോമാൻ ഇ. ശ്രീധരനെയും മത്സരിപ്പിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ പരമോന്നത സമിതിയായ കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയത്.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കാലാവധി അടുത്ത ഡിസംബറിൽ അവസാനിക്കുമ്പോൾ ഒരിക്കൽ കൂടി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്ന സുരേന്ദ്രനെ ഒഴിവാക്കി സുരേഷ് ഗോപിയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചാലും അത്ഭുതപ്പെടാനില്ല. ഈയിടെ കേന്ദ്രനേതൃത്വം സംസ്ഥാനത്തിന്റെ ചുമതല ഏല്പിച്ച മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ ഇടപെടലും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.

സംസ്ഥാനത്തെ നിലവിലെ നേതൃത്വത്തിലെ ചേരി തിരിവുകളും ഐക്യമില്ലായ്മയും ബോധ്യപ്പെട്ട ജാവ്ദേകര്‍ നേതൃത്വത്തിന്റെ ശേഷിയില്ലായ്മ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഇമേജുള്ള സുരേഷ്‌ ഗോപിയെ കൊണ്ടു വരുന്നത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യുമെന്ന്‌ അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ്‌ തീരുമാനം.

നേരത്തെ ഒരു വേള പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സുരേഷ്‌ ഗോപിയോട്‌ കേന്ദ്ര നേതൃത്വം അഭ്യര്‍ഥിച്ചിരുന്നെങ്കിലും സിനിമയില്‍ സജീവമായി തുടരാനാണ്‌ താത്പര്യമെന്ന്‌ താരം അറിയിച്ചിരുന്നു. സുരേഷ്‌ ഗോപി സമ്മതം മൂളിയാല്‍ അടുത്ത സംസ്ഥാന പ്രസിഡന്റ്‌ ആര്‌ എന്ന ചോദ്യം പോലും ഉദിക്കുന്നില്ല.

അതേസമയം, സുരേഷ് ഗോപി നേതൃനിരയിലേക്ക് വരുന്നതുകൊണ്ട് മാത്രമാണോ സംസ്ഥാന ബി.ജെ.പിയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാനാവുക എന്നത് ഈ അവസരത്തിൽ അങ്ങേയറ്റം പ്രസക്തമാണ്. 2024ൽ തന്റെ നേതൃത്വത്തിന് ഫലമുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ അത് സ്വന്തം പ്രതിച്ഛായയെ എങ്ങനെ ബാധിക്കുമെന്ന് സുരേഷ് ഗോപിക്കും നന്നായി അറിയാം.

Print Friendly, PDF & Email

Leave a Comment

More News