പെൻസിൽവാനിയ: ഐവി ലീഗ് സർവകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയയിൽ (UPenn) നിന്നും ഉന്നത അക്കാദമിക് ബഹുമതികൾ നേടി പ്രവാസി മലയാളി യുവതി ഡൊറത്തി ജെയ്ൻ തോമസ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയാകുന്നു. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശികളായ ആഷിഷ് തോമസിന്റെയും രേഖ തോമസിന്റെയും മകളായ ഡൊറത്തി, ദുബായിൽ ജനിച്ചുവളർന്ന് പരമ്പരാഗത സ്കൂൾ വിദ്യാഭ്യാസത്തിന് പകരം ഹോംസ്കൂളിംഗിലൂടെയാണ് തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കിയത്. 2026-ലെ വിദ്യാർത്ഥി പുരസ്കാര പട്ടികയിൽ ഇടംപിടിച്ച ഇവർക്ക്, ഓർഗനൈസേഷണൽ ഡൈനാമിക്സ് പ്രോഗ്രാമിലെ മികച്ച അക്കാദമിക് നേട്ടത്തിനുള്ള ‘ഫാക്കൽറ്റി അവാർഡ്’ ലഭിച്ചു. ഏറ്റവും മികച്ച ക്യാപ്‌സ്റ്റോൺ (Capstone) പൂർത്തിയാക്കുന്ന ബിരുദ വിദ്യാർത്ഥികൾക്ക് ഫാക്കൽറ്റിയുടെ പ്രത്യേക ശുപാർശ പ്രകാരം നൽകുന്നതാണ് ഈ പുരസ്കാരം.
പെൻസിൽവേനിയ സർവകലാശാലയിൽ നിന്ന് 4.0 ജിപിഎയോടെ (GPA) ഓർഗനൈസേഷണൽ ഡൈനാമിക്സിൽ മാസ്റ്റർ ഓഫ് ഫിലോസഫിയും (MPhil), നോൺ പ്രോഫിറ്റ് ലീഡർഷിപ്പിൽ മാസ്റ്റർ ഓഫ് സയൻസും എന്നിങ്ങനെ രണ്ട് ബിരുദാനന്തര ബിരുദങ്ങൾ ഡൊറത്തി പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ‘റിച്ചാർഡ് ജെ. എസ്റ്റസ് ഗ്ലോബൽ സിറ്റിസൺഷിപ്പ് അവാർഡും’ ഇവർക്ക് ലഭിച്ചു. പൊതുരംഗത്തെ തടസ്സങ്ങളും നേതൃത്വപാടവവും പ്രമേയമാക്കി ഇവർ തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന് ഉയർന്ന വിജയം ലഭിക്കുകയും, അത് നിലവിൽ ഒരു പുസ്തകമായി വികസിപ്പിച്ചു വരികയുമാണ്. പഠനകാലത്ത് വിവിധ കോഴ്‌സുകളിൽ ടീച്ചിംഗ്, റിസർച്ച് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച ഡൊറത്തി, പഠനം പൂർത്തിയാക്കിയ ശേഷം ദുബായിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ്.
ഹോംസ്കൂളിംഗിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന മൂന്ന് സഹോദരിമാരിൽ ഒരാളാണ് ഡൊറത്തി. മക്കളുടെ ഉപരി പഠനം അമേരിക്കൻ സിലബസിലാക്കിയ മാതാപിതാക്കളുടെ തീരുമാനം മക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സ്റ്റെഫനിയും, ഇതേ സർവകലാശാലയിലെ വെറ്ററിനറി സ്കൂൾ ഓഫ് മെഡിസിനിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ഡേറിയനുമാണ് സഹോദരിമാർ. മികച്ച മാർക്ക് നേടിയതിന് ബറാക് ഒബാമയിൽ നിന്ന് സ്റ്റെഫനിയും ജോ ബൈഡനിൽ നിന്ന് ഡേറിയനും അവാർഡ് നേടിയിട്ടുണ്ട്. പഠനത്തോടൊപ്പം യാത്രകൾക്കും പ്രാധാന്യം നൽകിയ ഇവർ ഇതിനകം എൺപതിലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റുമാരായ ഡൊണാൾഡ് ട്രംപ്, വില്യം എച്ച്. ഹാരിസൺ, പ്രമുഖ വ്യവസായ പ്രമുഖരായ ഇലോൺ മസ്ക്, വാറൻ ബഫറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എന്നിവർ പഠിച്ചിറങ്ങിയ വിഖ്യാതമായ സർവകലാശാലയാണിത്. സ്കൂൾ വിദ്യാഭ്യാസ രീതിക്ക് പകരം അറിവിനോടുള്ള ആകാംക്ഷയും സ്വയംപഠനശീലവും വളർത്തിയെടുത്ത ഡൊറത്തിയുടെയും സഹോദരിമാരുടെയും ഈ വിദ്യാഭ്യാസ രീതി നിരവധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ പ്രചോദനമാണ് നൽകുന്നത്.
