കോഴിക്കോട്: താമരശ്ശേരിയിൽ ആള്‍ താമസമില്ലാത്ത വീട്ടില്‍ എക്സൈസ് വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 63 കുപ്പി അനധികൃത വിദേശ മദ്യവും 70 വെടിയുണ്ടകളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു.
പൂട്ടിയിട്ടിരുന്ന വീട്ടിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പിടിച്ചെടുത്ത വിദേശ മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു, വെടിയുണ്ടകൾ താമരശ്ശേരി പോലീസിന്റെ കസ്റ്റഡിയിലാണ്. കണ്ടെടുത്ത വെടിയുണ്ടകൾ വലിയ തോക്കുകളിൽ ഉപയോഗിച്ചിരുന്നവയാണെന്ന് പോലീസ് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കസ്റ്റഡിയിലുള്ള വ്യക്തിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. ഇത്രയും വലിയ അളവിൽ വിദേശ മദ്യം എങ്ങനെ ലഭിച്ചു, എന്തിനാണ് വെടിയുണ്ടകൾ വാങ്ങിയത്, അവ എവിടെ നിന്ന് വാങ്ങി തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.