കരുമാടി മുസാവരി ബംഗ്ളാവിനെ പൈതൃക ചരിത്ര സ്മാരകമാക്കണം: എടത്വ വികസന സമിതി

കരുമാടി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി താമസിച്ച കരുമാടിയിലെ മുസാവരി ബംഗ്ലാവ് പൈതൃക ചരിത്ര സ്മാരകമാക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ 76 -ാം ചരമവാർഷിക ദിനത്തിൽ മുസാവരി ബംഗ്ളാവിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിലാണ് ആവശ്യമുന്നയിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും എടത്വ വികസന സമിതി ആവശ്യപ്പെട്ടു.

ഗാന്ധി സ്മൃതി സംഗമം സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അഡ്വ. പി.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഐസക് രാജു, ഷാജി മാധവൻ, കരുമാടി കുട്ടൻസ് കലാസാംസ്ക്കാരിക സംഘടന മുൻ പ്രസിഡന്റ് ബി. സജീവ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുഷ്പാർച്ചനയും പ്രതിജ്ഞയും നടത്തി.

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനായി പോകവെ ഗാന്ധിജി രാത്രി വിശ്രമിച്ചത് ഇവിടെയായിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനായി 1937ല്‍ തിരുവനന്തപുരത്ത് നിന്നുള്ള യാത്രാമധ്യേയാണ് ഗാന്ധിജി കരുമാടിയിലെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് പാതയോരങ്ങളിലും ജലപാതയ്ക്കരികിലും പണിതീര്‍ത്ത വിശ്രമ കേന്ദ്രങ്ങളാണ് മുസാവരി ബംഗ്ലാവുകൾ. അറബിയിലും പേർഷ്യനിലും ‘യാത്രക്കാരൻ’ എന്ന് അർത്ഥം വരുന്ന മുസാഫിറിൽ നിന്നാണ് യാത്രക്കാർക്കായുള്ള വിശ്രമാലയം എന്ന അർത്ഥത്തിൽ മുസാവരി ബംഗ്ലാവ് ഉണ്ടായത്. ഉറുദുവിലും ഹിന്ദിയിലും മുസാഫിറിന് ‘യാത്രക്കാരൻ’ എന്ന് തന്നെയാണ് പറയുന്നത്.

കൊല്ലം – കോട്ടപ്പുറം ദേശീയ ജലപാതയിലെ കരുമാടി കനാല്‍ തീരത്തെ മുസാവരി ബംഗ്ലാവ് ബ്രിട്ടീഷുകാര്‍ പോയതോടെ പൊതുമരാമത്ത് വകുപ്പിൻ്റ അധീനതയിലായി. നിലവിൽ അമ്പലപ്പുഴ റോഡ്സ് സെക്ഷനും തകഴി ബ്രിഡ്ജസ് ഡിവിഷനും ബംഗ്ളാവിൻ്റെ ഒരുവശത്തും കരുമാടി സർക്കാർ ആയുര്‍വേദ ആശുപത്രി മറുവശത്തും പ്രവര്‍ത്തിക്കുകയാണ്. ചുരുങ്ങിയത് ഒന്നര നൂറ്റാണ്ടെങ്കിലും പഴക്കമുള്ള നാട്ടുമാവുകളും നിരവധി ഔഷധ വൃക്ഷങ്ങളും മുസാവരി ബംഗ്ലാവിൽ തണൽ വിരിച്ച് നിൽക്കുന്നുണ്ട്. വളരെ വലിയൊരു അടുക്കള ഇതിനോടകം പൊളിച്ചു മാറ്റപ്പെട്ടു. ബംഗ്ളാവിൻ്റെ ഭാഗമായുള്ള വലിയ ശൗചാലയ സമുച്ചയം റോഡ് വികസനത്തിൻ്റെ ഭാഗമായി പൊളിച്ച് കളഞ്ഞിരുന്നു. കാലപ്പഴക്കത്താല്‍ ബംഗ്ളാവ് നാശത്തിൻ്റെ വക്കിലാണ്. മരത്തിൻ്റെ ഭാഗങ്ങൾ പലപ്പോഴായി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ജീര്‍ണ്ണാവസ്ഥയിൽ തന്നെയാണ്. സ്മാരകത്തിന് സമീപം ആധുനിക അതിഥി മന്ദിരം നിര്‍മിച്ചിട്ടുണ്ട്.1925, 1927,1934,1937 എന്നീ വര്‍ഷങ്ങളിലാണ് ഗാന്ധിജി ആലപ്പുഴയിലെത്തിയത്.1937 ജനുവരി 17ന് കൊല്ലത്തു നിന്നു വൈക്കത്തേക്കുള്ള യാത്രയിലാണ് ഗാന്ധിജി കരുമാടിയിൽ വിശ്രമിച്ചത്. ബംഗ്ളാവിന്‍റെ മുറ്റത്ത് ഗാന്ധിജിയുടെ പ്രതിമ നിര്‍മ്മിച്ചെങ്കിലും പൂർണ്ണമായിട്ടില്ല.

 

Print Friendly, PDF & Email

Leave a Comment