കോഴിക്കോട്: ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങളും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.
ഹിജാബ് നിരോധനം നടപ്പിലാക്കിയ വേളയിൽ ഉത്തരവാദപെട്ടവരെ അന്നുതന്നെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രിയുമായും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായും സ്പീക്കറുമായും ഇക്കാര്യത്തിൽ നേരിട്ടും അല്ലാതെയും പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം തന്നെ സന്ദർശിച്ച കോൺഗ്രസ് ദേശീയ നേതാക്കളുമായും കർണാടക ന്യൂനപക്ഷക്ഷേമ മന്ത്രിയുമായും ഈ വിഷയം ഊന്നിപ്പറയുകയും അപ്പോൾ തന്നെ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമത്വം, അന്തസ്സ്, സാഹോദര്യം, വിദ്യാഭ്യാസ അവകാശം, മതേതരത്വം, യുക്തിബോധം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയും നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ നാടിന്റെ വൈവിധ്യത്തിലധിഷ്ഠിതമായ പാരമ്പര്യത്തെയും ഉൾക്കൊള്ളുന്നതു കൂടിയാണ് ഈ ഉത്തരവ്. ഭരണഘടനാ വിരുദ്ധവും വിദ്യാഭ്യാസ അവകാശത്തെ നിഷേധിക്കുന്നതുമായ മുൻ സർക്കാർ നിലപാട് തിരുത്താൻ തയ്യാറായ ഭരണകൂടത്തെ ആശംസകൾ അറിയിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
വിശ്വാസപരവും പാരമ്പരാഗതവുമായ വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കാൻ പാടില്ലെന്ന ഈ ഉത്തരവ് വിവേചനരഹിതവും നിഷ്പക്ഷവുമായായിരിക്കേണം നടപ്പിലാക്കേണ്ടതെന്നും അക്കാര്യത്തിൽ അധികൃതരും വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ശ്രദ്ധപുലർത്തണമെന്നും ഗ്രാൻഡ് മുഫ്തി സൂചിപ്പിച്ചു.
