പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ കൊറിയൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഉത്തര കൊറിയ

പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ 1950-53 ലെ കൊറിയൻ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഉത്തര കൊറിയ സന്നദ്ധത പ്രകടിപ്പിച്ചു.

“ഉത്തര – ദക്ഷിണ കൊറിയകള്‍ തമ്മിൽ സുഗമമായ ആശയവിനിമയം നടത്തുമ്പോൾ മാത്രമേ നീതിയും പരസ്പര ബഹുമാനവും നിലനിർത്താൻ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു,” ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ-ജോംഗ് ഞായറാഴ്ച ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അയൽരാജ്യങ്ങളിലെ എതിരാളികൾ തമ്മിലുള്ള പരസ്പര ബഹുമാനം ഉറപ്പുവരുത്താൻ കഴിയുമെങ്കിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സിയോളുമായി മറ്റൊരു കൊറിയൻ ഉച്ചകോടി നടത്തുന്ന കാര്യം പരിഗണിക്കാൻ പ്യോങ്യാങ് തയ്യാറാണെന്ന് അവർ പറഞ്ഞു.

“യുദ്ധം അവസാനിപ്പിക്കുന്നതിന്റെ അർത്ഥപൂർണ്ണവും സമയബന്ധിതവുമായ പ്രഖ്യാപനം, സംയുക്ത പ്രതിനിധി ഓഫീസ് വീണ്ടും തുറക്കൽ, വടക്കും തെക്കും തമ്മിലുള്ള ഉച്ചകോടി യോഗം എന്നിവയും സമീപ ഭാവിയിൽ ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിക്കാനാകും,” കിം പ്രഖ്യാപിച്ചു.

തന്റെ മൂത്ത സഹോദരന്റെ ഉപദേഷ്ടാവും വിശ്വസ്തയുമായ കിം, ദക്ഷിണ കൊറിയയിലെ നേതാക്കളിൽ നിന്ന് സമാധാനത്തിനുള്ള ശക്തമായ ആഗ്രഹം തനിക്ക് അനുഭവപ്പെട്ടതായി പറഞ്ഞു. പ്യോങ്‌യാങ്ങിലെ നേതാക്കളും ഒരേ വികാരങ്ങൾ പങ്കുവെച്ചതായി കൂട്ടിച്ചേർത്തു. “ഞങ്ങളും അതില്‍ നിന്നും വ്യത്യസ്തരല്ല,” എന്നും അവര്‍ പറഞ്ഞു.

തന്റെ കാലാവധി അവസാനിക്കുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ-ഇൻ, കൊറിയൻ യുദ്ധത്തിന്റെ അന്ത്യം ഔപചാരികമായി പ്രഖ്യാപിക്കണമെന്ന ആഹ്വാനം ആവർത്തിച്ചതിന് ശേഷമായിരുന്നു കിം തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞത്.

ചൊവ്വാഴ്ച യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിച്ചുകൊണ്ട് മൂൺ പ്രസ്താവിച്ചത്, അത്തരമൊരു പ്രഖ്യാപനം കൊറിയൻ ഉപദ്വീപിലെ ആണവവത്കരണവും സമാധാനവും കൈവരിക്കാൻ സഹായിക്കുമെന്നാണ്.

2022 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സമാധാന പ്രക്രിയയിൽ ആ ലക്ഷ്യം കൈവരിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

ഔപചാരിക ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് പ്യോങ്‌യാങ്ങിനോടുള്ള തങ്ങളുടെ ശത്രുതാപരമായ നയവും ഇരട്ടത്താപ്പും ഉപേക്ഷിക്കണമെന്ന് വെള്ളിയാഴ്ച ഉത്തര കൊറിയ അമേരിക്കയോടും ദക്ഷിണ കൊറിയയോടും ആവശ്യപ്പെട്ടു.

ദക്ഷിണ കൊറിയയുടെ വടക്കൻ വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിലുള്ള ഒരു ഹോട്ട്‌ലൈൻ ഉൾപ്പെടെ കഴിഞ്ഞ വർഷം സിയോളുമായുള്ള എല്ലാ ആശയവിനിമയ ലൈനുകളും പ്യോങ്‌യാംഗ് വെട്ടിക്കുറച്ചിരുന്നു.

2018 ഏപ്രിലിൽ ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പൻമുൻജോം ഗ്രാമത്തിലാണ് മൂണും കിമ്മും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. ആ കൂടിക്കാഴ്ചയിൽ ഇരുവരും കൊറിയൻ ഉപദ്വീപിൽ “സമാധാനത്തിന്റെ ഒരു പുതിയ യുഗം” വാഗ്ദാനം ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News