വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി പിന്‍‌വലിച്ച് കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടർ അഖില എസ് നായരെ സ്ഥലം മാറ്റിയ നടപടി കെഎസ്ആർടിസി പിൻവലിച്ചു. 41-ാം ദിവസത്തെ ശമ്പളമില്ലാത്ത സർവീസ് പേപ്പറിൽ എഴുതി യൂണിഫോമിൽ ഒട്ടിച്ചാണ് അഖില പ്രതിഷേധിച്ചത്. ഇത് കോർപറേഷനും സർക്കാരിനും മാനക്കേടുണ്ടാക്കിയെന്നാരോപിച്ചാണ് അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലായിലേക്ക് മാറ്റിയത്. ജനകീയ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി തെറ്റ് തിരുത്താനൊരുങ്ങിയത്.

എന്നാൽ, സമാധാനപരമായി ജോലി ചെയ്ത് പ്രതിഷേധിച്ച ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ ബിഎംഎസ് അനുകൂല സംഘടനയായ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന കമ്മിറ്റിയംഗമാണ് അഖില. സംഘടന ആഹ്വാനം ചെയ്തത് അനുസരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം.

അഖിലയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് നാളെ കെഎസ്ആർടിസി ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവരും നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.

ജീവനക്കാരുടെ ശമ്പളം കൃത്യമായി വിതരണം ചെയ്യാൻ ഉത്സാഹം കാണിക്കാത്ത കെഎസ്ആർടിസി വനിതാ ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചതിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം പിൻവലിച്ചതെന്നാണ് റിപ്പോർട്ട്.

Print Friendly, PDF & Email

Leave a Comment

More News