ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാ ശാലിയായി അറിയപ്പെടുന്ന ആൽബർട് ഐൻസ്റ്റൈൻ മരണപ്പെട്ട ശേഷവും അദ്ദേഹത്തിന്റെ തലച്ചോർ വേർപെടുത്തിയെടുത്തു പരീക്ഷണങ്ങൾ നടത്തിയവരാണ് ശാസ്ത്രജ്ഞന്മാർ. ഇത്രമേൽ പ്രതിഭാ ശാലിയായ അദ്ദേഹത്തിന്റെ തലച്ചോറിന് മറ്റുള്ളവരുടേതിനേക്കാൾ എന്തെങ്കിലുംപ്രത്യേകതകൾ കണ്ടെത്താനാവും എന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എന്നാൽ മറ്റുള്ളവരുടേതിൽ നിന്ന്വിഭിന്നമായി യാതൊരു പ്രത്യേകതയും അദ്ദേഹത്തിന്റെ തലച്ചോറിനും ഉണ്ടായിരുന്നില്ല എന്ന നഗ്ന സത്യം തന്നെ കണ്ടെത്തിക്കൊണ്ടാണ് വിഖ്യാതമായ ആ പരീക്ഷണങ്ങൾ അവസാനിപ്പിക്കപ്പെട്ടത്.
ഇതിനർത്ഥം നാം കാണുന്നതും കാണാത്തതും അറിയുന്നതും അറിയാത്തതുമായ ഏതൊരു പ്രപഞ്ച വസ്തുവിലും അതിന്റെ ദൃശ്യമോ സ്പർശ്യമോ അനുഭവേദ്യമോ ആയ ഏതൊരു പ്രാഥമിക അവസ്ഥയിലും അതിനു വ്യത്യസ്തമായ യാതൊരു പ്രത്യേകതയും ഉൾക്കൊള്ളാനാവുന്നില്ല എന്ന സത്യമാണ്. നാം കാണുന്ന പുല്ലിലും പുഴുവിലും മണ്ണിലും മരത്തിലും മനുഷ്യനിലും എന്നല്ല, താരാ പഥങ്ങളിലും നക്ഷത്ര രാശികളിലും ഈ വസ്തുത ഒരേപോലെ ബാധകമാണ് എന്ന് കാണാവുന്നതാണ്. എന്നാൽ ഇവയെല്ലാം ആനുപാതികമായി ഉൾക്കൊള്ളുന്നതും ശാസ്ത്രത്തിന്റെ കാഴ്ച്ചക്കണ്ണുകൾക്കു കണ്ടെത്താനാവാത്തതുമായ ഒരു ശാക്തിക സംവിധാനത്തിന്റെ സാന്നിധ്യമാണ് ഇവയെ വ്യത്യസ്തമായ രൂപങ്ങളിലും ഭാവങ്ങളിലും ഇപ്രകാരം രൂപപ്പെടുത്തിയത് എന്നും, അതുമായുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് നാം അറിയുന്ന വർത്തമാനാവസ്ഥ ഇവയോടൊപ്പം ഇപ്രകാരം നിലനിൽക്കുന്നത് എന്നും വെറും സാമാന്യ ലോജിക്ക് കൊണ്ട് മാത്രം തിരിച്ചറിയാനാവുന്നതാണ്.
(ഈ സാമാന്യമായ ലോജിക്കിനെയാണ് ഈയിടെ അരിസോണാ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ മരണ സമയത്തു ശരീരത്തിൽ നിന്ന് വേർപെടുന്ന അവസാന ഊർജ്ജം എന്ന നിലയിൽ അടയാളപ്പെടുത്തിയതും, അതിനെ ശരീരത്തിൽ നില നിന്ന ആത്‌മാവ് ആയി അംഗീകരിച്ചതും ഇപ്പോൾ ലോക സമൂഹം വലിയ വായിലെ അതിനെപ്പറ്റി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നതും!)
മനനം ചെയ്യുന്ന മനസ്സുള്ളവൻ എന്ന് സ്വയം അടയാളപ്പെടുത്തുന്ന മനുഷ്യൻ ഇതിനെ ആത്മാവ് അഥവാ വൈറ്റൽ പവ്വർ എന്ന് എത്രയോ കാലം മുൻപ് മുതൽ വിളിച്ചിരുന്നു ! നമ്മിൽ നിലവിലുള്ളതായി നമുക്കനുഭവപ്പെടുന്ന ഈ വൈറ്റൽ പവ്വർ ആനുപാതികമായ അവസ്ഥയിൽ സർവ്വത്രികമായ സകല പ്രപഞ്ച വസ്തുക്കളിലും അവകളുടെ ശാക്തിക സർവ്വസ്വമായി പ്രവർത്തിക്കുന്നുണ്ടാവണം എന്നതാവില്ലേ സത്യം ? പരീക്ഷണ ശാലകളിലെ ലബോറട്ടറികളിൽ തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാൽ ശാസ്ത്രജ്ഞന്മാർ ഇതിനെ നേരിട്ട് അംഗീകരിക്കുന്നില്ല. ഏതോ ഒരു പ്രതിഭാസം എന്ന് പരസ്യമായി പറയുകയും, മരങ്ങൾ ഉൾപ്പടെയുള്ള പ്രപഞ്ച വസ്തുക്കളുടെ നിലനിൽപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളുടെ അത്ഭുതക്കാഴ്ചകൾ കണ്ട് അന്തം വിട്ടു നിൽക്കുകയും ചെയ്യുന്ന ഇക്കൂട്ടർ രഹസ്യമായി ആ ശാക്തിക റിസോഴ്സിനെ അംഗീകരിക്കുന്നുണ്ടെങ്കിലും തങ്ങൾ കൂടി അന്നം കണ്ടെത്തുന്ന ആധുനിക ശാസ്ത്രം കെട്ടിപ്പൊക്കിയ സിദ്ധാന്തങ്ങളുടെ അടിയിലെ മണ്ണൊലിച്ചു പോയേക്കാം എന്നതിനാൽ അത് പരസ്യമായി സമ്മതിക്കാൻ തയ്യാറാവുന്നുമില്ല.
ഫൈൻ ടൂണിങ് എന്നറിയപ്പെടുന്ന ഒരു മുൻകൂർ സംവിധാനത്തിന്റെ ഫലമായിട്ടാണ് ഭൂമിയിൽ ജീവൻ ഉടലെടുത്തതെന്ന് ഒരു കൂട്ടം ശാസ്ത്രഞ്ജർ വാദിക്കുന്നു. ഇതിൻ പ്രകാരം ശാസ്ത്ര ചിന്തയിൽ പ്രപഞ്ച പ്രായമായ 1382 കോടി കൊല്ലങ്ങൾക്കിടയിൽ സംഭവിച്ച കോടാനുകോടി വരുന്ന പരിണാമ പ്രിക്രിയകൾക്കിടയിൽ ഒരു സെക്കന്റിന്റെയോ ഒരു മില്ലിമീറ്ററിന്റെയോ വ്യത്യാസം സംഭവിച്ചിരുന്നെങ്കിൽ ഭൂമിയിൽ ഇപ്രകാരമുള്ള ജീവാവസ്ഥ സംഭവിക്കുകയില്ലായിരുന്നു എന്നവർ പറയുന്നു.
ഇതിനർത്ഥം ഫൈൻ ട്യൂണിങ് എന്ന് പറയുന്നത് തന്നെ ഒരു പ്ലാനിങ് ആയിരുന്നു എന്നുള്ളതാണ്. ഒരു പ്ലാനിങ്രൂപപ്പെടുത്തുവാൻ എവിടെയും ഒരു ചിന്ത ആവശ്യമായി വരുന്നുണ്ട്. അപ്പോൾ പ്രപഞ്ചോൽപ്പത്തിയായി ശാസ്ത്രം അടയാളപ്പെടുത്തുന്ന ബിഗ് ബംഗിന് മുൻപ് ഉണ്ടായിട്ടുള്ളതും ഒരു ചിന്തയാണ്. ഏതൊരു ചിന്തയും രൂപംകൊള്ളുന്നതിനു പിന്നിൽ ഒരു ബോധാവസ്ഥയുണ്ട് എന്നതിനാൽ പ്രപഞ്ചം ആ ബോധാവസ്ഥയുടെ പ്രകടനമാണ്എന്ന് സമ്മതിക്കേണ്ടി വരുന്നുണ്ടല്ലോ? ആ ബോധാവസ്ഥയുടെ താള ചലനങ്ങൾക്ക് അനുയോജ്യമായി പ്രപഞ്ചംഉരുവായിരിക്കുന്നു, നില നിൽക്കുന്നു, പ്രവർത്തിക്കുന്നു !
ഈ മഹാ പ്രവാഹത്തിലെ നമുക്കറിയുന്ന നമ്മൾ എന്ന ബോധാവസ്ഥയിലേക്കു വരാം. ഈ ബോധാവസ്ഥയിൽ രൂപപ്പെടുന്ന ചിന്തകളെ ഇതിന്റെ തന്നെ ദൃശ്യ രൂപമായ ശരീരം എന്ന പ്രപഞ്ച ഭാഗത്തിലെ വിരലുകൾ എന്ന ടൂളുകൾ ഉപയോഗപ്പെടുത്തിയിട്ടാണ് ഞാനിത് എഴുതുന്നത്. ഈ വിരലുകളുടെ ചലനത്തെ നിയന്ത്രിക്കുന്നതിനുംതെറ്റിയാൽ തിരുത്തിക്കുന്നതിനുമായി എന്റെ മേൽ നിയന്ത്രണമുള്ള എന്റെ ആത്മാവ് എന്നിൽത്തന്നെയുണ്ട്എന്നതിനാലാണ് എനിക്കിതു എഴുതാൻ സാധിക്കുന്നത്. പ്രപഞ്ചത്തിന്റെ ദൃശ്യ (ഭൗതിക) ഭാഗമായ എന്റെ ശരീരത്തെയും അതിലെ വിരലുകളെയും നിയന്ത്രിക്കുകയും നില നിർത്തുകയും ചെയ്യുന്ന ആ അദൃശ്യ (ആത്മീക) ഭാഗം എന്റെ വലിയ രൂപമായ മഹാ പ്രപഞ്ചത്തിലും ആനുപാതികമായി ഉണ്ട് എന്ന സത്യം ഇവിടെനമുക്ക് അംഗീകരിക്കേണ്ടി വരുന്നു ?
മനുഷ്യ ചരിത്രത്തിലെ ഗോത്രാതീത കാലം മുതൽ സ്വയം താഴുക എന്ന അർത്ഥത്തിലുള്ള ആരാധനകൾരൂപപ്പെട്ടു വന്നത് ഇങ്ങനെയാണ്. സ്വയം താഴ്ന്നു നിൽക്കുന്നവന്റെ മുന്നിൽ അവനെക്കാൾ ഉയർന്നുനിൽക്കുവാനുള്ള ഒരു സംവിധാനത്തെക്കുറിച്ചുള്ള അവന്റെ അന്വേഷണമാണ് അവനു വേണ്ടി നിൽക്കുന്ന ഒന്ന്എന്ന നിലയിൽ ഒരു ശക്തിസത്തയെ അവന് അംഗീകരിക്കേണ്ടി വന്നത്. ആ ശക്തി സത്തയായിരുന്നു ബാറ്ററിഎന്ന നിലയിലുള്ള അവന്റെ വർത്തമാനാവസ്ഥയെ ചാർജ് നിറച്ചു കൊണ്ടിരുന്ന മെയിൻ പവ്വർ സോഴ്സ്. അത്കൊണ്ട് തന്നെ ആ പവ്വർ സോഴ്സിനെ അവന് ഏറ്റവും സുന്ദരം എന്ന് തോന്നിയ ഒരു വാക്കു കൊണ്ട്അടയാളപ്പെടുത്തേണ്ടി വന്നു. നമ്മുടെ ഭാഷയിൽ ആ വാക്ക് ദൈവം എന്നായിരുന്നുവെന്നേയുള്ളു.
ഒരു പയർ വിത്ത് അത് സ്റ്റോർ ചെയ്ത അവസ്ഥയിൽ ആയിരിക്കുമ്പോൾ അതിനു മാറ്റം ഉണ്ടാവുന്നില്ല. ഫൈൻ ട്യൂണിങ്ങിലൂടെ ഒരു മുൻ ചിന്ത അതിൽ പ്രോഗ്രാം ചെയ്തു വച്ച ഒരനുകൂലാവസ്ഥ സംജാതമാവുമ്പോൾ അതിന്റെസ്വന്തം ചിന്ത ഉണരുന്നു. അതിനു ആനന്ദം ഉണ്ടാവുന്നു, അതിനു മാറ്റം ഉണ്ടാവുന്നു, അതിലെ ജീവൻ ഉണരുന്നു.
ഒരു പയർ ചെടിയായി വളർന്നു പടർന്നു കൊണ്ട് അതിൽ നിക്ഷിപ്തമായ ധർമ്മം അത് സഫലമാക്കുന്നു ! ഇതിനായി മുൻകൂർ പ്രവർത്തിച്ച അതേ മുൻ ചിന്ത തന്നെ ആ പയറിനെ ആഹാരമാക്കി മറ്റൊരു ധർമ്മംനിർവഹിക്കുന്നതിനുള്ള മുൻ സംവിധാനങ്ങളോടെ മറ്റൊരു പ്രപഞ്ച കഷണത്തെ ഒരു ജീവിയായിരൂപപ്പെടുത്തിയിരിക്കുന്നു ! എല്ലാ പ്രപഞ്ച വസ്തുക്കൾക്കും ഈ ധർമ്മം ബാധകമാവുന്നു എന്നതിനാൽ ആറ്റംമുതൽ അജ്ഞാത പ്രതിഭാസങ്ങൾ വരെയുള്ള സർവ്വ പ്രപഞ്ചവും പവ്വർ സോഴ്സിൽ തൊട്ടിരുന്ന് ചാർജ്നിറച്ചെടുക്കുന്ന ബാറ്ററി പോലെ ചലനാത്മകമായ സജീവത എന്ന ആനന്ദ കരമായ ഈ വർത്തമാന അവസ്ഥയെപ്രാപിച്ചു കൊണ്ട് അതിന്റേതായ വലിയ സാദ്ധ്യതകൾ രചിച്ചു കൊണ്ടേയിരിക്കുന്നു !
ജീവൻ എന്ന പ്രതിഭാസം ഭൂമിയിൽ രൂപപ്പെട്ട ഒന്നാണെന്നും അത് ജീവികളിൽ മാത്രം കാണപ്പെടുന്ന പ്രതിഭാസമാണെന്നും ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെപ്പിന്നെ മരങ്ങളിലും ചെടികളിലും ജീവസാന്നിധ്യം അംഗീകരിക്കപ്പെട്ടു. ആധുനികമായ അന്വേഷണങ്ങളുടെ അവസാനമായി വ്യക്തി എന്ന നിലയിൽഅടയാളപ്പെടുത്തപ്പെടുന്ന ഒരു മനുഷ്യൻ പോലും കോടാനുകോടി വ്യത്യസ്ത ജീവികൾ അധിവസിക്കുന്ന ഒരുവലിയ കോളനിയാണെന്നു കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു
ഈ കണ്ടെത്തൽ പോലും പ്രാപഞ്ചിക ജീവ വ്യവസ്ഥയെക്കുറിച്ചുള്ള അവസാന വാക്കായിഅംഗീകരിക്കാനാവുന്നില്ല. ജീവൻ എന്താണ്, എങ്ങിനെയാണ് എന്നതിനെ നമ്മുടെ അളവുകോലുകൾഅനുസരിച്ചുള്ള ഒരു പാറ്റേണിലാണ് നമ്മൾ വിലയിരുത്തുന്നത്. അതിലൂടെ നമ്മുടെ ചെറിയ വൃത്തത്തിലേക്കുനമ്മൾ അതിനെ തെറ്റായി ചുരുക്കുകയാണ് ചെയ്യുന്നത്. പ്രപഞ്ച ഘടകങ്ങളായ സൂക്ഷ്മ വസ്തുക്കൾ ഒരുപ്രത്യേക അനുപാതത്തിൽ സംയോജിക്കുന്ന ഒരവസ്ഥ ഉണ്ടാവുമ്പോൾ അവിടെ ജീവൻ എന്ന പ്രതിഭാസം ഉണ്ടാവുന്നു എന്ന് ശാസ്ത്രം പറയുന്നു. ഈ നിഗമനമാണ് ഊർജ്ജവും ദ്രവ്യവും സമയവും ഒത്തുചേർന്നഒരിടത്ത് പ്രപഞ്ചമുണ്ടാവാൻ ഒരു ദൈവത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന തത്വം മുന്നോട്ടു വയ്ക്കാൻ ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിങ്സിനെ പ്രേരിപ്പിച്ചത് എന്ന് കരുതാമെങ്കിലും ഇതേ സാഹചര്യങ്ങളെഫലപ്രദമായി പുനഃ സൃഷ്ടിക്കാൻ ആധുനിക ശാസ്ത്രത്തിന് അനായാസം സാധിക്കുന്ന ഇന്നുകളിൽപ്പോലുംഅതിൽ ഒരു മിനി ജീവനെയോ ഒരു മിനി പ്രപഞ്ചമോ സൃഷ്ടിക്കാൻ ശാസ്ത്രത്തിന് കഴിയുന്നില്ല എന്നത് തന്നെസ്റ്റീഫൻ ഹോക്കിങ്‌സിന്റെ നിഗമനങ്ങൾ തെറ്റായിരുന്നു എന്നതിനുള്ള തെളിവായി നിൽക്കുന്നു ?
അത് കൊണ്ടാണ് നിർജ്ജീവ വസ്തുക്കൾ എന്ന നിലയിൽ വളരെ വലിയ ഒരു ലിസ്റ്റ് നമ്മൾ തയാറാക്കിയിട്ടുള്ളത്. ഈ ലിസ്റ്റിൽ ഉൾപ്പെടുത്തി അചേതനങ്ങൾ എന്ന് വിളിക്കുന്ന വസ്തുക്കൾ യഥാർത്ഥത്തിൽ അചേതനങ്ങളാണോ? നമ്മൾ അളന്നു കൂട്ടുന്ന നമ്മുടെ മാനദണ്ഡങ്ങൾക്കും അപ്പുറത്ത് നമുക്ക് അളക്കാനോ അപഗ്രഥിക്കുവാനോആവാത്ത എത്രയെത്ര പാറ്റേണുകളിൽ പ്രാപഞ്ചമാകെ നിറഞ്ഞിരിക്കുന്ന ജീവ സാന്നിധ്യം ഉണ്ട് എന്നതും ആജീവ സംസ്കൃതിയുടെ താള സമജ്ഞതയിലാണ് പ്രപഞ്ച ചലനങ്ങൾ സുസാധ്യമാവുന്നത് എന്നുംമനസ്സിലാക്കുമ്പോൾ മനുഷ്യ ചിന്തയുടെ ചരിത്ര വഴികളിൽ ഉത്തരം കിട്ടാതെ പോയ എല്ലാ ചോദ്യങ്ങൾക്കുംഉത്തരം ലഭ്യമാവുന്നു !
ആകെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രപഞ്ചത്തിന്റെ അഞ്ചു ശതമാനത്തിൽ താഴെയുള്ള വസ്തുതകൾമാത്രമാണ് നിഗമനങ്ങളായി ശാസ്ത്രം കണ്ടെത്തിയിട്ടുള്ള അറിവുകൾ. ഈ നിഗമനങ്ങൾ പോലും മഹാസമുദ്രത്തിൽ വിരൽ തൊട്ട് സമുദ്രത്തെ അറിഞ്ഞു എന്ന പ്രസ്താവം പോലെയേ ആവുന്നുള്ളു. അന്ധൻആനയെക്കാണുന്ന ഒരു നിലവാരത്തിൽ മാത്രമായിരിക്കും നമ്മുടെ നിഗമനങ്ങൾ.
രാത്രി മാനത്തു നോക്കി നിന്ന ആദിമ മനുഷ്യൻ മുതൽ ആരംഭിച്ചതായിരിക്കണം പ്രപഞ്ചത്തെക്കുറിച്ചുള്ളഅന്വേഷണം. വാമൊഴിയിലും വര മൊഴിയിലുമായി അനേകം നിഗമനങ്ങൾ വന്നു പോയെങ്കിലും എന്താണ്പ്രപഞ്ചം എന്ന അടിസ്ഥാന ചോദ്യം ഉത്തരം കിട്ടാത്ത കീറാമുട്ടിയായി ഇന്നും അവശേഷിക്കുന്നു.
പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളിൽ ഗലീലിയോ ഗലീലി തുറന്നിട്ട വിശാല വഴിയിലൂടെ സഞ്ചരിച്ചിട്ടാണ്ആധുനിക പ്രപഞ്ചാന്വേഷണ ശാസ്ത്രത്തിന്റെ ഇത് വരെയുള്ള യാത്ര. നാനൂറിലേറെ വർഷങ്ങൾ നീണ്ട ആഅന്വേഷണങ്ങൾ അഞ്ചു ശതമാനത്തിൽ താഴെയുള്ള പ്രപഞ്ചാവസ്ഥയെക്കുറിച്ചുള്ള കുറെ നിഗമനങ്ങൾരൂപപ്പെടുത്താൻ സാധിച്ചു എന്നത് മാത്രമായി പരിമിതപ്പെട്ടു നിൽക്കുന്നു. നമുക്ക് സ്പർശിക്കാൻ സാധിച്ചചന്ദ്രനിലേക്ക് പോലും സുഗമമായ സഞ്ചാര സംവിധാനം സൃഷ്ടിച്ചെടുക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ചൊവ്വയിൽകൂടു കൂട്ടാനുള്ള മനുഷ്യ സ്വപ്‌നങ്ങൾ നാളെ ഒരുപക്ഷേ സാധ്യമായേക്കുമെങ്കിലും ഫൈൻ ട്യൂണിങ്ങിലൂടെ ജീവസന്ധാരണം സുസാധ്യമാക്കപ്പെട്ട ഭൂമിയെന്ന നമ്മുടെ നീലപ്പക്ഷിയുടെ സംരക്ഷണം ഉറപ്പു വരുത്തുകയാണ് ആദ്യംനമ്മൾ നടപ്പാക്കേണ്ടുന്ന മാനുഷിക ധർമ്മം.
എല്ലാ ജീവികൾക്കും വേണ്ടി എല്ലാമുള്ളതായി ഫൈൻ ട്യൂണിങ് ചെയ്യപ്പെട്ട ഈ ഭൂമിയിൽ നമ്മുടേതായ യാതൊരു പങ്കുമില്ലാതെ രൂപപ്പെട്ട ഈ സാഹചര്യങ്ങളെ ആസ്വദിക്കുക എന്ന ജീവിത വൃത്തിയാണ് നമ്മുടെ വർത്തമാനാവസ്ഥയായി നമ്മോടൊപ്പമുള്ളത് എന്നതിനാൽ നമുക്കായി ഈ ഫൈൻ ട്യൂണിങ് രൂപപ്പെടുത്തിയചിന്തയോടുള്ള നന്ദി പ്രകടനമാണ് നമ്മുടെ ജീവിതം.
കണ്ടെത്തിക്കഴിഞ്ഞ എണ്പത്തിയാറു അടിസ്ഥാന മൂലകങ്ങളുടെ ഘടനാ – വിഘടനാ പ്രിക്രിയകൾക്കിടയിൽഇവിടെ ഈ ഭൂമിയിൽ ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ പ്രപഞ്ചത്തിന്റെ അറിയപ്പെടുന്നതോ അറിയപ്പെടാത്തതോആയ മറ്റു ഭാഗങ്ങളിലും അവയ്ക്കു അനുയോജ്യമായ അവസ്ഥയിൽ ഇതേ ഫൈൻ ട്യൂണിങ് നടന്നിട്ടുണ്ടാവണം.
നമ്മുടെ കണ്ണ് കൊണ്ടും അറിവ് കൊണ്ടും സമീപിക്കുമ്പോൾ അത് നമ്മുടേത് പോലെയല്ല എന്ന ന്യായം കൊണ്ട്‌അതിനെ നിർജീവത എന്ന് അടയാളപ്പെടുത്തുവാൻ നമുക്കവകാശമില്ല. എല്ലാ പ്രപഞ്ച വസ്തുക്കളിലും എന്നപോലെ അതാതിന്റെ നിലവിലുള്ള പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടു കൊണ്ട് അത് രൂപപ്പെടുത്തിയ ഒരു മുൻചിന്തയുടെ സജീവ സാന്നിധ്യം ആർക്കും നിഷേധിക്കാനാവാത്ത സത്യമായി എവിടെയും നില നിൽക്കുന്നുണ്ട്. അത് ശക്തിയാണ്, സൗന്ദര്യമാണ്, സർവ്വസ്വമാണ്. അതിനെ അളക്കുവാനും അപഗ്രഥിക്കുവാനുംതെളിയിക്കുവാനുമുള്ള നമ്മുടെ സമീപനങ്ങൾ നാനൂറു വർഷങ്ങൾ കൊണ്ട് നാല് ശതമാനം കണ്ടെത്തിയത്പോലെ വളരെ ശ്രമ കരമായി അവശേഷിക്കുന്നു.
അത്യതിശയകരമായി ആവിഷ്‌ക്കരിക്കപ്പെട്ട അനുഗ്രഹകരമായ ഈ ഫൈൻ ട്യൂണിങ്ങിലൂടേ അസുലഭ സൗഭാഗ്യമായ ഈ ജീവിതം അവകാശമാക്കാനായി എന്നതിനാൽ ആ സംവിധാനത്തിന്റെ ജീവിക്കുന്നതെളിവുകളായി നില നിന്ന് കൊണ്ട് ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളിലേക്ക് നടന്നടുക്കുകയാണ് ആഗോള മനുഷ്യ വർഗ്ഗത്തിന്റെ അനിവാര്യമായ ആവശ്യകത.